Sunday, March 29, 2009

തിരഞ്ഞെടുപ്പ്. ഒരു തിരഞ്ഞുനോട്ടം

വീണ്ടും തിരഞ്ഞെടുപ്പ് അടുക്കുന്നു. രാഷ്ട്രീയക്കാരുടെ നെട്ടോട്ടം തുടങ്ങി. സീറ്റ് കയ്യിലുള്ളവര്‍ക്ക് അത് നഷ്ടപെടാതിരിക്കാനും, ഇല്ലാത്തവര്‍ക്ക് അത് കയ്യിലാക്കാനും ഉള്ള കളികള്‍ക്കായി കരുക്കള്‍ നീക്കി തുടങ്ങി. ഈ കാലയളവിലെങ്കിലും ഈ ആളുകള്‍ സമ്മതീദായകരായ പൊതുജനങ്ങളെ ഓര്‍ക്കുമല്ലോ. അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഒരിക്കലാണ് നമ്മള്‍ രാജകീയ പദവി ഉള്ളവരാണ്എന്നുള്ള ഒരു തിരിച്ചറിവ് എങ്കിലും ഉണ്ടാകുന്നത്. അതു വരെ രാഷ്ട്രീയക്കാരുടെ കുതികാല്‍ വെട്ടലിനെ പഴിച്ചും,നമ്മുടെ ദൌര്‍ഭാഗ്യത്തെമാറോടണച്ചും,അടുത്ത സര്‍ക്കാര്‍ വരുമ്പോള്‍ ഉണ്ടാവും എന്നു പ്രതീക്ഷിക്കപ്പെടുന്ന പാലൊഴുകുന്ന തോടിനെ പറ്റി ചിന്തിച്ചും
സമയം പോക്കുന്നു. തിരഞ്ഞെടുപ്പാകുമ്പോള്‍ ചൂടുപിടിക്കുന്ന അന്തരീക്ഷത്തിലെ വാഗ്വാദങ്ങളിലേക്കും നമ്മള്‍ എടുത്തെറിയപ്പെടുന്നു. ഇപ്പോഴത്തെ തിരഞ്ഞെടുപ്പിലെങ്കിലും നാം നമ്മു‌ടെ നേതാക്കളോട് ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. നാം പലപ്പോഴും ചോദിക്കുവാന്‍ ആലോചിക്കുകയും,സമയം വരുമ്പോള്‍ മനപൂര്‍വ്വം മറക്കുകയും ചെയ്യുന്ന ചില ചോദ്യങ്ങള്‍. ഞാന്‍ തിരഞ്ഞെടുത്ത് ലോകസഭയിലേക്കോ,നിയമസഭയിലേക്കോ അയക്കുന്ന ആള്‍ എന്റെ നാടിനു വേണ്ടി എന്തു ചെയ്തു. പലപ്പോഴും ലോകസഭയിലെ ചില സംഭവങ്ങള്‍,പത്രത്തിലൂടെ അറിയുന്നത് നമ്മളെ ഇരുത്തി ചിന്തിപ്പിക്കാറുണ്ട്. കേരളത്തിലെ ചില പ്രശ്നങ്ങളില്‍ ഒറ്റക്കെട്ടായി നിന്നു പൊരുതേണ്ട എം.പിമാര്‍ അത് ചെയ്യാതെ ഉത്തരദേശത്തില്‍ നിന്നും , ദക്ഷിണദേശത്തില്‍ നിന്നും വരുന്ന ചില മിടുക്കന്‍മാരായ ആളുകളുടെ പ്രകടനം നോക്കി കൈമെയ് മറന്നു നിന്നു പോകാറാണ് പതിവ്.