Tuesday, February 9, 2010

നേര്‍ത്ത വിലാപങ്ങള്‍

ഒരു കണക്കിനു നിങ്ങളീ ചുണ്ടുകളില്‍ വിഷം പുരട്ടിയതു നന്നായി
ചുരത്താത്ത നെഞ്ചിനുള്ളില്‍ ആ കരച്ചിലുണ്ടാകില്ലല്ലോ ...
നിങ്ങളെന്റെ കുട്ടികള്‍ക്കുള്ള പൂന്തോട്ടങ്ങളില്‍ മുള്ളു പാകിയതന്തേ... ?
ആ ചോരയിലെങ്കിലും നിങ്ങള്‍ കളങ്കികതമാക്കാതിരുന്നുകൂടെ ...
ഈ കാതില്‍ വന്നു ചേക്കേറാനുള്ള താരാട്ടു ശീലുകളെവിടെ ,
ഈ ചെറുപ്രായത്തിലെങ്ങിനെ ഇവരുറങ്ങും , ചുറ്റും യൂദ്ധകാഹളമല്ലെ ?
ഇവരുടെ ആശ്വാസത്തിനായി ഞാന്‍ നട്ട വൃക്ഷലതാദികളെവിടെ...
കാണുന്നില്ലല്ലോ ഒരു പച്ചപ്പുപോലും ,
ഈ പൈതങ്ങളുടെ പാച്ചോറില്‍ നിങ്ങള്‍ കാളകൂടം കലക്കി ,
കൂട്ടരേ ഇവരുടെ ഒച്ച നിങ്ങള്‍ അടക്കരുതേ....
നിങ്ങള്‍ വിറ്റഴിച്ചുവോ , തേനൂറും ആ പാലരുവികള്‍
ആ മുഖങ്ങളില്‍ ഒരു തണുത്ത സ്പര്‍ശത്തിനായി ഇനിയെന്തു ചെയ്യും...
മധ്യാഹ്നമായില്ലേ ...നാലുമണിപ്പൂവുകള്‍ വിടരാത്തതെന്തേ..
അതോ അസ്തമയമായോ...ഇല്ല എങ്കിലും
ഏറെയില്ല ചക്രവാളത്തിലേക്ക് ....
ശരിയാണ് , എന്റെ ബാല്യത്തില്‍ ഞാനെറിഞ്ഞ് കല്ലുകള്‍
ഈ തീരത്തില്‍ ഞാന്‍ കണ്ടുവല്ലോ , യാത്ര തീരാറായി.
ഇവര്‍ക്കായി , കരയാനായി എനിക്കു തുള്ളി കണ്ണുനീരുപോലുമില്ല...
ഈ രാത്രികൂടെ ഞാനിവര്‍ക്കു കാവലാകട്ടെ...
നക്ഷത്രങ്ങളേ കണ്ണടക്കുക ,
ഈ ശാന്തതയെ നീ അലോസരപ്പെടുത്തീടല്ലേ...
നാളത്തെ , എനിക്കു പറയാനായി കഴിയാത്ത , പ്രഭാതത്തിലേക്ക്
കണ്ണുതുറക്കുന്നതിനു മുമ്പായി , ഇത്തിരി
ഇവരൊന്നു കണ്ണടച്ചോട്ടെ....

Wednesday, February 3, 2010

വിട ....

