Wednesday, December 30, 2009

നീയില്ലാത്ത ആദ്യത്തെ പുതുവര്‍ഷം

നീയില്ലാത്ത ഒരു പുതുവര്‍ഷം വന്നെത്തുന്നു....
നീയില്ല എന്നത് ഒരു യാഥാര്‍ത്ഥ്യം ആണെന്ന് എനിക്കു മനസ്സിലാകുന്നത്,
നിന്‍റെ ഇഷ്ടങ്ങള്‍ വന്നണയുമ്പോഴാണ്.
കാട്ടുപൂക്കളേയും , തുമ്പിയേയും പ്രണയിച്ച നീ,
വേദനകളെ പനിനീര്‍പൂക്കളാക്കി മാറ്റി.
നിന്‍റെ കണ്ണിലെ പ്രകാശബിന്ദുക്കളെ നോക്കി ഞാനൊരിക്കല്‍ പറഞ്ഞു,
നിനക്കു കാണാനായാണ് സൂര്യന്‍ ഉദിക്കുന്നതും,നക്ഷത്രങ്ങള്‍ പുഞ്ചിരിക്കുന്നതും,
അന്നത്തെ നിന്‍റെ പുഞ്ചിരിയില്‍ , ഒരു വിഷാദഛവി പരക്കുന്നതു ഞാന്‍ കണ്ടു.
പക്ഷെ നിന്നെ ഞാനെന്ന പോലെ എനിക്കറിയാമായിരുന്നതുകൊണ്ട് ,
അതെന്‍റെ തോന്നലായി മറക്കാന്‍ ഞാന്‍ ശ്രമിച്ചു.
നിന്‍റെ ജീവിതം എണ്ണിതീര്‍ക്കാവുന്ന നാളുകളേയുള്ളു എന്നു പറയാന്‍
നീ എന്തിനു കുടജാദ്രി തിരഞ്ഞെടുത്തു..
ആരും കരയാത്ത , കുടജാദ്രി എന്നെ കണ്ണുനീരണയിച്ചു ,
നിന്നെ ഞാന്‍ സ്നേഹിച്ചു കൊതിതീര്‍ന്നിരുന്നില്ലല്ലോ പ്രിയ തോഴാ...
ആ യാത്ര നിന്‍റയൊരു സ്വപ്ന സാഫല്യമായിരുന്നെന്നു ഞാനറിഞ്ഞു
നീയെനിക്കെഴുതിയ അവസാനത്തെ കത്തിലൂടെ
അതു ഞാനറിയുമ്പോഴേക്കും നീ ഒരു പക്ഷേ സ്വര്‍ഗ്ഗവാതില്‍ക്കലെത്തിയിട്ടുണ്ടായിരുന്നിരിക്കും.
നീ എവിടെയാണ് ഉറങ്ങുന്നത്. എനിക്കറിയില്ല.
പക്ഷെ നിനക്കു തന്നു തീര്‍ക്കാനാകാത്ത സ്നേഹപുഷ്പങ്ങള്‍ കൊണ്ടുള്ള
പുഷ്പഹാരം നിനക്കായി കൊരുത്തു വെച്ചിരിക്കുന്നു ഞാന്‍.



അകാലത്തില്‍ എന്നെ പിരിഞ്ഞ ആല്‍വിന്‍ ആന്‍റണിക്കു സ്നേഹപൂര്‍വ്വം.....

Tuesday, December 29, 2009

കേരള സോഷ്യല്‍ ഫോറവും,ലൈംഗികതൊഴിലാളിസെമിനാറും.

രണ്ടായിരത്തി രണ്ട് ഡിസംബര്‍ മാസത്തില്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്ക്കൂളില്‍ വെച്ച് നടക്കുന്ന കേരളസോഷ്യല്‍ഫോറത്തില്‍ പങ്കെടുക്കാനായി പോയ സംഘത്തിലെ ഒരംഗമായിരുന്നു ഞാനും. നാലുദിവസത്തെ പരിപാടിയില്‍ അവസാനദിവസം ഞങ്ങളുടെതായ ഒന്നും തന്നെയില്ല എന്നതിനാല്‍ ഞങ്ങള്‍ മൊത്തം ഒന്നു ചുറ്റിക്കറങ്ങാനായി ഇറങ്ങി. ഏതോ ഒരു സ്റ്റാളില്‍ ചെന്നപ്പോള്‍ അവിടെ ഏതാനും നിമിഷങ്ങള്‍ക്കകം ഒരു സെമിനാര്‍ തുടങ്ങുന്നു എന്നു എഴുതിവെച്ചിട്ടുണ്ടായിരുന്നു.
വിഷയം
AID TO AIDS

പങ്കെടുക്കുന്നവര്‍
കേരളത്തിലെ ലൈംഗികതൊഴിലാളികള്‍
സാമൂഹ്യപ്രവര്‍ത്തകര്‍
ഡോക്ടര്‍മാര്‍
എന്നിവര്‍
ഞങ്ങള്‍ തീരുമാനിച്ചു ഇവിടെ കയറികളയാം.
ശ്രീ മൈത്രേയനാണ് ഈ പരിപാടി ഓര്‍ഗനൈസ് ചെയ്യുന്നത്.
കയറി ഇരുന്നു ശുഷ്കമായ സദസ്സ്.ഉദ്ഘാടനം നളിനിജമീല (ഒരു ലൈംഗീകതൊഴിലാളിയുടെ ആത്മകഥ എന്ന പുസ്തകം എഴുതിയ ആള്‍ ). ചര്‍ച്ചകളും വാഗ്വാദങ്ങളും പുരോഗമിക്കുന്നു, അപ്പോഴാണ് അപ്രതീക്ഷിതമായി വാതിലിലൂടെ ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ കടന്നുവരുന്നത്. ഛായാഗ്രാഹണ ഉപകരണങ്ങളും മറ്റുമായി. അവര്‍ വന്ന ഉടനെ ചിത്രീകരണവും തുടങ്ങി. ഇടക്ക് ക്യാമറ സദസ്സിലേക്ക് പാന്‍ ചെയ്തു വന്നു. ഞാന്‍ നോക്കുമ്പോള്‍ എന്‍റെ കൂടെയുണ്ടായവന്‍മാര്‍ എല്ലാവരും മുഖവും താഴ്ത്തി ഇരിക്കുന്നു.
ഞാന്‍ അമ്പരന്നു,അരികത്തിരുന്ന അനൂപിനോട് ചോദിച്ചു, എന്താണ് ? അവന്‍ പറഞ്ഞു
എടാ ഇതെങ്ങാനും നാട്ടില്‍ കണ്ടാല്‍ ? അല്ല ഒന്നുമുണ്ടായിട്ടല്ല,എന്നാലും പുറകില്‍ വെച്ചിരിക്കുന്ന ആ ബാനറിലും മറ്റും ലൈംഗികത എന്നൊക്കെ ഏഴുതിയിട്ടുണ്ടല്ലോ ?

ഏതാണ്ട് ഒരാഴ്ച വരെ ഇവന്‍മാരെല്ലാം,ആ പരിപാടി എന്ന് സംപ്രേഷണം ചെയ്യും ഏന്നു വിചാരിച്ചു ഇരിക്കുകയായിരുന്നത്രെ.

യഥാര്‍ത്ഥത്തില്‍ അന്നുവെകീട്ടെ വാര്‍ത്തകളില്‍ കേരളസോഷ്യല്‍ഫോറത്തിന്‍റെ ഒരു ക്ളിപ്പിംഗ് ഉണ്ടായിരുന്നു.അത്രമാത്രം.

Monday, December 28, 2009

മലബാര്‍ എക്സ്പ്രസ്സ്

ഒരു ദിവസം അപ്രതീക്ഷിതമായി മേധാവിയുടെ നിര്‍ ദ്ദേശം കിട്ടുന്നു ഉടനെ പുറപ്പെടുക കണ്ണൂര്‍ക്ക്. അവിടെ പ്രൊജക്ട് ഇംപ്ളിമെന്‍റേഷനുമായി എന്തോ പ്രശ്നമുണ്ട്. പാഞ്ഞോളു ഇന്നു തന്നെ.... കൂടുതല്‍ സംസാരമൊന്നുമില്ല,ഞാനനുസരണയുള്ള കുട്ടിയായി....
വീട്ടിലെത്തി ലൊട്ടുലൊടുക്കുകളെല്ലാം പെറുക്കി റെയില്‍വേസ്റ്റേഷനിലെത്തുന്പോള്‍ സമയം ഏതാണ്ട് ഏട്ടര
അനേഷിച്ചപ്പോളറിയാന്‍ കഴിഞ്ഞു ഇനി കണ്ണൂരിലേക്ക് മലബാര്‍ എക്സ്പ്രസ്സ് മാത്രമേയുള്ളു ,അതാണെങ്കില്‍ പതിനൊന്നുമണിയെങ്കിലും ആവും ഏത്തിച്ചേരാന്‍ . ഇവിടെ എന്നെ എത്തിച്ച എല്ലാവരെയും മനസ്സാ പ്രാകി , കൌണ്ടറിലെ ചേട്ടനോട് പറഞ്ഞു
ഒരു കണ്ണൂര്‍ , സ്ലീപ്പര്‍
ആ മാന്യദേഹം , യാതൊരു മാന്യതയുമില്ലാതെ പറഞ്ഞു
അഞ്ചു മണിക്കു ശേഷം , സ്ലീപ്പര്‍ ക്ളാസ്സ് ടിക്കറ്റ് തരില്ല.
എന്‍റെ നല്ല പ്രാണന്‍ പോയി, മലബാറില്‍ ഈ നേരത്ത് , ജനറല്‍ കംപാര്‍ട്ട്മെന്‍റില്‍ , ?
എന്‍റെ മനസ്സു വായിച്ചെന്ന വണ്ണം അയാള്‍ പറഞ്ഞു
ഒരു കാര്യം ചെയ്യു, തത്ക്കാലം ജനറല്‍ ടിക്കറ്റ് എടുക്കു എന്നിട്ട് സ്ലീപ്പറില്‍ കയറി ടി.ടിയോട് ചോദിച്ചാല്‍ അയാള്‍
ടിക്കറ്റ് ഉണ്ടെങ്കില്‍ തരും. ടിക്കറ്റുകള്‍ ഉണ്ടാവാറുണ്ട്.
പുള്ളിക്കാരനു നന്ദി പറഞ്ഞു
പതിനൊന്നരയോടെ മലബാര്‍ എത്തിച്ചേര്‍ന്നു.....
ഞാന്‍ വേഗം പുറത്തിറങ്ങി നിന്ന കറുത്ത വേഷധാരിയായ ടി.ടി യെ സമീപിച്ചു
സാര്‍ എനിക്കു നാളെ രാവിലെ കണ്ണൂര്‍ക്ക് ചെല്ലണം , റിസര്‍വേഷന്‍ കിട്ടിയില്ല ദയവു വിചാരിച്ച് ഒരു സീറ്റ് ശരിയാക്കി തരണം.
അയാളെന്നോട് പറഞ്ഞു സീറ്റുണ്ടോ എന്നറിയില്ല , താനേതായാലും എസ് പതിനൊന്നില്‍ കയറിക്കോളു, ഞാനെത്താം.
ഞാനതില്‍ കയറി,കുറച്ചു കഴിഞ്ഞപ്പോളദ്ദേഹം വന്നെത്തി. ഞാന്‍ ചിരിച്ചു കാണിച്ചു.
പുള്ളി എന്നോട് പറഞ്ഞു ഇരുപത്തിനാലാമത്തെ സീറ്റി തനിക്കുപയോഗിക്കാം. രസീത് എഴുതാന്‍ ഞാന്‍ വരാം.
റെയില്‍വേ ഉദ്യോഗസ്ഥനോട് മനസ്സാ നന്ദിയും, പുറത്ത് താങ്ക്സും പറഞ്ഞു ഞാനാ സീറ്റില്‍ ഇരുന്നു.
ഷൊര്‍ണ്ണൂര്‍ അടുക്കാറായി എന്നു തോന്നുന്നു,ഇയാള്‍ രസീതുബുക്കുമായി എന്‍റെ അടുത്തു വന്നു.
ഞാന്‍ എന്‍റെ പേഴ്സ് എടുത്തു , പുള്ളിയോട് ചോദിച്ചു . എത്രയാണ് സാര്‍ ചാര്‍ജ് ?
അയാളറിയിച്ചു.
രസീതെഴുതണോ ? രസീതെഴുതിയാല്‍ നൂറ്റിയന്പത് ,ഇല്ലെങ്കില്‍ അന്പത്.
ഇതെന്‍റെ മണ്ടയില്‍ രജിസ്റ്റര്‍ ചെയ്യാനായി അല്‍പം സമയം എടുത്തു....
സംഭവം മനസ്സിലായ ഞാന്‍ പറഞ്ഞു
രസീത് വേണ്ട,പക്ഷെ വല്ല സ്ക്വാഡും വന്നാല്‍
പേടിക്കേണ്ട , കണ്ണൂര്‍ വരെ എന്തായാലും ഞാനുണ്ടാവും....
അങ്ങിനെ ഞാന്‍ രസീതെഴുതാത്ത ടിക്കറ്റുമായി കണ്ണൂരിലെത്തി...സുരക്ഷിതമായി....

Sunday, December 27, 2009

ആദ്യത്തെ തീവണ്ടി യാത്ര.

