Tuesday, February 9, 2010

നേര്‍ത്ത വിലാപങ്ങള്‍

ഒരു കണക്കിനു നിങ്ങളീ ചുണ്ടുകളില്‍ വിഷം പുരട്ടിയതു നന്നായി
ചുരത്താത്ത നെഞ്ചിനുള്ളില്‍ ആ കരച്ചിലുണ്ടാകില്ലല്ലോ ...
നിങ്ങളെന്റെ കുട്ടികള്‍ക്കുള്ള പൂന്തോട്ടങ്ങളില്‍ മുള്ളു പാകിയതന്തേ... ?
ആ ചോരയിലെങ്കിലും നിങ്ങള്‍ കളങ്കികതമാക്കാതിരുന്നുകൂടെ ...
ഈ കാതില്‍ വന്നു ചേക്കേറാനുള്ള താരാട്ടു ശീലുകളെവിടെ ,
ഈ ചെറുപ്രായത്തിലെങ്ങിനെ ഇവരുറങ്ങും , ചുറ്റും യൂദ്ധകാഹളമല്ലെ ?
ഇവരുടെ ആശ്വാസത്തിനായി ഞാന്‍ നട്ട വൃക്ഷലതാദികളെവിടെ...
കാണുന്നില്ലല്ലോ ഒരു പച്ചപ്പുപോലും ,
ഈ പൈതങ്ങളുടെ പാച്ചോറില്‍ നിങ്ങള്‍ കാളകൂടം കലക്കി ,
കൂട്ടരേ ഇവരുടെ ഒച്ച നിങ്ങള്‍ അടക്കരുതേ....
നിങ്ങള്‍ വിറ്റഴിച്ചുവോ , തേനൂറും ആ പാലരുവികള്‍
ആ മുഖങ്ങളില്‍ ഒരു തണുത്ത സ്പര്‍ശത്തിനായി ഇനിയെന്തു ചെയ്യും...
മധ്യാഹ്നമായില്ലേ ...നാലുമണിപ്പൂവുകള്‍ വിടരാത്തതെന്തേ..
അതോ അസ്തമയമായോ...ഇല്ല എങ്കിലും
ഏറെയില്ല ചക്രവാളത്തിലേക്ക് ....
ശരിയാണ് , എന്റെ ബാല്യത്തില്‍ ഞാനെറിഞ്ഞ് കല്ലുകള്‍
ഈ തീരത്തില്‍ ഞാന്‍ കണ്ടുവല്ലോ , യാത്ര തീരാറായി.
ഇവര്‍ക്കായി , കരയാനായി എനിക്കു തുള്ളി കണ്ണുനീരുപോലുമില്ല...
ഈ രാത്രികൂടെ ഞാനിവര്‍ക്കു കാവലാകട്ടെ...
നക്ഷത്രങ്ങളേ കണ്ണടക്കുക ,
ഈ ശാന്തതയെ നീ അലോസരപ്പെടുത്തീടല്ലേ...
നാളത്തെ , എനിക്കു പറയാനായി കഴിയാത്ത , പ്രഭാതത്തിലേക്ക്
കണ്ണുതുറക്കുന്നതിനു മുമ്പായി , ഇത്തിരി
ഇവരൊന്നു കണ്ണടച്ചോട്ടെ....

Wednesday, February 3, 2010

വിട ....

വിട പറയുകയാണ് ,ഇന്ന്...
സമയമായി, കടുത്ത ചൂടും , കടുത്ത തണുപ്പും മാത്രം കണ്ട ഈ മരുഭൂമിയില്‍ നിന്നും,
കിളികളും, കടത്തുവള്ളങ്ങളും , തുമ്പിയും , ഓണപ്പാട്ടുകളും ഉള്ള
എന്റെ സ്വന്തം മലയാളനാട്ടിലേക്ക് .
ജീവിതത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് ഇവിടെ വന്നുപെട്ടു...
ഈ ചുഴലിയിലും , മലരിയിലും പെട്ട് ചുറ്റിക്കറങ്ങി ...
ജീവിച്ചു എന്നു പറയാനാകാത്ത പതിനഞ്ചു മാസം കടന്നു പോയിക്കഴിഞ്ഞു...
ഈ കാലങ്ങളില്‍ എന്റെ മനസ്സിനെ ബാധിച്ച ശൂന്യത എന്നൊന്ന്
ഒഴിഞ്ഞിരിക്കുന്നു ...
ഒരു നറും നിലാവ് അവിടെ വ്യാപിച്ചിരിക്കുന്നു....
എന്റെ യാത്രയില്‍ എന്നെ വീഴാതെ കാത്ത കുറെ പേരുണ്ട് ...
എന്റെ കൂടെ നടന്നവര്‍, എന്റെ കൈകള്‍ക്ക് താങ്ങായിരുന്നവര്‍...
മനസ്സിനു നഷ്ടപ്പെട്ടു എന്നു തോന്നിയ ബലം തിരിച്ചു തന്നവര്‍..
അവരേയും ഞാന്‍ ഇവിടെ വിട്ടുപോകുകയാണ്...
അടുത്ത സത്രത്തില്‍ ഒരു പക്ഷേ , ഒരിലചോറിനു മുമ്പില്‍ നാം കണ്ടുമുട്ടിയേക്കാം...
മറവിയുടെ മാറാല ബാധിച്ചില്ലെങ്കില്‍ , നമുക്കു തമ്മില്‍ കൈമാറാനായി
പുഞ്ചിരിയുടെ കുറച്ചു പൂക്കള്‍ ഞാന്‍ സൂക്ഷിച്ചു വെച്ചേക്കാം....
എന്റെ ആകാശയാനം പറക്കുവാന്‍ തയ്യാറായി എന്ന അറിയിപ്പു വന്നുകഴിഞ്ഞു...
എന്റെ സീറ്റ് ബെല്‍റ്റ് ഞാന്‍ മുറുക്കട്ടെ...
ഇനി ഒരു ദീര്‍ഘമായ ഉറക്കത്തിലേക്ക് ,
നാളുകള്‍ക്കു മുമ്പ് ഞാന്‍ ഉപേക്ഷിച്ചു പോയ ആ പച്ചപ്പും , പാല്‍നുരയുന്ന കടല്‍തീരവും ,
കണികണ്ടുണരുന്നതിനുമുമ്പായി ഇത്തിരി ഞാന്‍ തലചായ്ക്കട്ടെ..