വിട പറയുകയാണ് ,ഇന്ന്...
സമയമായി, കടുത്ത ചൂടും , കടുത്ത തണുപ്പും മാത്രം കണ്ട ഈ മരുഭൂമിയില്‍ നിന്നും,
കിളികളും, കടത്തുവള്ളങ്ങളും , തുമ്പിയും , ഓണപ്പാട്ടുകളും ഉള്ള
എന്റെ സ്വന്തം മലയാളനാട്ടിലേക്ക് .
ജീവിതത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് ഇവിടെ വന്നുപെട്ടു...
ഈ ചുഴലിയിലും , മലരിയിലും പെട്ട് ചുറ്റിക്കറങ്ങി ...
ജീവിച്ചു എന്നു പറയാനാകാത്ത പതിനഞ്ചു മാസം കടന്നു പോയിക്കഴിഞ്ഞു...
ഈ കാലങ്ങളില്‍ എന്റെ മനസ്സിനെ ബാധിച്ച ശൂന്യത എന്നൊന്ന്
ഒഴിഞ്ഞിരിക്കുന്നു ...
ഒരു നറും നിലാവ് അവിടെ വ്യാപിച്ചിരിക്കുന്നു....
എന്റെ യാത്രയില്‍ എന്നെ വീഴാതെ കാത്ത കുറെ പേരുണ്ട് ...
എന്റെ കൂടെ നടന്നവര്‍, എന്റെ കൈകള്‍ക്ക് താങ്ങായിരുന്നവര്‍...
മനസ്സിനു നഷ്ടപ്പെട്ടു എന്നു തോന്നിയ ബലം തിരിച്ചു തന്നവര്‍..
അവരേയും ഞാന്‍ ഇവിടെ വിട്ടുപോകുകയാണ്...
അടുത്ത സത്രത്തില്‍ ഒരു പക്ഷേ , ഒരിലചോറിനു മുമ്പില്‍ നാം കണ്ടുമുട്ടിയേക്കാം...
മറവിയുടെ മാറാല ബാധിച്ചില്ലെങ്കില്‍ , നമുക്കു തമ്മില്‍ കൈമാറാനായി
പുഞ്ചിരിയുടെ കുറച്ചു പൂക്കള്‍ ഞാന്‍ സൂക്ഷിച്ചു വെച്ചേക്കാം....
എന്റെ ആകാശയാനം പറക്കുവാന്‍ തയ്യാറായി എന്ന അറിയിപ്പു വന്നുകഴിഞ്ഞു...
എന്റെ സീറ്റ് ബെല്‍റ്റ് ഞാന്‍ മുറുക്കട്ടെ...
ഇനി ഒരു ദീര്‍ഘമായ ഉറക്കത്തിലേക്ക് ,
നാളുകള്‍ക്കു മുമ്പ് ഞാന്‍ ഉപേക്ഷിച്ചു പോയ ആ പച്ചപ്പും , പാല്‍നുരയുന്ന കടല്‍തീരവും ,
കണികണ്ടുണരുന്നതിനുമുമ്പായി ഇത്തിരി ഞാന്‍ തലചായ്ക്കട്ടെ..

Saturday, January 30, 2010

ഒറ്റയ്ക്ക്.....

വീണ്ടും നടത്തം തുടരുകയാണ്, പുറകില്‍ വിളിയൊച്ചകളില്ല
തിരിഞ്ഞുനോക്കിയാല്‍ വലിച്ചിഴച്ച കാല്‍പാടുകള്‍മാത്രം
വസന്തങ്ങളും , വര്‍ഷവും പിന്നിലായിക്കഴിഞ്ഞു
ഇനിയത്തെ ദൂരം ഞാനൊറ്റക്ക് നടന്നേതീരു...
എന്റെ വലം കൈപിടിച്ചിരുന്നവരെവിടെ ?
അവരുടെ നിശ്വാസം എന്റെ ആശ്വാസം ആയിരുന്ന നിമിഷങ്ങള്‍
എന്നേക്കുമായി പൊയ്പൊയിരുന്നു...
എങ്കിലും ഒരു താങ്ങിനായി ഞാന്‍ നോക്കിപോകുന്നു..
ദൂരെ കാണുന്നതെല്ലാം ഉണങ്ങിയ മരങ്ങള്‍ മാത്രം , ഇല്ല
ഒരു പച്ചപ്പു പോലും , കാണാനേയില്ല ഒരു തണലുപോലും.
എവിടെ തലചായ്കും , എവിടെ നിന്നു വരുന്ന മാരുതനാണ്
എന്റെ വിയര്‍പ്പ് ഒപ്പികളയുന്നത്...
കാലിനു താഴെ വരണ്ട ഭൂമി , എന്റെ പാദങ്ങള്‍ ചുട്ടുപൊള്ളുന്നു..
ഞാന്‍ വിശ്രമിച്ച പനിനീര്‍പൊയ്കകളെവിടെ ?
ദൂരെ കാണുന്നതെന്താണോ .... മുന്‍പേ നടന്നെത്തിയവരോ...
അതോ ഒരു ഒന്നു കണ്ണുചിമ്മാനുള്ള വഴിസത്രമോ ?
കേട്ടവോ എന്റെ രാധയുടെ തേങ്ങല്‍ ,
ഇല്ല , ഇല്ല ഞാനറിയുന്നു .... ഞാനിനി ഒറ്റക്കായി...
ഇനിയെപ്പോഴാണോ എന്റെ അസ്തമയം.