തീവണ്ടിയില്‍ ചെറുപ്പത്തില്‍ എപ്പോഴോ പഴനിയില്‍ പോയതാണ് ആകെയുള്ള ഒരു അനുഭവം . സംഭവം നടക്കുന്നത് ഏതാണ്ട് രണ്ടായിരത്തില്‍ ആണെന്ന് തോന്നുന്നു. ആലപ്പുഴ ബിച്ചു അയ്യര്‍ ജങ്ങ്ഷനിലുള്ള ബി.എസ്.എന്‍. എല്‍ ഓഫീസില്‍ പോയ ശേഷം തിരികെ അലുവക്ക് വരാനായി ഞാന്‍ പുറത്തേക്കു ഇറങ്ങുമ്പോളാണ് പെട്ടന്ന് മനസ്സില്‍ ഒരു തോന്നല്‍ കടന്നു വരുന്നത് , ട്രെയിനില്‍ പോയലെന്താണ് ? ശരി , തീരുമാനിച്ചു ട്രെയിനില്‍ പോയിക്കളയം. അവിടെ നിന്ന് ബസില്‍ ആണെന്ന് തോന്നുന്നു റെയില്‍വേ സ്റ്റേഷനില്‍ എതിചെര്‍നു . കൌണ്ടറില്‍ ചെന്ന്
" ആലുവ ഭാഗത്തേക്ക്‌ പോകുന്ന ഏറ്റവും അടുത്ത ട്രെയിന്‍ ഏതാണ് ? "
മറുപടി " കുര്‍ള വരും "
അലുവക്കുള്ള ഒരു ടിക്കറ്റ്‌ എടുത്തു. കുറെ ചോദ്യങ്ങള്‍ എന്റെ ഉള്ളില്‍ പൊങ്ങി വന്നു...
എവിടെയാണ് ഈ സാധനം അവതരിക്കുന്നത് ?
ഏതു കൂപയില്‍ ആണ് കയറേണ്ടത് ?
പതുകെ പ്ലാട്ഫോമിലെ കടക്കാരനോട് ചോദിച്ചു "ചേട്ടാ കുര്‍ള ഏതു പ്ലട്ഫോര്‍മിലാണ് വരുന്നത് ? റൈറ്റ് ടൈം ആണെന്ന് തോന്നുന്നു അല്ലെ ?"
ചേട്ടന്‍ പറഞ്ഞു "അതെ ഒന്നില്‍ ആണ് വരുന്നത് "
കുറച്ചു കഴിഞ്ഞു അറിയിപ്പ് വന്നു.
"തിരുവനന്തപുരത്ത് നിന്നും ലോകമന്യതിലകിലേക്ക് പോകുന്ന നേത്രാവതി എക്സ്പ്രസ്സ്‌ ഒന്നാമത്തെ പ്ലട്ഫോര്‍മിലേക്ക് അല്പസമയത്തിനു ശേഷം എത്തിച്ചേരും."
എന്നെ സംബന്ധിക്കാത്ത അറിയിപ്പയതിനാല്‍ വല്ല്യ ശ്രദ്ധ കൊടുത്തില്ല, കാരണം ഞാന്‍ കാതുനില്‍ക്കുനത് കുര്‍ള ആണല്ലോ.
കുറച്ചു സമയത്തിന് ശേഷം നേത്രാവതി പ്ലട്ഫോര്മില്‍ എത്തി ചേര്‍ന്ന. ആളുകള്‍ ഇറങ്ങുന്നു,കയറുന്നു.....ഞാന്‍ ആണെങ്കിലോ ഈ നാട്ടുകാരനെ അല്ല എന്നാ മട്ടില്‍ നില്‍കുന്നു.
കടക്കാരന്‍ ചേട്ടന്‍ എന്നോട് ചോദിച്ചു " മോന്‍ കുര്‍ലാക്കല്ലേ പോകുന്നത് ? "
ഞാന്‍ പറഞ്ഞു " അതെ"
പിന്നെന്താ പോകാതെ ? കുര്‍ള ആണ് വന്നിരിക്കുന്നത് ?
ഞാന്‍ ചോദിച്ചു " ചേട്ടാ ഇത് നേത്രാവതി അല്ലെ ?"
ചേട്ടന്‍ പറഞ്ഞു , ഒരു ആക്കിയ ചിരിയോടെ ....
"കുര്‍ലയും , നേത്രവതിയും , ലോകമന്യതിലകും എല്ലാം ഒന്ന് തന്നെ , ജനറല്‍ ടിക്കറ്റ്‌ ആണെങ്കില്‍ വേകം പുറകിലേക്ക് ഓടിക്കോ അവസാനത്തെ കൂപയില്‍ കയറിക്കോ "
കേട്ട പാതി , ഞാന്‍ ഈ സാധനത്തിന്റെ പുറകിലേക്ക് ഓടി, ഓടിയിട്ടും എത്തുന്നുംമില്ല...അവസാന ചാടി ജനറല്‍ കമ്പാര്‍ട്ട് മെന്റില്‍ കയറിയപ്പോഴേക്കും വണ്ടി പതുക്കെ ചലിച്ചു തുടങ്ങിയിരുന്നു.....


Saturday, December 26, 2009

സുനാമിക്ക് അഞ്ചു വയസ്സ്

നിന്നെ കണി കണ്ടുണര്‍ന്നു ഞാന്‍ ..
നിന്നിലെ നന്മ തൊട്ടറിഞ്ഞു ഞാന്‍ ....
നീയായിരുന്നു എന്റെ ലോകവും , ജീവനും ...
നിന്നിലെ നിന്നെ ഞാന്‍ അറിഞ്ഞു ,
നിന്നില്‍ പുളയ്ക്കുന്ന ജീവന്‍ എന്റെ സന്തോഷം കൂടിയായി....
നിന്നില്‍ ചാഞ്ഞു വീഴുന്ന പൊന്‍ വെയില്‍ എന്റെ കണ്ണിനു ഉത്സവമായി ....
ഒരു നാള്‍ നീ മാറി സംഹാര രുദ്രയായി ....
നിന്റെ വേദന നീ കുടഞ്ഞു തീര്‍ത്തു , പാവങ്ങളം കുഞ്ഞുങ്ങളുടെ മേല്‍ ...
നീ തകര്‍ത്തു ഒരുപാടു നാള്‍ കൊണ്ട് കെട്ടി പൊക്കിയ സ്വപ്നങ്ങളും , ആശകളും
നീ കഴുകി കൊണ്ട് പോയി ഞങ്ങളുടെ ലോകം....
വീണ്ടും കെട്ടി പോക്കുന്നു ഞങ്ങള്‍ , ചെറു കൂരകള്‍ ....
നിന്റെ വരവ് കണക്കാക്കി തന്നെ, പോകാനായി വേറെ ഇടമില്ല ...
നിന്റെ കരുണാക്കായി പ്രാര്‍ത്ഥിച്ചുകൊണ്ട് .....
വീണ്ടും , നിന്നെ കണി കണ്ടുനരുന്നു ഞാന്‍.....

Wednesday, December 23, 2009

വിദ്യാര്‍ത്ഥി സമരം

തൊണ്ണൂറു തൊണ്ണൂറ്റി രണ്ടു കാലത്തേ മാല്യങ്കര കോളേജിലേക്കുള്ള യാത്ര എന്നു പറഞ്ഞാല്‍ അതൊരു ദുസ്വപ്നം തന്നെയായിരുന്നു. ബസുകള്‍ കുറവാണു , ഉള്ളത് തന്നെ സമയത്ത് ഓടില്ല. ഇതിനെതിരെ . . എസ്.എഫ് ഒരു സമര പരിപാടിയുമായി മുന്നിട്ടിറങ്ങി. ഈ സംഘടനക്കു കോളേജില്‍ വല്ല്യ സ്വാധീനം ഒന്നും ഇല്ല , എന്നാലും പേരിനൊരു പാര്‍ട്ടി ഉണ്ട് എന്നു മാത്രം. സമരം ഒരു വല്ല്യ സംഭവം അകെണമെങ്കില്‍ ചുരുങ്ങിയത് ഒരു അമ്പതു ആളെങ്കിലും വേണം . അവസാനം ഒരു പ്രതിക്രിയ വാതം എന്നാ നിലക്ക് കോളേജിലെ ഒരു തല്ലിക്കൂട്ട്‌ സംഘടന അയ എം.സി.എസ്. എ യുടെ പിന്തുണ സ്വീകരിക്കാം എന്നു വെച്ചു . സമരം വിജയിക്കുകയാണെങ്കില്‍ ഇവരെ പിന്നീട് തല്ലിപരയാം എന്നും അതെല്ല തോല്‍കുകയാണെങ്കില്‍ കുറ്റം ഇവരുടെ തലയില്‍ ചാരം എന്നും, ഉന്നത തല യോഗം തീരുമാനിച്ചു. പ്രീഡിഗ്രീ ഒന്നാം വര്‍ഷക്കാര് വന്നതിന്റെ പിറ്റേ ആഴ്ച സമരം പ്രഖ്യാപിച്ചു. സമരത്തിന്‌ ശേഷം ജാഥ ആയി മൂതകുന്നതെക്ക് പോകണം. അവിടെ വെച്ചു ദേശിയ പത പതിനേഴു പിക്കറ്റ് ചെയ്യണം. ഇതാണ് പരിപാടി. കോളേജില്‍ നിന്ന് ജാഥ പുറപ്പെട്ടു , ഏതാണ്ട് നൂറോളം പേരുണ്ട്. മൂത്തകുന്നം ജങ്ഷനില്‍ എത്തിയപ്പോള്‍ ആണ് പണി പാളിയ കാര്യം അറിയുന്നത്. ദേശിയ പത തടയും എന്നായതുകൊണ്ട്, ഏതാണ്ട് നൂറോളം പോലീസുകാര്‍ അവിടെയുണ്ട് , തോക്കും ലാത്തിയും ഒക്കെയായി. ഇത് കണ്ടതോടെ ജാഥയുടെ വിസ്തീര്‍ണം കുറയാന്‍ തുടങ്ങി. കവലയില്‍ എത്തിയതും ഞാന്‍ പുറകിലേക്ക് നോക്കുമ്പോള്‍ എല്ലാം കൂടെ ഏതാണ്ട് പതിനെട്ടു പേരുണ്ട്. ഒരാള്‍ക്ക് അഞ്ചു പോലീസുകാരും സ്ഥലത്തുണ്ട്. കവല നിറഞ്ഞു പുതിയതും പഴയതും അയ കുട്ടികളും അകെ ഒരു പൊടി പൂരം. എന്നാല്‍ പിന്നെ പൂരത്തിന്റെ കൂടെ അമിട്ടും എന്നായിക്കോട്ടേ എന്നു വിചാരിച്ചു , ഞങ്ങളുടെ നേതാവ് സുരേഷ് പ്രഖ്യാപിച്ചു " നമ്മള്‍ പാലം ആണ് പിക്കറ്റ് ചെയ്യാന്‍ പോകുന്നത് , മൂത്തകുന്നം അമ്പലകുളത്തിനു അരികെയുള്ള , ഇപ്പഴും എ റോഡില്‍ കുപ്പികഴുത്തായ അതെ പാലം. ഞങ്ങള്‍ എല്ലാവരും ഏതാണ്ട് പന്ത്രണ്ടു പേര്‍ പാലത്തിന്റെ നടുക്ക് ഇരുപ്പുറപ്പിച്ചു. പിക്കറ്റിംഗ് ഉദ്ഘാടിച്ചു. തൊട്ടുപുറകെ പോലീസ് ഞങ്ങളെ കയ്യോടെ തൂകി കൊണ്ട് പോയി ആ ഭീകരമായ നീല വണ്ടിയില്‍ ഇരുത്തി. ആ സമയത്തെല്ലാം എന്റെ പ്രാര്‍ത്ഥന ഇതായിരുന്നു. ദൈവമേ എന്നെ അറിയാവുന്ന ആരും ഈ പരിസരതുണ്ടാവരുതേ.
പിറ്റേ ആഴ്ച അത്ഭുതം എന്നു പറയട്ടെ , പുതിയ ഒരു ബസ്‌ വൈപിന്‍ - മാല്യങ്കര റൂട്ടില്‍ ഓടി തുടങ്ങി. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം കോളെജിലൂടെ നടന്നു പോകുമ്പോള്‍ , എതിരെ നടന്നു വന്ന രണ്ടു തരുണീ മണികള്‍ എന്നെ നോക്കിയാ ശേഷം തമ്മില്‍ പറയുന്നത് ഞാന്‍ കേട്ട്.
"എടീ ചേട്ടനും ഉണ്ടായിരുന്നെടി അന്ന് പോലീസുകാര്‍ അറെസ്റ്റ്‌ ചെയ്യുമ്പോള്‍ .... "
ഞാന്‍ തീരെ ശ്രദ്ധിക്കാത്ത മട്ടില്‍ നടന്നു പോയി. നമ്മള്‍ ഈ പോലിസൊക്കെ എത്ര കണ്ടതാ എന്നാ മട്ടില്‍ ....