എല്ലാ റെയില്‍വേ ബഡ്ജറ്റിനു ശേഷവും നമുക്ക് വായിക്കാന്‍ കഴിയുന്ന ഒരു സ്ഥിരം വാര്‍ത്തയാണ്, കേരളത്തിനു പദ്ധതി വിഹിതമില്ല. പകരം വിലപേശാന്‍ കഴിയുന്ന ചില സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ തീവണ്ടികള്‍,പാത ഇരട്ടിപ്പിക്കലുകള്‍,വൈദ്യൂതീകരണം എന്നിവ. കേരളത്തിനു വേണ്ടി സംസാരിക്കാന്‍ ആരാണിവിടെ ? രാജധാനി എക്സ്പ്രസ്സ് മാത്രമല്ല ഇതില്‍ കൂടെ ഓടേണ്ടത് .... സാധാരണക്കാരായ ജനങ്ങള്‍ക്കും ഇതിലൂടെ സഞ്ചരിക്കേണം. അവസാനം ഈ ജനനേതാക്കളും പരസ്പരം പഴിചാരും. എല്ലാ ദിവസവും കൊച്ചിയില്‍ നിന്നും ബാംഗ്ളുരീലേക്ക് ധാരാളം സുഖവാസബസ്സുകള്‍ പോകാറുണ്ട് ശരാശരി യാത്രക്കൂലി എഴുന്നുറു രൂപ വരും. ട്രെയിനിന്റെ അഭാവം മൂലം ആളുകള്‍ ഈ കൊള്ളക്കൂലി കൊടുത്ത് യാത്ര ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. ആ പീക്ക് സമയത്ത് ഒരു ട്രെയിന്‍ കൂടി അനുവദിച്ചാല്‍ ഇ‌ടത്തരം കൂലി കൊടുത്ത് സാധാരണക്കാരന്‍ യാത്ര ചെയ്യാന്‍ പറ്റില്ലേ ? ‌
ഇത് ഒരു ചെറിയ സംഭവം മാത്രം കേരളത്തിനു ലഭിക്കേണ്ട മറ്റു പല ആനുകൂല്യങ്ങളും ചോദിച്ചു വാങ്ങാതെ പൂരം കാണാന്‍ പോയതുപോലെ തിരിച്ചു വരുന്ന ഇത്തരം ആളുകളെ നാം എന്തിനാണ് നമ്മുടെ നികുതി കൊടുത്തു പോറ്റുന്നത് ? ഇവരുടെ ആനുകൂല്ല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള കാര്യം വരുമ്പോള്‍ മാത്രം ഉയരുന്ന ഈ കൈകള്‍ക്കുവേണ്ടി എന്തിനാണ് നാം കഷ്ടപെടുന്നത് ? കഴിഞ്ഞ ലോകസഭയുടെ സമ്മേളനകാലയളവില്‍ ഭാഷ അറിയാത്തതുകൊണ്ട് മാത്രം വാ തുറക്കാതിരുന്ന ഒരു എം.പിയെക്കുറിച്ച് നാം കേട്ടിട്ടുണ്ട്.ഇത് ലജ്ജാകരമാണ്. അതുപോലെ ഇവര്‍ക്ക് സ്വന്തം മണ്ഡലത്തില്‍ ചിലവഴിക്കേണ്ട തുകയെപ്പറ്റി,ആരും തന്നെ ആ ഫണ്ട് ഉപയോഗിക്കാതെ വെറുതെ കളുയുന്നതായി പത്രങ്ങളില്‍ വായിക്കാറുണ്ട്. പരിഹരിക്കേണ്ടതായ ഒരു നൂറുകൂട്ടം പ്രശ്നങ്ങള്‍ തിരിഞ്ഞുനോക്കാതെ കിടക്കുമ്പോഴാണ് ഒരു പ്ലാനിംഗുമില്ലാതെ കോടികള്‍ ഈ മിടുക്കന്മാര്‍ പാഴാക്കികളയുന്നത്.