Wednesday, January 27, 2010

പറയാതിരുന്ന പ്രണയം

ഇന്നലെ പെയ്ത മഴയില്‍ തളിര്‍ത്തുവല്ലോ , ഞാനെപ്പൊഴോ കരുതിവച്ച എന്റെ മഞ്ഞ മന്ദാരങ്ങള്‍
അതിലുണ്ടായിരുന്നു നിന്റെ മൃദു മന്ദഹാസം....
കടന്നുപോയ രാത്രിവണ്ടിയിലെ ജനാലയിലൂടെ നിന്റെ കണ്ണുകള്‍ എന്നോ പറഞ്ഞതെന്താണോ...
ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്നോ...
കതിരവനസ്തമിച്ച , നെല്‍ചെടികള്‍ക്കപ്പുറം നിന്നെ നോക്കി നിന്ന സായന്തനത്തില്‍
തന്നിട്ടുപോയി നീ എനിക്കു പ്രതീക്ഷകള്‍.
ആയിരം വര്‍ണ്ണങ്ങള്‍ പെയ്തിറങ്ങി നിന്റെ പുഞ്ചിരിയില്‍....നിന്റെ കണ്ണുകള്‍
എന്നോടു പറഞ്ഞുവോ...
പ്രിയനേ നിന്നെയല്ലേ ഞാന്‍ എന്റെ യാത്രയിലുടനീളം അന്വേഷിച്ചത്...
അപ്പോഴെല്ലാം എന്റെ കൈ പിടിച്ചിരുന്നത് നീയായിരുന്നിട്ടും , എന്റെ ഹൃദയത്തിലേക്കുള്ള
ഇടനാഴി നിനക്കായി ഞാന്‍ തുറക്കാഞ്ഞതെന്തേ....
പ്രിയേ നിന്റെ സ്വപ്നങ്ങള്‍ കൂട്ടായി ഞാനില്ല....
പറയാന്‍ ബാക്കിവെച്ച പ്രണയം വേദനകള്‍ മാത്രമല്ലെ തരുകയുള്ളു....
കാത്തിരിക്കാം വീണ്ടും കണ്ടുമുട്ടുന്ന ഒരു പ്രഭാതത്തിനായി.
അപ്പോഴെങ്കിലും നമുക്കു കിട്ടുമല്ലേ പ്രണയിക്കാനായി
ഒരു ദിവസമെങ്കിലും....

Monday, January 18, 2010

ഓര്‍മ്മകളിലെ വസന്തം

എന്റെ ഓര്‍മ്മകളുടെ കളിമുറ്റത്ത് കൊന്നപ്പൂക്കള്‍ വിരിഞ്ഞിരുന്നു....
എന്റെ വഴികളിലോ വാകപ്പൂക്കളുടെ ചുവപ്പുണ്ടായിരുന്നു....
എന്റെ ജാലകത്തിനപ്പുറമുള്ള നെല്ലിമരത്തില്‍ പുഷ്പങ്ങളുണ്ടായിരുന്നു...
എന്റെ സ്വപ്നങ്ങളുടെ പാതയോരങ്ങളില്‍ മഞ്ഞ മന്ദാരങ്ങള്‍ പുഷ്പിച്ചിരുന്നു...
എന്റെ പ്രണയവീഥിയില്‍ ആയിരം പനിനീര്‍ പുഷ്പങ്ങള്‍ വിടര്‍ന്നു നിന്നിരുന്നു...
എന്റെ നഷ്ടപ്പെട്ട പ്രണയങ്ങളില്‍ ഞാന്‍ കണ്ടത് കണ്ണീര്‍ പുവുകളായിരുന്നു...
എന്റെ കഴിഞ്ഞകാലത്തിലെ വസന്തങ്ങള്‍ ഞാന്‍ തിരിച്ചറിയുന്നത്,
എന്റെ നരച്ച വര്‍ത്തമാനത്തില്‍ അവയുടെ ഓര്‍മ്മകള്‍ കൊണ്ടത്രെ....