ആദ്യാനുരാഗം

തിരുമാന്ധാം കുന്നു ക്ഷേത്രത്തിലെ ദീപാരാധന നടയിലാണോ ,
അതോ, മഹാരാജാസ് കോളേജിന്റെ നീണ്ട ഇടനാഴിയിലാണോ ,
ആല്ലെങ്കില്‍ ....
ഏകാന്തമായിരിക്കുമ്പോള്‍ എന്റെ മനസ്സിന്റെ ഉള്ളില്‍ പെയ്ത നനുത്ത മഴയില്‍ കുളിച്ചാണോ ?
എനിക്കോര്‍മയില്ല ,
ഒരു പക്ഷെ , ഇവിടെയല്ലാം വെച്ച് ആ കരിമഷിയിട്ട , നീല സാഗരം ഓളം വെട്ടിയിരുന്ന കണ്ണുകള്‍
എന്നെ പിന്‍ തുടര്‍നിരുന്നു.....
ആ കണ്ണുകളിലെ പ്രണയം , എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ലേ ?
ഇല്ലെങ്കില്‍ , എനിക്ക് ഒരിക്കലും കിട്ടില്ല എന്നറിഞ്ഞത് കൊണ്ട് ഞാന്‍ തന്നെ
ഒഴിവാക്കിയതോണോ .....
അറിയില്ല.
അറിയാതെയാണെങ്കിലും , എന്നില്‍ ഒരു പ്രണയത്തിന്റെ പനിനീര്‍ പുഷ്പം ,
ഇതള്‍ കൊഴിചിട്ടത് എന്റെ പ്രിയ രാധയായിരുന്നു......
ഒരു വസന്തത്തിന്റെ അവസാനം , എന്നോട് യാത്ര പറയുമ്പോള്‍ , എന്റെ ഉള്ളില്‍
അവള്‍ തന്ന പൂവില്‍ നിന്നും രക്തം പൊടിയുന്നുണ്ടായിരുന്നു.....
എന്റെ ഇഷ്ടം അവളോട്‌ ഞാന്‍ പറഞ്ഞിരുന്നില്ല, അത് കൊണ്ട് , അവളുടെ ഭാവിക്കായി , എന്റെ കണ്ണുകള്‍ നനയാതെ ആശംസ നേരാന്‍ എനിക്ക് കഴിഞ്ഞു...... എന്റെ ഹൃദയം നുറുങ്ങിയെങ്കില്‍ പോലും.
പിരിയാന്‍ നേരം , അവളുടെ ആ കണ്ണുകള്‍ എന്നോട് പറഞ്ഞുവോ ?
എന്റെ സ്നേഹം നീ മനസിലാക്കിയിരുന്നുവോ , എപ്പോഴെങ്കിലും ?
നിശബ്ദമായി എന്റെ മനസ്സ് നിന്നോട് പറഞ്ഞു.....
മനസിലാക്കിയെന്നല്ല പൊന്നെ..... നീ ഞാനായിരുന്നു......
എനിക്ക് നീ എല്ലാമായിരുന്നു..... പക്ഷെ ഈ വൈകിയ വേളയില്‍....
ആശംസകള്‍ സഖി......

കാട്ടാളന്മാര്‍


ഇരുപത്തിരണ്ടാം തീയതിയിലെ മനോരമയില്‍ പ്രസിദ്ധീകരിച്ച ചിത്രം ആണ് ഇത്രയും എഴുതാന്‍ സഹായിച്ചത്. അസുഖമായി കുഞ്ഞിനേയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന ഒരു ഓട്ടോ റിക്ഷയുടെ കാറ്റു അഴിച്ചുകളയുകയാണ് ഒരു കാട്ടാളന്‍. നോക്കൂ ആ കുഞ്ഞിന്റെ മുഖത്തെ കരച്ചില്‍, അവളുടെ അമ്മമ്മയുടെ മുഖത്തെ രോഷം പൂണ്ട സങ്കടം. ഈ സമര വേളയിലും അവരെ സഹായിക്കാന്‍ തയ്യാറായി ആ മനുഷ്യതമുള്ള ഓടോഡ്രൈവരെയും കാണാം ചിത്രത്തില്‍ . എന്നാല്‍ യാതൊരു മാനുഷിക പരിഗണനയും കാണിക്കാതെ എ കണ്ണില്‍ ചോരയില്ലാത്തവന്‍ ടയറിന്റെ കാറ്റു കുതികളയുകയാണ്. അവനും ഉണ്ടാവും ഈ പ്രായത്തിലുള്ള ഒരു കുട്ടി. ഇത്തരം ആളുകളെ നശിപ്പിക്കാനായി ഒരു അവതാരം ഈ ഭൂമിയില്‍ വരുന്നത് എന്നാണാവോ ? . ഈ ചിത്രം ഒരു തെളിവായ സ്ഥിതിക്ക്‌ ഈ ക്രൂരനെ ശിക്ഷിക്കെണ്ടാതാണ്. മനുഷ്യ ജീവന്റെ വില അറിയാത്തവനെ നിന്നോട് ഒന്ന് മാത്രം

അടുത്ത ജന്മത്തിലെങ്കിലും നീ ഒരു മനുഷ്യന്റെ കുഞ്ഞായി ജനിക്കാന്‍ പ്രാര്‍തിക്കു.

Sunday, December 20, 2009

ഒരു മലയാളി കൂട്ടായ്മ

കഴിഞ്ഞ തണുപ്പ് കാലത്ത്, ഫാമിലി ഫ്ലാറ്റ് അന്വേഷിച്ചു നടക്കുകയാണ് എന്റെ രണ്ടു മലയാളി സുഹൃത്തുക്കള്‍. സ്ഥലം സൗദി അറേബ്യയിലെ റിയാദ്. വരുമാനത്തിന് ഒക്കുന്ന ഒരു ഫ്ലാറ്റ് കിട്ടാനില്ല. അങ്ങനെയിരിക്കെ ഇവര്‍ ഒരു മലയാളിയെ കണ്ടു മുട്ടുന്നു. ഇദ്ദേഹം ആണെങ്കിലോ ഇത്തരം വീടുകള്‍ ആവശ്യക്കാര്ക് ശരിയാക്കി കൊടുക്കുന്ന ആളും.
തേടിയ വള്ളി കളില്‍ ചുറ്റി എന്നു സന്തോഷിച്ചു ഈ പാവങ്ങള്‍ . കുറെ കണ്ടു ഒന്നും ഇഷ്ടപെട്ടില്ല , അവസാനം ഈ ഇടനിലക്കാരന്‍ പറഞ്ഞു " സാരമില്ല വേറെയും എന്റെ കയ്യിലുണ്ട്. നമുക്ക് നാളെ പോകാം . തല്‍കാലം എന്റെ വീട്ടില്‍ ഒന്ന് കയറിയിട്ട് പോകാം ഇവിടെ അടുത്താണ്. " അനിലും , ബാബുവും സുഹൃത്തുക്കളെ അങ്ങനെ വിളിക്കാം , കേട്ടപാതി ക്ഷണം സ്വീകരിച്ചു , അയാളുടെ വീട്ടില്‍ പോയി. അവിടെ ചെന്ന് കഴിഞ്ഞപ്പോള്‍ അയാളുടെ സ്നേഹപൂര്‍ണമായ ഓഫര്‍ " നല്ല വാറ്റിയ സാധനം ഇരിപ്പുണ്ട് എടുക്കട്ടെ ?" ഇവരാകട്ടെ സ്ഥിരം കഴിക്കുന്ന ആളുകളല്ല മാത്രവുമല്ല വാറ്റിയ സാധനം ഇതുവരെ കഴിച്ചിട്ടുമില്ല. മാത്രമല്ല സൗദി ഒരു മദ്യ വിരുദ്ധ രാജ്യം കൂടി ആണ്. എന്നാലും അയാളെ വിഷമിപ്പിക്കന്ദ എന്നു കരുതി കഴിക്കാം എന്നു സമ്മതിച്ചു. അനിലിന്റെ വാക്കുകളില്‍ പറയുകയാണെങ്കില്‍ " ഒരു ഗ്ലാസ്‌ നിറച്ചേ കഴിച്ചുള്ളൂ .... ഒരു തീയുണ്ട വിഴുങ്ങിയ പോലെ ആയിരുന്നു. " മദിര സേവക്കു ശേഷം ഇയാള്‍ പറഞ്ഞു താഴെ അടുക്കളയില്‍ മട്ടന്‍ കറി തയ്യാറാകുന്നുണ്ട് , നോക്കിയിട്ട് വരട്ടെ. എന്നാല്‍ ഞാനും കൂടെ വരം എന്നു പറഞ്ഞു ബാബുവും കൂടെ ഇറങ്ങി. ഒരു ചെറിയ തലകറക്കം തോന്നിയതിനാല്‍ അനില്‍ അവിടെ തന്നെ യുള്ള കിടക്കയില്‍ ഇരുന്നു. കുറച്ചു നേരം കഴിഞ്ഞു അനില്‍ താഴെ ഒരു ഒച്ചപാട് കേട്ട് നോക്കുമ്പോള്‍ ബാബുവും മൂനക്കാരനും തമ്മില്‍ തര്‍ക്കം, അനില്‍ കാര്യം അന്വേഷിച്ചപ്പോഴാണ് അറിയുന്നത് " കഴിച്ച സാധനത്തിനു അയാള്‍ നൂറു റിയാല്‍ (അന്നത്തെ കണക്കനുസരിച്ച് ഏതാണ്ട് ആയിരത്തി മുന്നൂര് രൂപാ) "ആവശ്യപെടുന്നു. ബാബു ആകട്ടെ കൊടുക്കുന്നുമില്ല. ഇത് കയ്യങ്കളിയിലേക്ക് എത്തിച്ചേരും എന്നറിഞ്ഞ , അനില്‍ അവസാനം ഈ പറഞ്ഞ പൈസ കൊടുത്തു തടിയൂരുകയായിരുന്നു.
തല്ലു വല്ലതും കിട്ടിയോ എന്ന ചോദ്യത്തിന് ഇവര്‍ രണ്ടുപേരും പുഞ്ചിരിയോടെ "ഇല്ല " എന്നാണ് മറുപടി പറയാറുള്ളത് "
തീരെ വിശ്വാസ യോഗ്യമല്ലെങ്കിലും , അവരെ വിഷമിപ്പികേണ്ട എന്നു കറുത്ത് ഞങ്ങള്‍ പിന്നെ അത് ചോദിക്കാറില്ല.....

Tuesday, December 15, 2009

ഇത് താനെടാ പോലീസ് (തമിഴ്) .

രണ്ടായിരത്തി ആറില്‍ മൂത്ത മകന്റെ തല മുണ്ഡനം ചെയ്യാനായി പഴനിയിലേക്ക് പോകുന്നു. ഞാനൊഴിച്ചുള്ള എല്ലാവരും രാവിലെ തന്നെ പുറപ്പെട്ടു. വളരെ അത്യാവശ്യമുള്ള ജോലി ഉണ്ടായിരുന്നതിനാല്‍ ശനിയാഴ്ച വൈകിട്ട് എറണാകുളത്തുനിന്നും രാത്രി പുറപെടുന്ന ഒരു ട്രാന്‍സ്പോര്‍ട്ട് ബസില്‍ പോകാനാണ് ഞാന്‍ തീരുമാനിച്ചത്. ആഴ്ച അവസാനം ആയതിനാലും ദൂരെ ട്രിപ്പ്‌ ആയതിനാലും നല്ല പോലെ കഷ്ടപ്പെട്ടതിനു ശേഷം ആണ് സീറ്റ്‌ കിട്ടിയത്. വെളുപ്പിന് ഏകദേശം രണ്ടു മണിയോടെ പഴനി സ്റ്റാന്‍ഡില്‍ വണ്ടി എത്തി. വെളുപ്പിന് ആ നേരമായതിനാല്‍ സ്ഥലത്തൊക്കെ ആളുകള്‍ കുറവ്. ഞാന്‍ ആദ്യമായിട്ടാണ് അവിടെ വരുന്നത്. എനിക്ക് പോകേണ്ട ലോഡ്ജിന്റെ പേരുമാത്രമേ എനിക്കറിയാം. ഞാന്‍ അങ്ങിനെ കുന്തം വിഴുങ്ങിയ പോലെ നില്‍കുന്ന കണ്ടപ്പോള്‍ കുതിരവണ്ടിക്കാരും ഓട്ടോ റിക്ഷക്കാരും അടുത്ത് വരന്‍ തുടങ്ങി, എങ്കെ പോണം സര്‍ എന്നെല്ലാം ചോദിച്ചു. എനിക്കാനെങ്ങില്‍ ഇവരുടെ കൂടെ പോകാനും മടി. അടുത്ത് നില്‍കുന്ന രണ്ടു പോലീസുകാരുടെ സഹായം തേടാം എന്നു വിചാരിച്ചു. ഞാന്‍ അവരുടെ അടുത്ത് പോയി ചോദിച്ചു "സര്‍ ശുഭം ലോഡ്ജെ എങ്കെ ?" അവര്‍ പരസ്പരം ചോദിയ്ക്കാന്‍ തുടങ്ങും മുന്‍പേ രണ്ടു പോലീസുകാര്‍ ബൈക്കില്‍ ആയി അവിടെ വന്നെത്തി. അവരില്‍ ബൈക്ക് ഓടിക്കുന്ന ആള്‍ എന്നോട് ചോദിച്ചു . "എങ്ങോട്ട് പോണം ?" ഞാന്‍ പറഞ്ഞു "ശുഭം ലോഡ്ജ്" അയാള്‍ പുറകിലിരിക്കുന്ന ആളോട് എന്തോ പറഞ്ഞു . അതിനു ശേഷം എന്നോട്. "കയറു ഞാന്‍ അവിടെ എത്തിച്ചുതരാം". ഞാന്‍ അയാളുടെ പുറകില്‍ കയറി,ആ പോലീസുകാരന്‍ എന്നെ ലോഡ്ജിന്റെ മുന്നിളിരക്കി എന്നിട്ട് പറഞ്ഞു " സമയത്ത് നിങ്ങളെ ആരെങ്കിലും ട്രപില്‍ പെടുത്താന്‍ സാധ്യത ഉണ്ട് , അതാണ് ഞാന്‍ കൂടെ വന്നത്."
ഞാന്‍ നന്ദി പറഞ്ഞു കൊണ്ട് ലോഡ്ജിലേക്ക് തിരിയാന്‍ ഭാവിച്ചതും , അയാള്‍ വീണ്ടും
ഗുഡ് നൈറ്റ്‌ സര്‍ .

ഇതല്ലേ മാതൃക പോലീസ് ??