Wednesday, March 11, 2009

പ്രവാസികള്‍ ഉണ്ടാകുന്നത്.

പ്രവാസികള്‍ ഒരു സമൂഹത്തില്‍ ജനിക്കുന്നില്ല. പകരം സാഹചര്യങ്ങളും,സമൂഹം കൂടെതന്നെയും ഒരു പ്രവാസിയെ സൃഷ്ടിച്ചെടുക്കുന്നു.വീട്,കുടംബം,ഭാര്യ.കുട്ടികള്‍,മാതാപിതാക്കള്‍,സുഹൃത്തുക്കള്‍ എന്നിവരെ പിരഞ്ഞിരിക്കാന്‍ ആഗ്രഹിക്കുന്നവരായി ആരും തന്നെ ഉണ്ടാകില്ല.

നാട്ടിലെ അന്തരീക്ഷത്തില്‍ ഇഴുകിചേര്‍ന്ന്,പുഴയിലെ നീരൊഴുക്കിനോട് കഥ പറഞ്ഞും,കാറ്റിനോട് കുശലം പറഞ്ഞും വേലിവക്കിലെ പൂത്തചെടിയോട് കിന്നരിച്ചും,ഇളം വെയിലില്‍ സൊറ പറഞ്ഞും,പോക്കുവെയിലിനോട് വിട പറഞ്ഞും,രാത്രിയില്‍ നക്ഷത്രങ്ങള്‍ നിറഞ്ഞ മാനം നോക്കിയും കഴിയാനാണ് ഓരോരുത്തരും തന്റെ ജീവിതത്തില്‍ കൊതിക്കുന്നത്.

പക്ഷെ വിധി അവനോട് അത്തരം വികാരവിചാരങ്ങളെ മാറ്റിവെച്ചിട്ട് പ്രായോഗിക ജീവിതത്തിന്റെ കറുത്ത മുഖം നോക്കാനായി ആവശ്യപ്പെടുന്നു. ആ ഒരു ക്രൂരമായ ആവശ്യത്തിനുമുമ്പില്‍ ഒരു സാധാരണ മനുഷ്യന്‍ പ്രവാസിയായി പോകുന്നു. ജീവിതത്തിലെ ചില ചെറിയ അല്ലെങ്കില്‍ വലിയ ആവശ്യങ്ങളാണ് ഒരു ശരാശരി പ്രവാസിയെ സൃഷ്ടിച്ചെടുക്കുന്നത്. ഒരു ചെറിയ വീടു വെയ്ക്കണം സഹോദരിയെ കല്ല്യാണം കഴിച്ചയക്കണം,താഴെയുള്ള അനിയന്‍മാരുടെ വിദ്യാഭ്യാസം നല്ല രീതിയില്‍ നല്‍കണം.
നേരത്തേ കൈവന്ന കടത്തില്‍ നിന്നും നില്ക്കുന്ന വീടും പറമ്പും ബാങ്കില്‍ നിന്നും തിരിച്ചെടുക്കണം. പെണ്‍മക്കളുടെ വിവാഹം. എന്നാല്‍ ഒരു പ്രവാസിയെ ജീവിതകാലം പ്രവാസിയായി മാറ്റുന്നത്,അവന്‍ അവിടെ കൈവരുന്നു എന്നു പറയപ്പെടുന്ന സുഖസൌകര്യങ്ങളാണ്. ചില്ലറ പ്രശ്നങ്ങള്‍ തീര്‍ക്കാനായി നാടുവിടുന്ന ഒരുത്തന്‍ വലിയ പ്രശ്നങ്ങളുമായി ഒരു നിലയില്ലാക്കയത്തിലേക്ക് എത്തിപ്പെടുന്നു. അവന്റെ ജീവിതരീതി തന്നെ മാറ്റിമറിക്കപ്പെടുന്നു. നാട്ടിലെ വരുമാനവും,പ്രവാസി വരുമാനവും തമ്മില്‍ ഒരു താരതമ്യം തന്നെ ചെയ്യാന്‍ കഴിയാതെ വരുന്നു. നാട്ടിലേക്ക് തിരിച്ചു വരണം എന്നു കരുതി അറബ് നാട് വിടുന്ന ഓരോ പ്രവാസിയും ലീവിനു ശേഷം ആ മണലാരണ്യത്തിലേക്ക്
തിരിച്ചുപോകാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. എല്ലാവരുടേയും മറുപടി ഒന്നു തന്നെയായിരിക്കും നാട്ടില്‍ എങ്ങിനെ ജീവിക്കും ?. ജീവിതചെലവുകള്‍ വര്‍ദ്ധിക്കുകയല്ലേ ?,കുട്ടികളെ നല്ല സ്കൂളില്‍ പറഞ്ഞയക്കേണ്ടേ ? നാളേക്ക് എന്തെങ്കിലും കരുതിവെയ്ക്കണ്ടേ ? ഒരൊറ്റ ചോദ്യത്തിനായി ധാരാളം ചോദ്യചിഹ്നങ്ങളടങ്ങുന്ന മറുപടികള്‍. അവന്റെ ജീവിതം മണലാരണ്യത്തിലെ ചൂടിലും,വിഷമങ്ങളിലും മുങ്ങിതാഴുന്നു. അയാള്‍ തന്റെതായ എല്ലാ പ്രശ്നങ്ങളും മാറ്റിവെച്ച് മറ്റുള്ളവര്‍ക്കായി ജീവിക്കാന്‍ തുടങ്ങുന്നു.