Sunday, January 17, 2010

ഇന്റര്‍സിറ്റി എകസ്പ്രേസ്സിലെ വിവരവിചാരം

രണ്ടായിരത്തി രണ്ട് അവസാനം , തിരുവനന്തപുരത്തെ കേരള സോഷ്യല്‍ ഫോറം കഴിഞ്ഞ് ഞങ്ങളുടെ സംഘം, തിരിച്ചുപോരാനായി ഇന്റര്‍സിറ്റി എക്സ്പ്രസ്സില്‍ കയറിയിരിക്കുകയാണ്. കേരള സോഷ്യല്‍ ഫോറത്തില്‍ വെച്ച് പ്രകാശനം ചെയ്ത വിവരവിചാരം എന്ന മാസികയുടെ വിറ്റഴിക്കാനാകാഞ്ഞ കുറച്ചു കോപ്പികള്‍ ഞങ്ങളുടെ കയ്യില്‍ ഉണ്ട്. അപ്പോഴാണ് ടീം ലീഡറായ തോമസ് സാറിന് ഒരു ആശയം. ഈ കോപ്പികള്‍ എന്തുകൊണ്ട് നമുക്ക് ട്രെയിനില്‍ വിറ്റുകൂടാ..... ആശയം തീപ്പൊരിപോലെ എന്നല്ലേ...ഇത് എല്ലാവരിലേക്കും കാട്ടുതീ പോലെ പടര്‍ന്നുപിടിച്ചു. അപ്പോള്‍ തന്നെ എല്ലാവരും കയ്യില്‍ ഈ മാസികയും എടുത്ത് ഓരോ കൂപ്പയിലേക്കായി നീങ്ങിതുടങ്ങി.ഇതായിരുന്നു പരസ്യവാചകങ്ങള്‍
വിവരവിചാരം...വിവരവിചാരം
മലയാളത്തിലെ ആദ്യത്തെ , സ്വതന്ത്ര സോഫ്ട് വെയര്‍ അടിസ്ഥാനമാക്കിയുള്ള മാസിക....
വില വെറും ഇരുപതു രൂപ , വാങ്ങിക്കു വായിക്കു.....
കൃഷ്ണദാസ് , അശോകന്‍ ഞാറക്കല്‍ , തുടങ്ങിയവരുടെ ലേഖനങ്ങള്‍ ....
വാങ്ങിക്കു വായിക്കു....
എന്റെ കയ്യില്‍ ഏതാണ്ട് പത്ത് കോപ്പികളാണുണ്ടായിരുന്നത് , ഒരു മണിക്കൂറിനകം എല്ലാം വിറ്റു തീര്‍ന്നു.
ഒരു ബോഗിയില്‍ ചെന്ന് ഞാന്‍ വായിട്ടലക്കുമ്പോള്‍ , സീറ്റിലിരുന്ന ഒരു ആള്‍ എന്നോട് ചോദിക്കുന്നു ...
ഓ... അശോകന്‍ ഞാറക്കല്‍ എഴുതിയ ലേഖനമുണ്ടോ , ഒരെണ്ണം തന്നേക്കു.....
പിന്നീട് ഞാനിത് അശോകന്‍ സാറിനോട് പറഞ്ഞു , അപ്പോള്‍ പുള്ളിയുടെ മുഖത്ത് ഒരു മന്ദസ്മിതം ....
തിരുവനന്തപുരത്ത് വിക്കാന്‍ പറ്റാതിരുന്നതില്‍ ഏകദേശം പത്തില്‍ താഴെ മാത്രമെ ഞങ്ങള്‍ എറണാകുളത്ത് വണ്ടിയിറങ്ങുമ്പോള്‍ കയ്യിലുണ്ടായിരുന്നുള്ളു..