Sunday, December 13, 2009

സുനിത കൃഷ്ണന്റെ ചോദ്യങ്ങള്‍

ഇവിടെ കാണാവുന്ന വീഡിയോ ആണ് എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. കുഞ്ഞുങ്ങള്‍ ഒരു വീട്ടില്‍ ദൈവത്തിനു പകരം വരുന്നവരാണ് എന്ന് പറയപ്പെടുന്നു. എന്നാല്‍ കമന്ധരായ ആളുകള്‍ ദൈവ സൃഷ്ടികളെ ക്രൂരമായ പീടനതിനു വിധേയമാക്കുന്നു. സുനിത ഇവിടെ പറഞ്ഞ സംഭവങ്ങളില്‍ മൂനിലെയും ഇരകള്‍ അഞ്ചു വയസിനു താഴെയുള്ള കുട്ടികളാണ്. ഞാനും ലോകതിലനല്ലോ ജീവിക്കുന്നത് എന്നോര്‍ത്ത് നമ്മളോരോരുത്തരും തല താഴ്ത്തണം. സുനിത പറയുമ്പോലെ ശീതികരിച്ച മുറികലിരുന്നു എല്ലാവര്‍ക്കും ശിശുവിന്റെ നേരെയുള്ള ആക്രമണത്തിന് എതിരെ അക്രോശിക്കം,ചാനലുകളില്‍ അഭിമുഖം നടത്തം. പക്ഷെ എത്ര പേരുണ്ട് അവര്‍ക്ക് ഒരു അത്താണി ആയിതീരുന്നത് ? ലോകോത്തരമായി ഒരു മുന്നേറ്റം അല്ല വേണ്ടത്. പകരം നമ്മുടെ ചെറിയ ലോകത്തില്‍ നിന്നുള്ള ഒരു കൈ സഹായം.

സുനിതക്ക് ആശംസകള്‍ .

Saturday, December 12, 2009

വഴിയോരകാഴ്ചകള്‍

തണുപ്പിലേക്ക് കൂപ്പുകുത്തുന്ന കഴിഞ്ഞ ആഴ്ചയാണ് ഞാന്‍ ജോസഫ്‌ ചേട്ടനെ റിയാദിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ വെച്ചു കണ്ടത്. ഒരു പ്രമുഖ ഷു കമ്പനിയുടെ ഡെലിവറി വാനില്‍ നിന്നും കാര്‍ടന്‍ ഇറക്കി വെക്കുകയായിരുന്നു പുള്ളി അപ്പോള്‍. ദേഹമാകെ ക്ഷീണിച്ചിരിക്കുന്നു. മുഷിഞ്ഞ വേഷം, പെട്ടെന്ന് ജോലി തീര്‍ത്തു കൂടണയാനുള്ള ഒരു തിടുക്കം ജോലിയിലും മുഖത്തും ഉണ്ട്. ഞാന്‍ ഒന്നും കൂടി നോക്കി ആള്‍ അത് തന്നെ എന്ന് ഉറപ്പുവരുത്തി എന്നിട്ട് വിളിച്ചു ജോസഫ്‌ ചേട്ടാ, ആളാകെ അമ്പരന്നു എന്നെ നോക്കി, മനസിലായില്ല . കാരണം എന്നെ ഓര്‍ത്തിരിക്കാനുള്ള ബന്ധം ഒന്നും ഞങ്ങള്‍ തമ്മിലില്ല. എന്റെ ഒരു സുഹൃത്ത് വഴി ആണ് ഞാന്‍ ജോസഫ്‌ ചേട്ടനെ പരിചയപ്പെടുന്നത്,പുള്ളിയുടെ പുതിയതായി പണി കഴിപ്പിച്ച വീടുതമാസത്തിന്റെ അന്ന്.
ഒരു ദൂര യാത്രയുടെ അന്നാണ് എന്റെ അടുത്ത സുഹൃത്ത് ജൈസണ്‍ എന്നോട് പറയുന്നതു " എനിക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഒരു ചടങ്ങുണ്ട് , പോകുന്ന വഴിയില്‍ അവിടെ കയറണം, കുറച്ചു സമയം ചിലവാക്കിയ ശേഷം നമുക്കു ഇറങ്ങാം" അങ്ങിനെയാണ് ഞാന്‍ എ വീട്ടില്‍ (കൊട്ടാരം എന്ന് പറയുന്നതാണ് കൂടുതല്‍ ശരി) കയറുന്നത്. ജോസഫ്‌ ചേട്ടനെ പരിച്ചയപെടുന്നതിനു മുന്‍പ് അവന്‍ എനിക്ക് പുള്ളിയെ കുറിച്ചുള്ള ഒരു വിവരണം എനിക്ക് തന്നു. ജോസഫ്‌ ചേട്ടന്‍ ഗള്‍ഫ്‌ നാട്ടില്‍ കാശു വരുകയാണ്,ഏതാണ്ട് ഒരു ലക്ഷം രൂപയാണ് പുള്ളിയുടെ സാലറി. ഞാന്‍ വീട് നോക്കി കൊള്ളാം, മനോഹരമായ വീട്. മാസം ഒരു ലക്ഷം രൂപ എങ്കിലും ഇല്ലാത്ത ഒരാള്‍ക്ക് ഇത്തരത്തിലുള്ള ഒന്നു പണിയാന്‍ പറ്റില്ല. ശരിക്ക് പറഞ്ഞാല്‍ മനസ്സില്‍ ഒരു വീട് എന്ന്‍ മോഹവുമായി നടക്കുകയായിരുന്നു ഞാന്‍ അപ്പോള്‍ . ഞാന്‍ ചിന്തിച്ചു പുറത്തൊക്കെ ഒരു പണി കിട്ടിയാല്‍ കാര്യമായ കട ബാധ്യത ഇല്ലാതെ ഒരു വീടൊപ്പിക്കാം. ശരിക്ക് പറഞ്ഞാല്‍ പുള്ളി അറിയാതെ എന്റെ മരുഭൂമി മോഹങ്ങള്‍ക്ക് വഴിമരുന്നിട്ടത് ജോസഫ്‌ ചേട്ടന് എന്ന് പറയാം. ജോസഫ്‌ ചേട്ടന്റെ ഭാഗ്യതെയും പറ്റി പറഞ്ഞു കൊണ്ടു ഞങ്ങള്‍ അവിടെ നിന്നു പോന്നു.
പിന്നീട് ചേട്ടനെ കാണുന്നത് എപ്പോള്‍ എവിടെ വെച്ചാണ്‌. എന്നെ മനസിലായില്ല , പക്ഷെ പരിച്ചയപെടുതിയപ്പോള്‍ ചേട്ടന് മനസിലായി. മാസം ലക്ഷം രൂപ സാലറി വാങ്ങുന്ന ആളെ ഞാന്‍ നോക്കി കാണുകയായിരുന്നു. ക്ഷീണിച്ചു, കണ്ണുകളില്‍ ഉറക്കഷീനം,തളര്‍ച്ച...... എന്റെ അമ്പരപ്പ് മനസിലാക്കിയെന്ന പോലെ ചേട്ടന്‍ പറഞ്ഞു. "നിനക്കു എന്താണ് ഒരു പകപ്പ് ? നീ അന്ന് കണ്ട വീട് എന്റെ ഒരു സ്വപ്നം ആയിരുന്നു,ഇരുപതു കൊല്ലാതെ എന്റെ മുഴുവന്‍ സമ്പാദ്യം. ഇപ്പോഴുള്ള ഈ പങ്കപ്പാട് ഇനി ജീവിക്കാനുള്ളതാണ്. നമ്മള്‍ എവിടെ കഷ്ടപെടുകയാണ് എന്ന് വീട്ടുകാരും , ബന്ധുക്കളും അറിയരുതല്ലോ"

വീണ്ടും കാണാം എന്ന് പറഞ്ഞു പിരിയുമ്പോള്‍ എന്റെ കൂട്ടുകാരന്റെ ശബ്ദം ആയിരുന്നു മനസില്‍, " ജോസഫ്‌ ചേട്ടന് ഒരു ലക്ഷം രൂപയാണ് ശമ്പളം.

പ്രവാസിയെ കാണുമ്പോള്‍ ഇനിയെങ്കിലും ഓര്‍ക്കുക...
അവന്റെ മനസ്സില്‍ ഒളിപ്പിച്ചു വെച്ച കുറെ ദുഖങ്ങളുണ്ട് ....
നഷ്ടപ്പെട്ടു പോയ കുറെ വികാരങ്ങളുണ്ട്....
ത്യാഗത്തിന്റെ കഥയുണ്ട്.....
അലയടിക്കുന്ന താരാട്ടു പാട്ടുണ്ട്.....
എങ്കിലും,
അവനെ സ്നേഹിക്കുന്നവര്‍ കരയാതിരിക്കുവനായി....
അവന്‍ മാത്രം കണ്ണീരോഴുക്കുന്നു.....




Wednesday, December 9, 2009

വായു ഭാരതം അഥവാ എയര്‍ ഇന്ത്യ

ഡിസംബര്‍ മാസം രണ്ടാം തീയതി എയര്‍ ഇന്ത്യ ഓഫീസ് രവിപുരം. ഞാന്‍ സൗദി അറേബ്യയിലേക്ക് തിരിച്ചുപോകാനുള്ള എന്റെ ടിക്കറ്റ്‌ കണ്‍ഫേം ചെയ്യാനായി അവിടെ ചെന്നിരിക്കുകയാണ്. അവിടിരിക്കുന്ന മാന്യദേഹം എന്റെ ടിക്കറ്റ്‌ മുംബൈ വഴി ഉറപ്പാക്കി തന്നു. അതനുസരിച്ച് മൂനാം തീയതി ഞാന്‍ കെട്ടും കിടക്കയും ആയി വിമാനത്താവളത്തില്‍ എത്തി. എന്റെ സുഹൃത്ത് കൂടി വരേണ്ടതിനാല്‍ ഞാന്‍ പുറത്തു കാത്തുനില്‍ക്കുകയാണ് , ആ സമയം വെറുതെ എയര്‍ ഇന്ത്യ കൌണ്ടര്‍ പോയി ടിക്കറ്റ്‌ ഒന്നും കൂടി ചെക്ക് ചെയ്തു. അപ്പോഴാണ് രസകരമായ എ വിവരം അറിയുന്നത് " എനിക്ക് പോകേണ്ട വിമാനം റദ്ദാക്കി " കൂടുതല്‍ വിവരങ്ങള്‍ക്കായി ഡ്യൂട്ടി ഉദ്യോഗസ്ഥനെ കാണുക എന്ന നിര്‍ദേശവും കിട്ടി. ഒരു സ്ത്രീ ആണ് തല്‍ സ്ഥാനത്ത് ഇരിക്കുന്നത്. ഞങ്ങള്‍ വിവരം പറഞ്ഞപ്പോള്‍ കുതിരമുഖതു നിന്നുള്ള മറുപടി " ആ വിമാനം റദ്ദാക്കി വേണമെങ്കില്‍ ശനി ആഴ്ച പോകുന്ന ഒരു വിമാനത്തില്‍ കയറ്റി വിടാം" കൂടെയുള്ള രണ്ടു പേരുടെ വിസ പിറ്റേ ദിവസം തീരുകയാണ് അവരുടെ മുഖത്ത് സങ്കട കടല്‍ . ദകിനിയുടെ മുഖതോ പരിഹാസം,പുച്ഛം....... അവസാനം ഒച്ചവെച്ചും തല്ലുപിടിച്ചും,കാലുപിടിച്ചും വളരെ അത്യാവശ്യം ഉള്ളവരെ കുറച്ചു സമയത്തിന് ശേഷം പുറപെടുന്ന സൗദി എയര്‍ വിമാനത്തില്‍ കയറ്റിവിട്ടു. ഞങ്ങള്‍ പ്രത്യകിച്ച് തിരക്കൊന്നും ഇല്ലാത്ത നാലുപേര്‍ ബാകിയായി. ഈ സമയത്തു ഡ്യൂട്ടി ഓഫീസര്‍ മാറി പുതിയ ഒരു അമ്മായി വന്നു. ഞങ്ങള്‍ അവരോട് ചോദിച്ചു എന്തെങ്കിലും തീരുമാനം ഉണ്ടാകുമോ ? മറുപടി " ഇതൊരു തലവേദന ആയല്ലോ,എനികു ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പറ്റില്ല നിങ്ങള്‍ മുന്‍പ് ഇരുന്ന ഓഫീസര്‍ ആയി ഒരു തീരുമാനത്തില്‍ എതെണ്ടാതയിരുന്നു" കുറെ ഏറെ പറഞ്ഞതിനെ ശേഷം പിറ്റേ ദിവസം വെളുപ്പിന് പുറപെടുന്ന ഒരു വിമാനം കൊഴികോട് മസ്കാറ്റ് വഴി ദാമ്മമിലേക്ക് നാലു ടിക്കറ്റ്‌ അവിടെ ഉണ്ടായിരുന്ന ചെറുപ്പക്കാരനായിരുന്ന ഒരു ഓഫീസര്‍ ശരിയാക്കി തന്നു. അഷ്‌റഫ്‌ എന്നാണ് അദ്ദേഹത്തിന്റെ പേരു. പിറ്റേ ദിവസം വെളുപ്പിന് ചെക്ക് ഇന്‍ ആയി നില്‍കുമ്പോള്‍ മുംബൈയില്‍ നിന്നൊരു ഫോണ്‍ കാള്‍ , എയര്‍ ഇന്ത്യയില്‍ നിന്നാണ് വിളിക്കുന്നത്. (സമയം അഞ്ചു മുപ്പതു,തീയതി നാലു ) "നിങ്ങള്‍ക്ക് യാത്ര ചെയ്യേണ്ട വിമാനം സാങ്കേതിക കാരണങ്ങളാല്‍ റദ്ദാക്കിയിരിക്കുന്നു " ചുരുക്കി പറഞ്ഞാല്‍ മൂനാം തീയതി പുറപ്പെടേണ്ട വിമാനം റദ്ദാക്കി എന്ന വിവരം ഒരു യാത്രക്കാരനോട് പറയുന്നതു നാലാം തീയതി കാലത്ത് ഏകദേശം പത്തു മണിക്കൂറുകള്‍ക്കു ശേഷം.

