Thursday, April 9, 2009

വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍

വര്‍ഷം എത്ര കഴിഞ്ഞാലും, ഋതുക്കള്‍ മാറി വന്നാലും, നമ്മളെ വിട്ടുപിരിയാത്ത ചില ഓര്‍മ്മകള്‍ ഉണ്ടായിരിക്കും. കാലം ഏതു മുറിവും ഉണക്കും എന്ന് പറയാറുണ്ടെങ്കിലും, ജീവന്‍ ഉടലില്‍ നിന്നും വിട്ടു പിരിയുന്നതു വരെ വിടാതെ പിന്തുടരുന്ന ചില വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ ചിലര്‍ക്കെങ്കിലും ഉണ്ടായിരിക്കും. അത് ഒരു പക്ഷേ നാം ഇടപെട്ട ഒരു സംഭവമായിരിക്കും,കണ്ടുനിന്ന ഒന്നായിരിക്കും. ചിലപ്പോള്‍ നമുക്കു വേണ്ടപ്പെട്ട ആര്‍ക്കെങ്കിലും സംഭവിച്ചതായിരിക്കും.
പക്ഷെ ഇതു സംഭവിച്ചത് എന്റെ കലാലയ ജീവിതത്തിനിടയിലാണ്. ആയിരത്തിതൊള്ളായിരത്തിതൊണ്ണൂറ്റിരണ്ട്,പ്രീഡിഗ്രി രണ്ടാം വര്‍ഷം. ഞാന്‍ പഠിച്ച കോളേജ് മഹാരാജാസ് പോലെയോ,യു.സി.പോലെയോ വലുതായ ഒന്നല്ലായിരുന്നെങ്കിലും ചെറുതുമല്ലായിരുന്നു. എസ്.എന്‍.എം കോളേജ് മാല്ല്യങ്കര. മഹാത്മാവിന്റെ പേരിലുള്ള യൂണിവേഴ്സിറ്റിയുടെ എറണാകുളം ജില്ലയിലെ അവസാനത്തെ കോളേജ്. ചുറ്റുപാടും ചകിരിപാടം കൊണ്ടു പൊതിഞ്ഞ കോളേജ്. ഉള്ളതുകൊണ്ട് ഓണം എന്ന പോലെ നിലവിലുള്ള അടിസ്ഥാനസൌകര്യംകൊണ്ട് അടിച്ചുപൊളിച്ചു ജീവിച്ചുപോകുന്നു. അല്ലെങ്കില്‍ തന്നെ സെക്കന്റ് ഗ്രൂപ്പ്,ബി ബാച്ച് എന്നാല്‍ തല്ലിപ്പൊളികളെ മാത്രം തിരഞ്ഞെടുത്ത് രൂപികരിച്ച ഒന്നാണെന്ന സംസാരം തന്നെ ഉണ്ടായിരുന്നു. പഠനം ഒഴിച്ച് ബാക്കിയെല്ലാം നടക്കുന്നു. എ.എ.എസ്.എഫ് എന്ന സംഘടനയുടെ പിന്‍ബലം കൂടിയുള്ളതുകൊണ്ട് സമരവും,ക്ലാസ്സ് കട്ട് ചെയ്യലും എല്ലാം ഭംഗിയായി നടക്കുന്നു. അങ്ങിനെയിരിക്കുമ്പോഴാണ് രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളുടെ സ്വപ്നസാഫല്യമായ ദിവസമായ ഒന്നാം വര്‍ഷ കുട്ടികള്‍‌ ചേരാനെത്തുന്ന ദിവസം. ജൂലായിലെ ഏതോ ഒരു മഴ ഒഴിഞ്ഞ ദിവസം. പട്ടുപാവാടയും,ബ്ലൌസും അണിഞ്ഞ കുട്ടികള്‍ ആണ് ഏറെയും ഇന്നത്തെ പോലെയുള്ള ജീന്‍സും,മറ്റു മാറാപ്പുകളൊന്നും പ്രാബല്യത്തില്‍ വന്നിട്ടില്ല. തരുണീമണികള്‍ എത്തി തുടങ്ങുന്നു. സന്നദ്ധപ്രവര്‍ത്തര്‍ എന്ന പേരില്‍ ഞങ്ങള്‍ ചിലര്‍ സഹായഹസ്തവുമായി പാറി നടക്കുന്നു. ക്ലാസ് അറിയാത്തവര്‍ക്ക് അത് കാണിച്ചുകൊടുക്കുന്നു. പുറകെ ചോദിച്ചു വരുന്ന ആണ്‍ പിള്ളാരെ പോയി എവിടെയെങ്കിലും അന്വേഷിക്കടായെന്നു പറഞ്ഞ് ഓടിക്കുന്നു. ക്ലാസ് തുടങ്ങുന്നതിനു തൊട്ടുമുമ്പ് എല്ലായിടത്തും കയറി പരിചയപ്പെടല്‍ എന്ന ഒരു ചടങ്ങു തുടങ്ങി. അന്നു കൂടെയുണ്ടായിരുന്ന സഹപാഠികളുടെ ആരുടെയും പേര് ഇന്നെനിക്കോര്‍മ്മയില്ല. പഴയലൈബ്രറിയോടത്തുകിടക്കുന്ന,തീവണ്ടി എന്നു ചുരുക്കപേരില്‍ അറിയപ്പെടുന്ന മൂന്നാംഗ്രൂപ്പുകാരുടെ ക്ലാസ്സിലേക്കാണ് ഞാനടങ്ങുന്ന സംഘം കയറുന്നത്. പെണ്‍കുട്ടികളുടെ മുന്‍നിരയില്‍ തന്നെ പേരു ചോദിക്കല്‍ ആരംഭിച്ചു....ഇപ്പോള്‍ ഓര്‍ക്കുന്നു,സുധീര്‍ അവനാണ് പേരുചോദിക്കുന്നു. സ്ഥലം ഓരോന്നു ചോദിക്കുന്നു. മറ്റെന്തെക്കെയോ ചോദിക്കുന്നു.
അപ്പോഴാണ് മുന്‍നിരയില്‍ ബെഞ്ചിന്റെ അറ്റത്തായിരുന്നിരുന്ന ഒരു കുട്ടി തന്റെ പേര് പറഞ്ഞത് രമ. പെട്ടെന്നാണ് ആ സൈഡില്‍ ചാരിവെച്ചിരുന്ന ഒരു സാമാന്യം വലിയ വടി എന്റെ ശ്രദ്ധയില്‍പെട്ടത്.
ഉടനെ ഞാനത് വലിച്ചെടുത്ത് ആ കുട്ടിയോട് ചോദിച്ചു , ഒടിക്കാനുള്ള ആംഗ്യത്തില്‍ ....