ഈ മാസികയുടെ പി.ഡി.എഫ് പതിപ്പ് എന്റെ കയ്യിലുണ്ട് . അവശ്യക്കാര്‍ ഇമെയില്‍ വിലാസം തന്നാല്‍ അയച്ചു തരുന്നതായിരിക്കും.
സ്വതന്ത്ര സോഫ്ട് വെയറിന്റെ സാമൂഹിക പശ്ചാത്തലം,
ലിനക്സിന്റെ ഇന്‍സ്റ്റാലേഷന്‍
ഉപയോഗിക്കുന്നവരുടെ അഭിപ്രായങ്ങള്‍ എന്നിവ ഉള്‍കൊള്ളിച്ചിരിക്കുന്നു...

Saturday, January 16, 2010

സ്വതന്ത്ര സോഫ്ട് വെയര്‍ വിദഗ്ദര്‍

കാലടി ശ്രീശങ്കരാ സര്‍വകലാശാലയില്‍ വെച്ച് നടക്കുന്ന ഒരു സ്വതന്ത്ര സോഫ്ട് വെയര്‍ ശില്‍പശാലയില്‍ ആരെങ്കിലും ഇവിടെ നിന്നു പങ്കെടുക്കണം എന്ന ആവശ്യവുമായാണ് അങ്കമാലിയില്‍ നിന്നും ഒരു അഭ്യുദയകാംക്ഷി വിളിക്കുന്നത്. ബാക്കിയുള്ള എല്ലാവരും തിരക്കിലായതിനാലും , എനിക്കും ഏബിളിനും പ്രത്യേകിച്ചു പണിയൊന്നും ഇല്ലാത്തതിനാലും ഈ ദൌത്യത്തിനു ഞങ്ങള്‍ നിയോഗിക്കപ്പെട്ടു. ഞങ്ങള്‍ നെടുമ്പാശ്ശേരി വഴി നേരെ കാലടിയിലെത്തി. ശില്‍പശാലക്കുള്ള സദസ്സു കണ്ടപ്പോള്‍ അദ്ഭുതമായി അധ്യാപകരും, ഗവേഷണ വിദ്യാര്‍ത്ഥികളും അടങ്ങുന്ന വലിയ ഒരു നിര. ക്ലാസ്സ് നയിക്കുന്നത് സ്വതന്ത്രസോഫ്ട് വെയര്‍ ഉപദേശ രംഗത്ത് പ്രശസ്തനായ രാജു സാര്‍ (ഇദ്ദേഹം അപ്പോള്‍ കിലയില്‍ പ്രവര്‍ത്തിക്കുന്നു , ഇപ്പോള്‍ കുറ്റിപ്പുറം എം.ഇ.എസ് കോളേജില്‍ കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവിയായി ജോലി നോക്കുന്നു). അദ്ദേഹത്തിന്റെ സെഷനു ശേഷം , സംശയനിവാരണ സമയം . ഇതിനിടെ സംഘാടകരിലൊരാള്‍ ഞങ്ങളോട് ചോദിക്കാതെ ഒരു പ്രഖ്യാപനം. സ്വതന്ത്രസോഫ്ട് വെയര്‍ രംഗത്ത് കേരളത്തിലെ ഏക വ്യവസായ സഹകരണ സംഘമായ .....ല്‍ നിന്നും രണ്ട് വിദഗ്ദര്‍ ഇവിടെ എത്തിയിട്ടുണ്ട്. അവരുടെ അനുഭവങ്ങള്‍ നിങ്ങളുമായി പങ്കുവെയക്കും. എന്റെ ഉള്ളൊന്നു കാളി , ഞാന്‍ പതുക്കെ ഏബിളിന്റെ മുഖത്തുനോക്കി, തുള്ളി ചോരയില്ല. ഞാനാണെങ്കിലോ ഈ സാധനം വിക്കാനായി നടക്കും എന്നല്ലാതെ ഒരു അനുഭവം പറയാനായൊന്നും ആയിട്ടില്ല. ഈ സമയത്ത് ദുഷ്ടന്‍ ഏബിളാണെങ്കിലോ പതുക്കെ പ്രശ്ന സീനില്‍ നിന്നും ജഗതിയൊക്കെ രക്ഷപ്പെടുന്ന പോലെ ഒരു മുങ്ങല്‍. ഞാന്‍ വേദിയിലേക്ക് കയറാനായി നിര്‍ബന്ധിക്കപ്പെട്ടു. അന്നത്തെ ഞങ്ങളുടെ സെമിനാറുകളുടെ ആശാന്‍ ശ്രീ കൃഷ്ണദാസാണ്. ഇദ്ദേഹത്തെ മനസ്സില്‍ വിചാരിച്ച് , സ്വതന്ത്ര രാഗത്തില്‍ ഒരു കാച്ചങ്ങുകാച്ചി. ഏതാണ്ട് മുപ്പതുമിനിറ്റ് . സ്വതന്ത്ര സോഫ്ട് വെയറിന്റെ സാമൂഹിക, സാങ്കേതിക , സാമ്പത്തിക മികവാണ് പറഞ്ഞത്. ഒരു നീണ്ട കൈയ്യടിയോടെ സെഷന്‍ അവസാനിച്ചു. രാജു സാര്‍ ഇതിനുശേഷം എന്നോട് പറഞ്ഞു. ഇതു കൊള്ളാം ഞാനിതുവരെ ഈ സാമ്പത്തിക വശം പറഞ്ഞിരുന്നില്ല. ഇനിമുതല്‍ ഞാനിതുകൂടി ചേര്‍ക്കാം. പൊടുന്നനെ ഏബിള്‍ പ്രത്യക്ഷപ്പെട്ടു. നിന്നെ ഒന്നു സ്റ്റാറാക്കാന്‍ നോക്കിയതല്ലെ... പിറ്റേന്ന് ഓഫീസിലെ ദേശാഭിമാനി പത്രം കണ്ടപ്പോഴാണ് ഈ വിവരം എല്ലാവരും അറിയുന്നത് , വാര്‍ത്താചുരുക്കം ഇതാണ്.
കാലടി ശ്രീശങ്കരാ സര്‍വകലാശാലയില്‍ വെച്ചു നടന്ന സ്വതന്ത്ര സോഫ്ട് വെയര്‍ അടിസ്ഥാനമാക്കിയുള്ള സെമിനാറില്‍ , ...ല്‍ നിന്നുള്ള വിദഗ്ദരും ക്ലാസെടുത്തു. ഇത് വളരെ പ്രയോജനപ്രദായിരുന്നെന്നും സര്‍വകലാശാല ഇറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഓഫീസിലെ യഥാര്‍ത്ഥ വിദഗ്ദര്‍ ഇതുകണ്ട് , എന്നെ നോക്കിയിട്ട്
"സോഫ്ട് വെയര്‍ വിദഗ്ദനോ അര് നീയോ ....."