ശുഭയാത്ര............

Tuesday, December 8, 2009

അമ്മതൊട്ടില്‍

ഏതാണ്ട് അഞ്ചെട്ടു കൊല്ലങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവം ആണിത്. ഇതില്‍ പരാമര്‍ശിച്ചിരിക്കുന്ന പേരുകള്‍ വ്യാജം ആണ്. പക്ഷെ കഥ സത്യം ആണ്. വ്യവസായ സഹകരണ സംഘം പുറത്തിറക്കിയ വിദ്യാലയങ്ങള്‍ക്കു വേണ്ടിയുള്ള ഒരു സോഫ്റ്റ്‌വെയര്‍ അന്നത്തെ പ്രതിപക്ഷ നേതാവും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്നേഹിയുമായ ശ്രീ അച്യുതാനന്ദന്റെ മുന്നില്‍ അവതരിപ്പിക്കുവനായി ഞാന്‍ ഉള്‍പെടുന്ന ഒരു നാലംഘാ സംഘം അനന്തപുരിയിലെത്തി.
ഞാന്‍ സബീഷ് ഇന്ദുലേഖ ദിവ്യ ഇതാണ് അംഗങ്ങള്‍. തീവണ്ടിയില്‍ വെച്ചു പരിചയപെട്ട ഒരു സഖാവിന്റെ സഹായത്താല്‍ വി എസിനെ കാണാനായി ഒരു മണിക്ക് അനുവാദവും കിട്ടി. ഞാനും ഇന്ദുലേഖയും കൂടി വി എസിനെ കണ്ടു കാര്യങ്ങളെല്ലാം പറഞ്ഞു ഒരു ചെറിയ ഡോകുമെന്ടഷനും നല്കി. എല്ലാംകൂടെ കുറച്ചു സമയമേ എടുത്തുള്ളൂ. അതിനുശേഷം അധ്യാപക സംഘടന ഭാരവാഹികളുടെ അപ്പീസിനെ ലക്ഷ്യമാക്കി മണ്ടിതുടങ്ങി. ഈ പോകുന്ന വഴിയിലാണ് ആയിടെ പ്രശസ്തമായ അമ്മതൊട്ടില്‍. ഇതു കണ്ടപ്പോള്‍ ഇന്ദുലേഖ ഒരാഗ്രഹം പ്രകടിപ്പിച്ചു. നമുക്കിതോന്നു കണ്ടാലോ ? ഞാനും ഇതു കേട്ടതല്ലാതെ കണ്ടിട്ടില്ല. സംഭവം ഒന്നു ചുറ്റി നടന്നു കണ്ടു, അതോടൊപ്പം അവിടെ എത്തിച്ചേരുന്ന കുട്ടികളെ കുറിച്ചു ചില സഹതാപ വര്‍ത്തമാനങ്ങള്‍ എല്ലാം ചൊരിഞ്ഞു. തിരികെ പടികള്‍ ഇറങ്ങി ഞങ്ങള്‍ പോകുമ്പോള്‍ പുറകില്‍ നിന്നൊരു കമന്റ്‌
"രണ്ടിനും വെല്ല്യ പ്രായം ഒന്നും ഇല്ലാല്ലോട,ഇതിനെടക്കു തന്നെ പണി പറ്റിച്ചോ "
ഞാന്‍ പതിയെ ഇന്ദുവിന്റെ മുഖത്തേക്ക് നോക്കി , പാവം അസ്തമയ സൂര്യനെക്കാള്‍ ചുവപ്പുണ്ടായിരുന്നു അവളുടെ മുഖത്ത്.



Tuesday, October 6, 2009

ജ്യോനവന് വിട ....സ്നേഹത്തോടെ

നിന്നിലേക്കെത്തുവാന്‍ വൈകി ഞാന്‍
നിന്നെയറിയുവാനായ് താമസിച്ചു ഞാന്‍
നിന്റെ വരികള്‍ക്കായി ഞാന്‍ കാതോര്‍ത്തപ്പോഴേക്കും
നിന്റെ തൂലിക നിശ്ചലമായിരുന്നു....
എഴുതുവാനായി നിനക്കേറെയുണ്ടായിരുന്നില്ലേ,
എന്തേ സതീര്‍ത്ഥ്യ നീ മിണ്ടാതായത്.
ഞാനോര്‍ത്തു ഞങ്ങളുടെ പിന്‍വിളിക്കായ് നീ
പിണങ്ങി നില്‍ക്കുകയായിരിക്കും എന്ന്.
നിനക്കായ് പ്രാര്‍ത്ഥിച്ചു ഞങ്ങള്‍,
വിളിപ്പുറത്തുള്ള ദൈവങ്ങളെ....
പക്ഷെ ആ ദൈവസന്നിധി ആയിരുന്നു അവര്‍
നിനക്കായ് ഒരുക്കിവെച്ചിരുന്നത്....
സുഹൃത്തെ ഉറങ്ങുക,സ്വസ്ഥമായ് ശയിക്കുക
വീണ്ടും കണ്ടുമുട്ടുന്ന സമയം വരെയുള്ള ഇടവേളയില്‍
ഞങ്ങള്‍ കണ്ണിമയ്കാതെ കാത്തിരിക്കാം.
മയങ്ങുക....ഞങ്ങളുടെ പ്രാര്‍ത്ഥനയില്‍ നീ എപ്പോഴുമുണ്ടായിരിക്കും....
ഞങ്ങളുടെ ഓര്‍മ്മകളില്‍ നീ മിണ്ടിക്കൊണ്ടേയിരിക്കും....
വിട.....

Monday, July 13, 2009

മഴ നനഞ്ഞു വന്ന സ്നേഹം ....

ഞാന്‍ അവളെ കാണുമ്പോള്‍ മഴ മാറിനിന്ന ഒരാകാശമായിരുന്നു. പക്ഷെ എന്നെ കണ്ടപ്പോഴാകട്ടെ പെയ്യാനായി ഒരുകൂട്ടി നിന്ന കാര്‍മേഘങ്ങള്‍ അവളുടെ മുഖത്തുണ്ടായിരുന്നു. ഞാനായേക്കും അവളുടെ ഭാവി ഭര്‍ത്താവ് എന്നറിഞ്ഞപ്പോഴാകട്ടെ ആ മുഖത്തു വിരിഞ്ഞതെന്താണെന്നോര്‍മ്മയില്ല. ഞാന്‍ മഴയെ സ്നേഹിച്ചിരുന്നു... ഒരു പാട്. മഴ പെയ്യുന്ന വെളുപ്പാന്‍ കാലങ്ങളില്‍ മൂടിപുതച്ചുങ്ങാതെ ജനാലവിരിക്കപ്പുറം പുളിമരത്തിലെ ഇലകളിലുടെ
അവയെ സ്നേഹിച്ചിറങ്ങുന്ന മഴതുള്ളികളെ കാണാനായിരുന്നു എനിക്കിഷ്ടം. മടിച്ചു മടിച്ചു തല നീട്ടിനോക്കുന്ന സൂര്യന്റെ കിരണങ്ങള്‍ ആ തുള്ളികളിലുടെ ആയിരം വര്‍ണ്ണങ്ങളായി മാറുന്നത് കണ്ട് ഞാന്‍ സന്തോഷിച്ചിട്ടുണ്ട്. എന്റെ ഇഷ്ടങ്ങള്‍ എന്നേപോലെ സ്നേഹിക്കുന്ന ഒരു പെണ്‍കുട്ടിയെയാണ് ഞാന്‍ സ്വപ്നം കണ്ടിരുന്നത്. എന്റെ സ്വപ്നങ്ങള്‍ ഒരിക്കലും എനിക്കു സത്യം ആയിതീര്‍ന്നിട്ടില്ല. അതുപോലെ തന്നെ ഈ പെണ്‍കുട്ടിയും മഴക്കാലരാത്രിയില്‍ കണ്ടുമറന്ന ഒരു സ്വപ്നം പോല,ഒരിക്കലും തീരരുതെ എന്നാഗ്രഹിച്ച ഒരു യാത്രപോലെ എനിക്ക് ഭൂതകാലത്തില്‍ വിട്ടു കളയേണ്ടിവരും എന്നു കരുതിയിരുന്നു.
പക്ഷെ മഴയുടെ സാന്നിദ്ധ്യത്തില്‍ ഒരു ജൂലായ് മാസത്തില്‍ അവളുടെ വിരലില്‍ ഞാന്‍ വിവാഹമോതിരം അണിയിച്ചു. ഞാന്‍ എന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നും പിന്നീട് ഞങ്ങളിലേക്ക് മാറി. ആദ്യമായി അവളുടെ ശബ്ദം എന്റെ ഫോണിലേക്ക് ഒരു മഴത്തുള്ളിപോലെ വന്നെത്തിയപ്പോള്‍ പുറത്ത് എന്റെ സന്തോഷത്തില്‍ പങ്കുചേരാനെത്തിയപോലെ ഒരു കുസൃതിചിരിപോലെ ചാറ്റല്‍ മഴ പെയ്യുന്നുണ്ടായിരുന്നു. രാത്രിയുടെ നിശബ്ദയാമങ്ങളില്‍ എന്റെ ശബ്ദവും കാത്ത് ഉറങ്ങാതെ എന്റേതു മാത്രമായ ഒരു പെണ്‍കുട്ടി,കാത്തിരിക്കുന്നുണ്ടാകും എന്ന ചിന്ത പിന്നീട് എനിക്ക് മഴയെക്കാള്‍ പ്രിയപ്പെട്ടതായി മാറി. പക്ഷെ അവളോട് സംസാരിക്കുന്ന ഓരോ വാക്കിലും ഓരോ തുലാവര്‍ഷം പെയ്തു തീരുന്നുണ്ടായിരുന്നു. അത്രയേറെയുണ്ടായിരുന്നു എന്റെ പ്രിയപ്പെട്ടവള്‍ക്കു വേണ്ടി ഞാന്‍ കാത്തുവെച്ച സ്നേഹം. എന്റെ കൌമാരങ്ങളില്‍ ഞാന്‍ കൈമോശം വരാതെ സൂക്ഷിച്ച പ്രണയം അവള്‍ക്കായി ഞാന്‍ കാത്തുവെച്ചിരുന്നു. എനിക്കേറ്റവും ഇഷ്ടപ്പെട്ട മഴത്തുള്ളികളിലും അവളുടെ മുഖം എനിക്ക കാണാന്‍ കഴിഞ്ഞു. എന്റെ ഒരു സുഹൃത്ത് പറഞ്ഞപോലെ.... നിന്റെ സ്നേഹം നീ കാത്തുവെച്ചത് ഇവള്‍ക്ക് നല്കാനായിരുന്നിരിക്കും. ശരിക്കും അത് തന്നെയായിരുന്നിരിക്കും.
മഴപെയ്തു തീര്‍ന്ന ഒരു വെള്ളിയാഴ്ച ഞാന്‍ അവളുടെ കഴുത്തില്‍ താലി ചാര്‍ത്തി. എന്റെ കൂടെ ഏറ്റവും അടുത്ത കൂട്ടുകാരനെപോലെ അന്നു രാവിലെ വരെ എന്റെ കൂടെ തന്നെയുണ്ടായിരുന്നു ഒരു നനഞ്ഞ മഴ. ഒരു പക്ഷെ പുതിയ കൂട്ടുകാരിക്കുവേണ്ടി എല്ലാ ഭാവുകങ്ങളും നേരാന്‍ വന്നതാകാം. അതുമല്ലെങ്കില്‍ നഷ്ടപ്പെട്ടുപോകുന്ന ഒരാളുടെ വേദനയുമായിരിക്കാം.
വിവാഹത്തിനുശേഷം ഏതാണ്ട് ആറ് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. നാട്ടില്‍ ഇപ്പോള്‍ നല്ല മഴയാണ്. ഇവിടെ വേദനപോലെ കനത്ത വേനലും. എന്നാലും എന്റെ ഉള്ളില്‍ അവളോടുള്ള പ്രണയം തീരാത്ത മഴപോലെ പെയ്തുകൊണ്ടിരിക്കുകയാണ്.

Friday, June 19, 2009

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി...


മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ ഏറ്റവും ദുര്‍ഘടമായ സമയത്തിലൂടെയാണ് കടന്നുപോയ്ക്കോണ്ടിരിക്കുന്നത്. കൂനിന്‍മേല്‍ കുരുപോലെ പാര്‍ട്ടിക്കേറ്റ കനത്തപരാജയവും. പക്ഷെ ഇത് കോണ്‍ഗ്രസ്സിന്റെ നേട്ടമായി കണക്കാക്കാനാകില്ല. കേരളം സ്വീകരിച്ചുപോരുന്ന ഒരു രീതി മാത്രം ആണ് ഇതെന്നു
മാത്രം. ഓരോ തെരഞ്ഞെടുപ്പിന്റെ സമയത്തും ജനങ്ങള്‍ നൊട്ടേഷനുകള്‍ മാറുന്നു....എക്സ് അല്ലെങ്കില്‍ വൈ. അവര്‍ക്ക് വേറൊരു ഓപ്ഷന്‍ ഇല്ല. ഇത് ഏതെങ്കിലും ഒരു പാര്‍ട്ടിയോടുള്ള , അല്ലെങ്കില്‍ അവരുടെ ആശയങ്ങളോടോ മറ്റെന്തെങ്കിലിനുമോടോ ഉള്ള താല്‍പര്യത്തിന്റെ പുറത്തോ അല്ല. അവര്‍ക്കറിയാം മൂല്ല്യങ്ങള്‍ മാറുന്നില്ല എന്ന് മറിച്ച് നൊട്ടേഷനുകള്‍ മാത്രമാണ് മാറുന്നത്. അതവിടെ നില്‍ക്കട്ടെ..... പാര്‍ട്ടി ജനങ്ങളില്‍ നിന്നും അകലുകയാണോ എന്നുള്ള ഭയപ്പാടിന്റെ അടുത്താണ് നാം നില്‍ക്കുന്നത്. കേരളത്തിലും ബംഗാളിലും മാത്രം വേരുകളുള്ള ഈ പ്രസ്ഥാനം അതിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ തോല്‍വി ഏറ്റു വാങ്ങിയിരിക്കുന്നു. അപ്പോഴും മന്ത്രിപുംഗവന്‍മാര്‍ പറയുന്നത് ഇത് ഭരണത്തോടുള്ള ജനങ്ങളുടെ വിലയിരുത്തല്‍ അല്ല എന്നാണ്. പിന്നെ എന്താണ് ഈ തോല്‍വിയുടെ കാരണം ? കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തോല്‍പിക്കാന്‍ അമേരിക്ക നടത്തുന്ന പ്രചരണ പരിപാടിയുടെ ഫലമാണോ ഇത് ? ഈ തോല്‍വിയില്‍ പ്രതിപക്ഷനേതാവ് ഏറ്റവും കൂടുതല്‍ നന്ദി പറയേണ്ടത് ജനങ്ങളോടല്ല മറിച്ച് പ്രതിപക്ഷത്തിന്റെ ജോലി അവരെക്കാള്‍ ഭംഗിയായി നിര്‍വഹിച്ച ടീം ലീഡര്‍ കൂടിയായ സഖാവ്.വി.എസിനോടാണ്. അഹങ്കാരത്തിന്റെ പാരമ്യത്തിലാണ് CPIപൊന്നാനി സീറ്റും,ജനതാദളിന്റെ കോഴിക്കോട് സീറ്റും അവര്‍ പിടിച്ചുപറിച്ചത്. അവിടെ നിന്നു തന്നെ തോല്‍വിയിലേക്കുള്ള പാത അവര്‍ വെട്ടിതുറന്നിരുന്നു. അപ്പോഴും ഉണ്ടായിരുന്ന ആത്മവിശ്വാസം ആണ് അഭിനന്ദനീയം. ഈഫല്‍ ടവറിന്റെ മുകളില്‍ നിന്നും വീഴുന്ന ഒരാള്‍ പകുതി വഴിയെത്തുമ്പോഴും പ്രകടിപ്പിക്കുന്ന ആത്മവിശ്വാസത്തിനും തുല്യമാണിത്. ഹൊ എനിക്കിപ്പോഴും പരുക്കൊന്നും പറ്റിയിട്ടില്ലല്ലോ....
ലാവ്ലില്‍ കേസില്‍ പാര്‍ട്ടി സെക്ര‌ട്ടറി തെറ്റൊന്നും ചെയ്തിട്ടില്ലെങ്കില്‍ പിന്നെന്തിനാണ് അന്വേഷണത്തിനു ഭയപ്പെടുന്നത് ? ധൈര്യമായി നേരിടാമല്ലോ ? അഗ്നിശുദ്ധി വരുത്തി തിരിച്ചു വരാമല്ലോ ? പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമായായിരിക്കും ഒരു നേതാവ്,സമുന്നതനായ ആള്‍ ഇത്ര വലിയ അഴിമതി കേസ് നേരിടുന്നത്.
ഇലക്ഷന്‍ റിസല്‍ട്ടിനുശേഷമുള്ള പാര്‍ട്ടിയുടെ ആദ്യത്തെ പത്രസമ്മേളനത്തില്‍ ഈ തോല്‍വിക്കു കാരണം ലെനിനിസ്റ്റ രീതികളെ അവഗണിച്ചതാണ് തോല്‍വിക്കു കാര​ണം എന്നാണ് പറയുന്നത്. ആ പത്രസമ്മേളനം കണ്ടപ്പോള്‍ സത്യന്‍ അന്തിക്കാടിന്റെ സന്ദേശം എന്ന സിനിമയിലെ ഒരു രംഗം ആണ് ഓര്‍മ്മ വരുന്നത്. പാര്‍ട്ടിയുടെ തോല്‍വിയെ ക്കുറിച്ച് വിശദീകരിക്കുന്ന ശങ്കരാടിയുടെ കഥാപാത്രത്തെയാണ് അത്. അണികള്‍ക്ക് മനസ്സിലാകാത്ത ഏന്തോ പറഞ്ഞ് ഫലിപ്പിക്കുന്ന ഒരു ലോക്കല്‍ സഖാവ്. ആര് തെറ്റുചെയ്തു അല്ലെങ്കില്‍ ആരെങ്കിലും തെറ്റ് ചെയ്തോ എന്ന് പോസ്റ്റമോര്‍ട്ടം ചെയ്തിട്ട് കാര്യമില്ല. മുന്നോട്ട് എങ്ങിനെ എന്നുള്ളതാണ് ചിന്തിക്കേണ്ടത്. ഇപ്പോഴും അഖിലേന്ത്യാനേതാക്കള്‍ പറയുന്നത് കേന്ദ്രത്തില്‍ പിന്തുണക്കാത്തതിന്റെ ദേഷ്യത്തിലാണ് ലാവ്ലിന്‍ കേസ് ഇത്ര പെട്ടെന്ന് നടത്തുന്നത് എന്നാണ്. ഏത്ര മനോഹരമായ വിശദീകരണം. ഏതു കുഞ്ഞിനും അറിയാം ഇടതുപക്ഷത്തിന്റെ ഒരു നോട്ടം പോലുമില്ലാതെ UPAക്ക് ഭരിക്കാന്‍ കഴിയും എന്ന്.പിന്നെന്തിനീ വാചകകസര്‍ത്ത് ആരെ കേള്‍പ്പിക്കാന്‍ സഖാവേ.. അതും JNUപോലുള്ള മഹാസ്ഥാപനത്തില്‍ നിന്നും പഠിച്ചിറങ്ങിയ ബുദ്ധിജീവികളായ സഖാക്കള്‍.
നഷ്ടപ്പെടാന്‍ നമുക്ക് കൈവിലങ്ങുകള്‍ മാത്രമല്ല ഉള്ളത്.....കൈരളിചാനലുണ്ട്,അധികാരമുണ്ട്,സഞ്ചരിക്കുന്ന ആഡംബരകാറുകളുണ്ട്,മണിമാളികയുണ്ട്.
അതുകൊണ്ട് സൂക്ഷിക്കുക കൂടുതല്‍ വ്യക്തതയുള്ള തന്ത്രങ്ങളുമായ അഞ്ചു വര്‍ഷത്തിനുശേഷം കാണാം...ലാല്‍സലാം....

ബുദ്ധിജീവിയായാല്‍ പിന്നെ ജാഥക്കും സമരത്തിനും ഒന്നും പോകണ്ടല്ലോ ? നമ്മള്‍ വെറുതെയിരുന്നു പറഞ്ഞാല്‍ മതി അണികള്‍ എല്ലാം ചെയ്തോളും
സന്ദേശം- സത്യന്‍ അന്തിക്കാട്

Thursday, June 11, 2009

പുതുമഴ

ഒരു പുതുമഴനനയാന്‍ നീ കൂടി ഉണ്ടായിരുന്നെങ്കില്‍
ഓരോ തുള്ളിയെയും ഞാന്‍ നിന്റെ പേരിട്ടു വിളിച്ചേനെ....
ഒടുവില്‍ നാം ഒരു മഴയായി തീരുംവരെ...
ഓരോ തുള്ളിയായി ഞാന്‍ നിന്നില്‍ പെയ്തുകൊണ്ടിരുന്നേനെ.....
നിന്റെ മുടിത്തുമ്പില്‍ നിന്നും അടര്‍ന്നു വീഴുന്ന തുള്ളികള്‍
എന്നില്‍ തീര്‍ത്ഥമായി പൊഴിഞ്ഞേനെ...
നിന്റെ നീലകടക്കണ്‍കോണില്‍ ഞാന്‍
എനിക്കിഷ്ടപ്പെട്ട അസ്തമയങ്ങള്‍ കണ്ടേനെ...
നിന്റെ അധരങ്ങളിലൂറുന്ന ദ്രാക്ഷാഫലച്ചാറുകള്‍
എനിക്കായ് അമൃതവര്‍ഷമായേനെ....
നീ എന്നില്‍ പുണ്യമായ് നിറയുന്ന നേരത്തിനായ്
ഈ നിലാവില്‍ ഞാന്‍ നനഞ്ഞു......

Thursday, April 30, 2009

അപ്പുക്കുട്ടന്റെ വീരകൃത്യങ്ങള്‍

എന്റെ ഗ്രാമത്തില്‍ ഇപ്പോഴും ജീവിക്കുന്ന ഒരാളാണ് ഈ കഥയിലെ നായകന്‍ അപ്പുക്കുട്ടന്‍. സൂക്ഷിച്ചുനോക്കിയാന്‍ ഇതുപോലെ ഒരാളെ നിങ്ങളുടെ അടുത്തും കാണാനാവും. ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് ഞാന്‍ ഉപയോഗിച്ചിട്ടില്ല. ഇത്തരം ആളുകള്‍ എല്ലായിടത്തും ഉണ്ടാകും. സിനിമാക്കാര്‍ ഇവരെ ഉപയോഗിച്ച് കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു. എന്റെ നാട്ടുകാരന്‍ അത്തരം സംവിധായകരുടെ ഒന്നും കണ്ണില്‍ പെട്ടിട്ടില്ല. ഇദ്ദേഹം നാട്ടിലെ ഒരു പ്രധാന തറവാട്ടിലെ ഒരു യുവ വൃദ്ധനാണ്.
അപ്പുക്കുട്ടന്റെ തറവാട്ടില്‍ ധാരാളം നെല്‍കൃഷിയൊക്കെയുള്ള കാലത്തെ ഒരു സംഭവത്തില്‍ നിന്നും തുടങ്ങാം. കൊയ്ത്തിനും മെതിക്കുംശേഷം നെല്ല് ബന്ധുവീ‌ടുകളിലേക്കൊക്കെ കൊടുത്തയക്കുന്ന ഒരു പതിവുണ്ട്. അപ്പുക്കുട്ടന്‍ ഒരു ദിവസം ഇങ്ങനെ ഒരു ചാക്കു നെല്ലുമായി തന്റെ ചേച്ചിയുടെ വീട്ടിലേക്ക് പോകുന്നു. പറവൂരിനടുത്ത ഏതോ ഒരു സ്ഥലത്താണ് അപ്പുക്കുട്ടന്റെ ചേച്ചിയെ കല്ല്യാണം കഴിച്ചയച്ചിരിക്കുന്നത്. അപ്പുക്കുട്ടന്‍ ബസ്സുകയറി ചേച്ചിയുടെ വീട്ടില്‍ അതി രാവിലെ ചെന്നു. രാവിലെ അനിയനെ കണ്ട ചേച്ചി സന്തോഷത്തോടെ...

ചേച്ചി - ഏന്താ അപ്പുക്കുട്ടാ നീ രാവിലെ തന്നെ ? എന്തെങ്കിലും വിശേഷമുണ്ടോ,വീട്ടീല്‍
അപ്പു - ഇല്ല ചേച്ചി,കൊയ്ത്തു കഴിഞ്ഞു, കുറച്ചു നെല്ലുമായി വന്നതാ...
ചേച്ചി - അതു ശരി എവിടെ അപ്പുക്കുട്ടാ നെല്ല് ?
അപ്പു - നെല്ല്..നെല്ല്..... അയ്യോ ചേച്ചീ ഞാനത് ബസ്സില്‍ വെച്ച് മറന്നുപോയി.

അപ്പുക്കുട്ടനെ ഒരു ദിവസം അമ്മ നെല്ലുണക്കാനിട്ടിരിക്കുന്നിടത്ത് ഇരിത്തിയിട്ടു പോയി. നെല്ലു തിന്നാന്‍ വരുന്ന പറവകളെ ഓടിക്കണം.അതാണ് ജോലി. അപ്പുക്കുട്ടന്‍ പൊതുവേ ദേഷ്യക്കാരനാണ്. മൂക്കത്താണ് ശുണ്ഠി. ഏങ്കിലും അമ്മ പറഞ്ഞത് അനുസരിക്കാതിരിക്കാന്‍ വയ്യല്ലോ ... പണി ഏറ്റെടുത്തു. കോഴികളെക്കൊണ്ടാണ് ഏറെ ശല്ല്യം. ഓടിച്ചാലും ഇതുങ്ങള്‍ കൂട്ടമായി വരും. പിന്നെയും പറത്തും,കുറെ കഴിയുമ്പോള്‍ വരും. അപ്പുക്കുട്ടന്റെ മൂക്ക് ചുവന്നു വിറക്കാന്‍ തുടങ്ങി. അപ്പുക്കുട്ടന്‍ നോക്കിയപ്പോള്‍ എല്ലാ കോഴികളും കൂടി അടുത്തുള്ള തെങ്ങിന്റെ തടത്തിലാണ് പോയിനില്‍ ക്കുന്നത്. കണ്ണുതെറ്റിയാല്‍ വീണ്ടും വരും. ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല. ഓടി ചെന്ന് ആ കോഴികളെ കാലുമടക്കി ഒരു തൊഴി. കോഴികള്‍ പറന്നുപോയി അപ്പുക്കുട്ടന്റെ തൊഴി കൊണ്ടത് പാവം തെങ്ങിനും. ബാക്കി പറയേണ്ടല്ലോ....