മോളെ എന്തിനാണീ വടി,ആരെയെങ്കിലും തല്ലാനാണോ ? .....

പെട്ടെന്നാണ് ആ കുട്ടി എന്നോട് പറഞ്ഞത്,വളരെ പതുക്കെ,നിസ്സഹായാവസ്ഥയില്‍,നെഞ്ചില്‍ നീറ്റലോടെ.കണ്ണില്‍ അരുതെയെന്ന കരച്ചിലോടെ

അയ്യോ ചേട്ടാ ... വടി എടുക്കെല്ലെ .... അത് എനിക്കു നടക്കാനുള്ളതാണ്....

പിന്നില്‍ നിന്ന് കൂടം കൊണ്ട് ഇടിച്ചപോലെ യാണ് എനിക്കുതോന്നിയത്. എന്റെ കൂടെ നിന്നവരുടെയാരുടെയും മുഖത്ത് ഒരു തുള്ളി ചോരയില്ല. ഒരു നിരാലംബയായ പെണ്‍കുട്ടിയെ ഞാന്‍ അവളുടെ ബലഹീനത അറിഞ്ഞുകൊണ്ടു തന്നെ വേദനിപ്പിച്ചിരിക്കുന്നു. ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന ലോകത്തിലും...എന്തെങ്കിലും പറഞ്ഞൊപ്പിച്ച് രക്ഷപ്പെടാനായി ഞാന്‍ പറഞ്ഞു.

സോറി..രമ ... ഞാന്‍ അറിഞ്ഞില്ല.

അവള്‍ എന്നോട് പറഞ്ഞു ....

സാരമില്ല ചേട്ടാ.... അറിയാതെയല്ലെ....

അതിനുശേഷം ഏതാണ്ട് പതിനേഴ് കൊല്ലങ്ങള്‍ കടന്നു പോയിരിക്കുന്നു. പിന്നീട്,എന്നെ വേദനിപ്പിച്ച,ഹൃദയം നുറുങ്ങിപോകുന്ന,താങ്ങാന്‍ പറ്റാത്ത് പല സംഭവങ്ങളുണ്ടായി. പക്ഷെ ഇപ്പോഴും ആ പഴയ സംഭവം ഓര്‍ക്കുമ്പോള്‍ ഞാന്‍ തല കുടഞ്ഞുപോകും,എന്റെ മനസ്സിലെവിടെയോ ഉറങ്ങാത്ത ഒരു മുറിപാട്. ഇതെഴുതുമ്പോഴും എരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു കനലായി ആ സംഭവം ഉണ്ട്.
രമ ഇത് വായിക്കുമോ എന്നെനിക്കറിയല്ല....ഇത് വായിക്കുന്ന ആ സംഭവം ഓര്‍ക്കുന്ന ഏതെങ്കിലും പഴയ കൂട്ടുകാര്‍,അവളെ കാണുമെങ്കില്‍ രമയോട് പറയണം അവളുടെ മുന്നില്‍ വെയ്ക്കാന്‍,ഒരു പുഷ്പാഞ്ജലി പോലെ അര്‍പ്പിക്കുവാന്‍, ആ പഴയ വേദനിപ്പിക്കുന്ന കുസൃതിക്കു പകരമായി എണ്ണമില്ലാത്ത സ്നേഹപൂക്കുടകള്‍ കാത്തു സൂക്ഷിക്കുന്നുണ്ടെന്ന്. എപ്പാഴെങ്കിലും ഒരുക്കില്‍ കാണുമ്പോള്‍ നല്കാന്.