Friday, January 15, 2010

എന്റെ സ്വപ്‌നങ്ങള്‍

എന്റെ നാലുകെട്ടിന്റെ പടിപ്പുരയില്‍ ഞാന്‍ ദൂരെ മാനത്തുള്ള നക്ഷത്രങ്ങളെ നോക്കിയിരുന്നു....
ഞാന്‍ കണ്ട നക്ഷത്ര കുള്ളന്മാര്‍ എന്നോട് നോക്കി പറഞ്ഞു ....
ഞങ്ങള്‍ എന്നോ മരിച്ചു പോയവരാണ്, നീ ഞങ്ങളെ കാണുമ്പോഴേക്കും ....
ഞങ്ങളുടെ ജീവിതം അസ്തമിച്ചേ പോയല്ലോ ....
നീ പ്രതീക്ഷിച്ച ഞങ്ങളുടെ പ്രകാശം നിനക്ക് തരാന്‍ ഞങ്ങളുടെ ഓര്‍മകള്‍ക്ക്
മാത്രമേ പറ്റിയുള്ളൂ.....
നീ ഇരിക്കുന്നത് പ്രകാശ വര്‍ഷങ്ങള്‍ക്കകലയല്ലേ , നിന്റെ സ്വപ്നങ്ങള്‍ക്ക് കൂട്ടായി
ഞങ്ങളുടെ പാല്‍പുഞ്ചിരി , ഞങ്ങളുടെ കാലത്തില്‍ വന്നെതുകയില്ലല്ലോ....
എങ്കിലും നിന്നെ പോലുള്ളവരുടെ ചിത്രങ്ങള്‍ക്ക് മിഴിവേകാന്‍
വന്നെതുമല്ലോ ഞങ്ങളുടെ പിന്‍ഗാമികള്‍.