പറയാന്‍ വിട്ടും. ഇദ്ദേഹം ഒരു അയോധന അഭ്യാസി കൂടിയാണ്. ഒന്നര മാസം അടുത്തുള്ള ജിംനേഷ്യത്തില്‍ പോയിട്ടുണ്ട്. ഏതാനും അഴ്ച കളരിപയറ്റും കരാട്ടേയും അഭ്യസിച്ചിട്ടുമുണ്ട്. പറവൂരിലെ അന്നത്തെ പ്രശസ്തമായ കോളേജാണ് കേസരി. കേസരി ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള ഒരു പാരലല്‍ കോളേജ്. അപ്പുക്കുട്ടന്‍ അവിടെ സര്‍വകലാശാല വിദ്യാഭ്യാസത്തിനു ചേര്‍ന്നിരിക്കുന്ന സമയം. പറവൂര്‍ ആ കാലത്ത് റാവുത്തര്‍മാരുടെ വിളയാട്ട കേന്ദ്രമായിരുന്നു. ഒരു ദിവസം റാവുത്തര്‍ തലമുറയിലെ ഒരുത്തന്‍ മദ്യപിച്ച് ലെക്കുകെട്ട് കേസരി കോളേജിന്റെ വാതില്‍ക്കല്‍ വന്ന് അഭ്യാസം കാണിക്കുവാന്‍ തുടങ്ങി. ആടി കുഴഞ്ഞാണ് അദ്ദേഹത്തിന്റെ നില്‍പ് ഒരു തുമ്പി വന്ന് മുട്ടിയാല്‍ പോലും താഴെ വീഴും. ആ സമയത്താണ് പറവൂരില്‍ പൊതുവെ പുതിയ ആളായ അപ്പുക്കുട്ടനും കൂട്ടുകാരം അതു വഴി വരുന്നത്. ഉടന്‍ അവരെ തടുത്തുനിര്‍ത്തിയായി ഇവന്റെ അഭ്യാസം. ദേഷ്യക്കാരനായ അപ്പുക്കുട്ടന് ഇതൊന്നും വെച്ചു പൊറുപ്പിക്കാന്‍ പറ്റില്ല. പഠിച്ച ആയോധനമുറകളെല്ലാം മനസ്സിലോര്‍ത്ത് ചാടി ഒരു ഇടി. ഗുണ്ട അതാ കിടക്കുന്നു താഴെ.

അപ്പുക്കുട്ടന്‍ ഹും.....വേണ്ടാ വേണ്ടാ എന്നു വെക്കുമ്പോള്‍ തലയില്‍ കേറാന്‍ വരുന്നു.

അപ്പോഴാണ് സംഭവം കണ്ടുനില്‍ക്കുന്ന ചില ഓട്ടോറിക്ഷക്കാര്‍ അടുത്തുവന്ന് അപ്പുക്കുട്ടനോട് ചോദിക്കുന്നത്.

മോനേ നീ വീട്ടില്‍ പറഞ്ഞിട്ടാണോ ‌വന്നിരിക്കുന്നത് ? ഇതാരാണ് എന്നറിയാമോ ? റാവുത്തര്‍മാരിലെ ഏറ്റവും പെശകാണ്. ഇവന്‍ എഴുന്നേറ്റാല്‍ പിന്നെ നീ പടമാണ്. അതു കൊണ്ട് അടുത്ത വണ്ടിക്ക് സ്ഥലം വിട്ടോ.

അപ്പുക്കുട്ടന് സംഭവത്തിന്റെ കിടപ്പു ശരിക്കും മനസ്സിലായി.പുള്ളി അടുത്ത വണ്ടിക്കൊന്നും കാത്തുനിന്നില്ല. നേരേ കിഴക്കോട്ട് വിട്ടു. പെരുവാരം അമ്പലത്തിനെ ചുറ്റി നേരേ മന്നം അമ്പലത്തിന്റെ പടിഞ്ഞാറേ വശം വഴി അനച്ചാലു കൂടി വീട്ടിലേക്ക് ഓടി. പിന്നീട് അദ്ദേഹം പറവൂരിലേക്ക് പോയിട്ടില്ല. വിദ്യാഭ്യാസം മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയാണുണ്ടായത്.

ഇത്തരം ഒരാളെ നിങ്ങളുടെ അടുത്തും കണ്ടിട്ടില്ലേ. ഉണ്ടാവും. അപ്പുക്കുട്ടനെ ക്കുറിച്ചു ചുരുക്കി പറഞ്ഞാല്‍....

ഉദാഹരണത്തിന് റേഡിയോയില്‍ ഒരു വാര്‍ത്ത വരുകയാണ്. ജനങ്ങളാരും പുറത്തിറങ്ങരുത്. പുറത്ത് ഭയങ്കര മിസൈല്‍ വര്‍ഷം നടക്കുകയാണ് അപ്പുക്കുട്ടന്‍ ഉടനെ പുരയുടെ മുകളില്‍ ഗോണി വെച്ച് കയറി മുകളില്‍ കൂടി പോകുന്ന ഒരു മിസൈല്‍ താഴേക്കു കൊണ്ടുവരും. എന്നിട്ടേ അലോചിക്കു
അയ്യോ ഇത് മിസൈലല്ലേ .... ഇതു പൊട്ടുമല്ലോ .....

Friday, April 17, 2009

കര്‍ണ്ണകാണ്ഡം


മഹാഭാരതചരിതത്തിലെ അനേകം കഥാപാത്രങ്ങളില്‍ ഏറ്റവും നിന്ദിക്കപ്പെട്ടവനും,വെറുക്കപ്പെട്ടവനും,കളിയാക്കപ്പെട്ടവനും,ആയ ഒരു കഥാപാത്രമാണ് കര്‍ണ്ണന്‍ കുന്തീദേവിയുടെ കനിഷ്ഠപുത്രനായി ജനിക്കുകയും,സൂതപുത്രനായി വളര്‍ത്തപ്പെടുകയും ചെയ്തവനാണ് കര്‍ണ്ണന്‍. അവസാനം സ്വന്തം അനുജനാല്‍ യുദ്ധഭൂമിയില്‍ വെച്ച് കര്‍ണ്ണന്‍ കൊല്ലപ്പെടുന്നു. മഹാഭാരതം ഒന്നുകൊണ്ട് മാത്രം കര്‍ണ്ണനെകുറിച്ച് മനസ്സിലാക്കുവാനോ,പഠിക്കുവാനോ സാധിക്കുമെന്നു തോന്നുന്നില്ല.
താഴെ പറയുന്ന നാല് പുസ്തകങ്ങള്‍ വായിച്ച ശേഷം എനിക്കു തോന്നിയ ചില കാര്യങ്ങള്‍ ഇവിടെ പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുകയാണ്.

ഒന്ന്. മഹാഭാരതം - തമ്പുരാന്‍
രണ്ട്. ഭാരതപര്യടനം - മാരാര്‍
മൂന്ന്. രണ്ടാമൂഴം - എം.ടി.
നാല്. ഇനി ഞാന്‍ ഉറങ്ങട്ടെ - പി.കെ.ബാലകൃഷ്ണന്‍.

മഹാകവി വ്യാസന്‍ മഹാഭാരതം എഴുതുമ്പോള്‍ ഇട്ടിട്ടുപോയ ചില അര്‍ത്ഥഗര്‍ഭങ്ങളായ,ദീര്‍ഘ മൌനങ്ങളുണ്ട്. പിന്നീട് വായിക്കുന്നവര്‍ക്ക് പൂരിപ്പിക്കുവാന്‍ വേണ്ടി. ആ മൌനവ്യാഖ്യാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് രണ്ടാമൂഴം. മരണം വന്നു വാതില്‍ക്കല്‍ തട്ടിവിളിച്ച സന്ദര്‍ഭത്തില്‍പോലും,രണ്ടാമൂഴം പൂര്‍ത്തിയാക്കാന്‍ താന്‍ മറഞ്ഞ നിന്നു എന്ന് എം.ടി. രണ്ടാമൂഴത്തിന്റെ അനുബന്ധത്തില്‍ പറയുന്നുണ്ട്. അത്രക്ക് മനോഹരമായ കാവ്യമാണ് രണ്ടാമൂഴം. മഹാഭാരതത്തിലെ കഥകള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുമ്പോള്‍ , പെരുവയറനും,ഊശാന്‍താടിക്കാരനുമായ,ഭീമനെക്കുറിച്ചു മാത്രമേ പറയുന്നുള്ളു. എന്നാല്‍ എം.ടി.സ്വീകരിച്ചിരിക്കുന്ന് വീക്ഷണകോണ്‍ ഭീമന്റെയാണ്. വികാരങ്ങളും,വിചാരങ്ങളും,ഒരു പക്ഷേ പാണ്ഡവരില്‍ പ്രമുഖനും,മിടുക്കനുമായ രണ്ടാംപാണ്ഡവന്‍. ഈ ഒരു കാഴ്ചപ്പാടില്‍ കര്‍ണ്ണന്റെ ചിത്രം നേരത്തെ പറഞ്ഞ നിന്ദിക്കപ്പെട്ട,അപമാനിക്കപ്പെട്ട,നാണം കെടുത്തപ്പെട്ട,ഒന്നാണ്. ആദ്യം അഭ്യാസപ്രകടനത്തില്‍,പിന്നെ ദ്രൌപദീ സ്വയംവരത്തില്‍,പിന്നീട് ഗന്ധര്‍വനുമായുള്ള യുദ്ധത്തില്‍. എല്ലായിടത്തും കഥാകാരന്‍ ഭീമന്റെ മുന്നില്‍ കൊമ്പുകുത്തുന്ന ഒരു പോരാളിയായാണ് വരച്ചുകാട്ടുന്നത്. സ്വയംവരത്തില്‍ നാണം കെട്ടതിനുള്ള പ്രതികാരമായാണ് ചൂതില്‍ തോറ്റ്,പണയം വെയ്ക്കപ്പെട്ട പാഞ്ചാലിയെ അപമാനിക്കുവാന്‍ കര്‍ണ്ണന്‍ മുന്‍കൈയെടുക്കുന്നത് എന്ന് നമുക്ക് തോന്നാം. എന്നാല്‍ പി.കെ ബാലകൃഷ്ണന്റെ നോവലുമായി താരതമ്യം ചെയ്യുമ്പോള്‍ നാം എത്തിച്ചേരുന്നത് മറ്റൊരു തന്തുവിലാണ്. എല്ലാത്തിലും മുന്നിലായിരുന്ന പാണ്ഡവരുടെ തോല്‍വിയില്‍.തന്റെ ചിരശത്രുവായ അര്‍ജുനന്റെ നിസ്സഹായാവസ്ഥയില്‍ ഉണ്ടായ ഒരു ആനന്ദഹര്‍ഷമാണ് അവിടെ പ്രതിഫലിച്ചത് എന്നാണ് കര്‍ണ്ണന്‍ പറയുന്നത്. മഹാഭാരതത്തിലോ,മറ്റെവിടെയും കാണാത്ത ആ കര്‍ണ്ണ-കൃഷ്ണസംവാദം ശ്രദ്ധിക്കുക.(പതിനൊന്നാം അദ്ധ്യായം,എണ്‍പത്തി ഏഴു മുതലുള്ള പുറങ്ങള്‍. ). ആ ഒരു സംഭവത്തില്‍ ഞാന്‍ ആത്മനിന്ദയുള്ളവനാണ് എന്ന ഏറ്റുപറച്ചില്‍ ദ്രൌപദിയുടെ മനസ്സില്‍ ഒരു തീരാത്ത വേദനയായി മാറുന്നുണ്ട്. തന്റെ നാലു ഭര്‍ത്താക്കന്‍മാരുടെ ജീവന്‍ കര്‍ണ്ണന്റെ ദാനം ആണെന്നുള്ള തോന്നല്‍ അവളുടെ ഉറക്കം കെടുത്തുന്നു. കര്‍ണ്ണനെ ഒരു യോദ്ധാവായി തന്നെ എല്ലാ പുസ്തകങ്ങളിലും പറയുന്നുണ്ട് ,തര്‍ക്കമില്ല. പക്ഷെ,ഭാരതത്തിലെ ഏറ്റവും മഹാനായ പുരുഷന്‍ എന്നു
ചിത്രീകരിക്കുന്നത് ഇനി ഞാന്‍ ഉറങ്ങട്ടെ എന്ന നോവലാണ്. ഈ നോവലില്‍ യുദ്ധത്തിനു മുന്‍പ് ,യഥാക്രമം,കൃഷ്ണനും,കുന്തിയും യുദ്ധത്തിനിടയില്‍ ഭീഷ്മരും, കര്‍ണ്ണനോട് അവന്‍ ആരാണെന്നുള്ള
സത്യം തുറന്നു പറയുന്നുണ്ട് . എങ്കില്‍ തന്നെയും,സമയം വളരെ വൈകിയെന്നാണ് കര്‍ണ്ണന്‍ അവരോട് പറയുന്നത്. കൃഷ്ണന്‍ ദ്രൌപദിയുടെ ഒന്നാമൂഴം ഉള്‍പ്പടെ ചക്രവര്‍ത്തീപദം തന്നെ നല്കാം എന്നു പറഞ്ഞിട്ടും,തന്നെ വിശ്വസിച്ച സുഹൃത്തിനെ കൈവെടിയാന്‍ കര്‍ണ്ണന്‍ കൂട്ടാക്കുന്നില്ല. മരണത്തിനുശേഷമുള്ള ലോകത്തില്‍ സന്ധിക്കാം എന്ന് കൃഷ്ണനോടും,അര്‍ജ്ജുനനെയൊഴിച്ച് മറ്റാരേയും കൊല്ലില്ല എന്നു പറഞ്ഞ് കുന്തിയേയും അവന്‍ തിരിച്ചയക്കുന്നു. പറഞ്ഞുപോയ വാക്കില്‍,കൊടുത്തുപോയ വാഗ്ദാനത്തില്‍ നിന്നിളകാതെ നില്‍ക്കാന്‍ കഴിഞ്ഞ ഒരൊറ്റ കഥാപാത്രമേ ഭാരതത്തിലുള്ളു,അത് കര്‍ണ്ണനാണ്. അനശ്വരമായ സുഹൃദ്ബന്ധത്തിന്റെ മനോഹരമായ ഒരു വാള്‍പേപ്പര്‍. വയറ്റാലിയെന്നും,വിഡ്ഡിയെന്നും കളിയാക്കിവിളിച്ച് ഭീമനെ യുദ്ധമുഖത്തു നിന്നും ഓടിക്കുന്ന ഒരു രംഗം ഇനി ഞാന്‍ ഉറങ്ങട്ടെ എന്ന നോവലില്‍ ഉണ്ട്,യുദ്ധം നിനക്കു പറ്റിയതല്ല വീട്ടില്‍ പോകുന്നതും നിനക്കു നല്ലതാണ് എന്നു പറഞ്ഞ്,വില്ലു കൊണ്ട് വയ്യറ്റില്‍ കുത്തുന്ന കര്‍ണ്ണന്‍. ഭീമന്‍ വളരെയധികം ക്രൂദ്ധനായി അര്‍ജ്ജുനനോട് ഈ സംഭവം വിവരിച്ച് അന്നു തന്നെ കര്‍ണ്ണനെ കൊല്ലാന്‍ ആവശ്യപ്പെടുന്നുണ്ട്. രണ്ടാമൂഴത്തിലേക്ക് വരുമ്പോള്‍ അതേ സന്ദര്‍ഭത്തില്‍ കര്‍ണ്ണന്‍ നിസ്സഹായനായ അവസ്ഥയില്‍,അവനെ കൊല്ലാന്‍ ഭീമന്‍ അമ്പുകുലക്കുമ്പോള്‍ സാരഥി വിശോകന്‍ പറയുന്നുണ്ട് അരുതേ ,കൊല്ലരുതേ ... നിന്റെ ജ്യേഷ്ഠനാണ് കര്‍ണ്ണന്‍. കര്‍ണ്ണ കുന്തീ സംവാദം അറിയാതെ കേട്ടുപോയ വിശോകന്‍ ഭീമനോട് തന്റെ സത്യം വെളിവാക്കുന്നു. അതുകേട്ട് തേര്‍തട്ടില്‍ തളര്‍ന്നിരുന്ന ഭീമനെ കര്‍ണ്ണന്‍ കളിയാക്കി ഓടിച്ചു എന്നാണ് പറയുന്നത്. അതായത് കര്‍ണ്ണന്‍ തന്റെ ജ്യേഷ്ഠനാണ് എന്നുള്ള വിവരം ഭീമനുകൂടി അറിയാമായിരുന്നു. മുകളില്‍ പറഞ്ഞവയെല്ലാം ഓരോ കഥാകാരന്‍മാരുടെ ഭാവനയാണ്. അതായത് നേരത്തേ പ്രസ്താവിച്ചതുപോലെ,ഗംഭീരമൌനങ്ങള്‍ ലംഘിച്ചിച്ച മഹാന്‍മാരായ കാഥികര്‍. എന്നാല്‍ മഹാഭാരത യുദ്ധം ഒഴിവാക്കാന്‍ കഴിയാവുന്നതായി ഒരാളേയുണ്ടായിരുന്നുള്ളു. അത് കുന്തിയാണ്. ദുര്യോധനന്‍ കര്‍ണ്ണന്റെ ഒറ്റയൊരാളുടെ ബലത്തിലാണ് പാണ്ഡവരെ വെല്ലുവിളിക്കുന്നത്. എന്നാല്‍ അഭിമാനക്ഷതം മറച്ചുവെച്ച് കുന്തി ആ സത്യം നേരത്തെ ലോകത്തിനു വെളിപ്പെടുത്തിയിരുന്നെങ്കില്‍ മഹാഭാരതം തന്നെ വേറൊന്നായിരുന്നേനെ. യുധിഷ്ഠിരന്‍ പിന്നീട് പറയുന്നുണ്ട് തന്റെ അമ്മയെക്കുറിച്ച്, ആ നശിച്ച സ്ത്രീയാണ് എല്ലാറ്റിനും കാരണം (രണ്ടാമൂഴം). ഒന്നോര്‍ത്താല്‍ കുന്തിയ്ക്ക് ഒഴിവാക്കാന്‍ പറ്റുന്നതായിരുന്നു പതിനെട്ട് അക്ഷൌഹിണികള്‍ പങ്കെടുത്ത ആ മഹായുദ്ധം. ഇത് കൃഷ്ണനോട് എല്ലാവരും ചോദിക്കുന്നുണ്ട് (ഇനി ഞാന്‍ ഉറങ്ങട്ടെ). കൃഷ്ണന്റെ മറുപടി.

നാം ഓരോരുത്തരും വിധിയുടെ കൈയ്യിലെ കളിപ്പാവകളാണ്,നീയും ഞാനും,എല്ലാം സംഭവിക്കുന്നതെല്ലാം നല്ലതിനാണ്. എല്ലാവരും കാരണങ്ങളേ ആകുന്നുള്ളു നമുക്ക് ആവന്റെ ഇഷ്ടത്തിനനുസരിച്ച് ചലിക്കാനേ പറ്റുകയുള്ളു. സംഭവിച്ചതോര്‍ത്ത് ദുഖിച്ചിട്ട് കാര്യമില്ല,അത് വിധിഹിതമാണ് വിധിയെ തോല്പിക്കാന്‍ ദ്രൌപദി നിനക്കോ എനിക്കോ കഴിയുകയില്ല

Tuesday, April 14, 2009

ഈ വിഷുവിന് അച്ഛനെവിടെയാ ?

ഈ വിഷുവിന് അച്ഛനെവിടായാ ? എല്ലാ തവണയും അച്ഛനെനിക്ക് കൈനീട്ടം തരാറുള്ളതല്ലെ. ഇന്നുമാത്രമെന്താ ജോലി കഴിഞ്ഞ് വരാത്തെ ? എവിടെയാ ഈ റിയാദ് ? പപ്പുമാമന്റെ ദുബായ്ക്കും,ജെസ്സ് മാമന്റെ ഖത്തറിനും അടുത്തു തന്നെയാണോ ഈ സ്ഥലം ? കുറെ ദൂരം പോകണോ ? ഫോണിലുടെ സംസാരിച്ചാല്‍ മാത്രം മോന് പോര....നേരിട്ട് കാണണം. ഇപ്പ തന്നെ കാണണം. പിന്നെ ഈ വിഷുവിന് ഞാന്‍ അമ്മയുടെ വീട്ടിലാണ്, അച്ചാച്ചനോട് ചോദിച്ചിട്ടു തന്നെയാ പോയത്. പോകാനിറങ്ങിയപ്പോള്‍ അച്ചാച്ചന്‍ പറയുകാ...എന്നത്തെയും പോലെ...നീ അവിടെ ചെന്ന് തകര്‍ക്കരുത്,അസുഖം ഒന്നും വരുത്തിവെയ്ക്കരുത് എന്ന്. ഞാന്‍ എപ്പഴെത്തെയും പോലെ ശരി പറഞ്ഞു ...ചിരിച്ചു....അച്ചാച്ചനും ചിരിച്ചു...
പക്ഷെ അച്ഛാ...ഇത്തവണ എനിക്കു അസുഖം ഒന്നും വരില്ല കേട്ടോ...ഞാന്‍ പുതിയ മരുന്നു കഴിച്ചു തുടങ്ങിയല്ലോ....കമ്മത്ത് ഡോക്ടറിന്റെ മരുന്നല്ല, വേറെ ഒരു സ്ഥലത്ത് നിന്നാണ് ഇത്തവണ അച്ചാച്ചന്‍ മരുന്നു വാങ്ങിയത്. ഞാനും അച്ചാച്ചനും,അച്ചാമ്മയും കൂടെ പോയാണ് മരുന്ന് വാങ്ങിയത്.
പിന്നെ ഇത്തവണ ഞാന്‍ കളിപ്പാട്ടം ഒന്നും വാങ്ങിതരാന്‍ പറഞ്ഞില്ല,നാസറ് ചേട്ടന്റെ കാറിനാണ് പോയത്. നാസര്‍ ചേട്ടന്‍ നല്ല സ്പീഡിലാണ് പോയത്,കളിപ്പാട്ടം വിക്കണ ഒരു കട പോലും കണ്ടില്ല,പക്ഷെ ഞാന്‍ കരഞ്ഞില്ല സത്യം. അച്ഛന്‍ കൊടുത്തു വിട്ട കാര്‍ റേസ് എനിക്കു കിട്ടുമല്ലോ ?
പക്ഷെ എന്താണ് അത് ഇത്രയും നാളായിട്ടും എനിക്കു കിട്ടാത്തെ. അച്ഛന്റെ കൂട്ടുകാരനോട് ഒന്നു ചോദിക്കണം കേട്ടോ. അച്ഛന്‍ പോയതിനുശേഷം എനിക്ക് കുറെ കളിപ്പാട്ടം കിട്ടിയിട്ടുണ്ട്,എന്തായാലും ഇത്തവണ ഞാനതൊന്നും പാര്‍ട്സ് ആക്കില്ല. കാക്കനാട്ട് പറമ്പിലെ ഉത്സവത്തിനും,കൈപ്പട്ടി അമ്പലത്തിലെ ഉത്സവത്തിനും എല്ലാം എനിക്കു കിട്ടി. ആ...പിന്നെ പറയാന്‍ മറന്നു....നീന ചേച്ചിയും ഒരെണ്ണം എനിക്കു തന്നു. കൂടാതെ നീന ചേച്ചി എനിക്ക് ഒരു‌ടുപ്പും തന്നു. ആ ഉടുപ്പ് ഇട്ടിട്ട് ചേച്ചി എന്റെ ഒരു ഫോട്ടോയും എടുത്തിട്ടുണ്ട്. എന്നിട്ട് ആ ഫോട്ടോ അച്ഛന് അയച്ചു കൊടുക്കാം എന്നും പറഞ്ഞു.
കംപ്യൂട്ടറിലൂടെ എങ്ങിനെയാ ഫോട്ടോ വരുന്നത്,ഫോട്ടോ വരുമെങ്കില്‍ അളുകള്‍ക്കും വരാന്‍ പറ്റുമോ ? ആ ഫോട്ടോ അച്ഛന്‍ കണ്ടില്ലേ ? പിന്നെ ഞാന്‍ എല്ലാ ദിവസവും കുളിക്കുന്നതിനു മുന്‍പ് കൊറെ ഓടും,അച്ഛന്‍ വരുമ്പോഴേക്കും എന്തായാലും ഞാന്‍ ജിമ്മനാകും...നോക്കിക്കോ.

ചാച്ചന്‍ എല്ലാ ദിവസവും കുമ്മട്ടിക്ക വാങ്ങി വരാറുണ്ട്,അത് തിന്നുമ്പോള്‍ അച്ഛന്‍ കൊതിയന്‍ അവിടെ എന്തു ചെയ്യുകയായിരിക്കും എന്ന് ഞാന്‍ പറയും. പിന്നെ അച്ഛാ....ഇപ്പോള്‍ ഞാന്‍ അച്ഛാമ്മയുമായി തല്ലു കൂടല്‍ നിറുത്തി. ഇപ്പോള്‍ കളിക്കാന്‍ എല്ലാവരുമില്ലേ...ആരതി ചേച്ചി,രേവതിചേച്ചി പോരാതെ ഇടപ്പള്ളിയില്‍ നിന്നും ശ്രീ മോള്‍ ചേച്ചിയും വന്നിട്ടുണ്ട്. പക്ഷെ എല്ലാവരും രാത്രിയാകുമ്പോള്‍ പോകും....ഞാന്‍ കരയും ... കരഞ്ഞ് ഉറങ്ങും.
പിന്നേ , വേറൊരു കാര്യമുണ്ട്...അജി വെല്ല്യച്ഛന്‍ ഉത്സവത്തിനു വന്നപ്പോള്‍ എന്റെ പ്രധാന സാധനം കൊണ്ടു വന്നു തന്നിട്ടുണ്ട്,കെ.ജെ..കെ.ജെ.... കിന്റര്‍ജോയി വേണം എന്നു പറയുമ്പോള്‍ അച്ചാച്ചന്‍ പറയും ആ കമ്പനി നിറുത്തി പോയെന്ന്, പിന്നെയെങ്ങനെയാ..അജി വെല്ല്യച്ചനുമാത്രം കിട്ടുന്നെ ?
പിന്നെ അച്ഛാ...ഇവിടെ തിരുത്തിപ്പുറത്ത് മൂന്നുമുയലിനെ മേടിച്ചിട്ടുണ്ട്,നല്ല പഞ്ഞിപുതപ്പുപോലത്തെ മുയലുകള്‍....ഒരെണ്ണത്തിനെ പട്ടി പിടിച്ചു കൊണ്ടുപോയത്രെ.....നല്ല മുയലുകളായിരുന്നു. ഇന്നലെ രാത്രി ഇവിടെ ആരും എന്നെ തോളത്തിട്ടുറക്കാന്‍ ഉണ്ടായിരുന്നില്ല...എനിക്കു സങ്കടം വന്നു. അവസാനം പൊന്നുവിനു മേടിച്ച ഒരു ഊഞ്ഞാലുണ്ടായിരുന്നു...അതിലിരുന്നാണുറങ്ങിയത്. പൊന്നു നേരത്തെ ഉറങ്ങി,അല്ലെങ്കിലും അവള്‍ എന്റെ കുഞ്ഞനുജത്തിയല്ലെ ? അല്ലേ അച്ഛാ....

വേറൊരു പ്രധാന കാര്യമുണ്ട്....ഇത്തവണ എനിക്ക് കൊറേ കൈനീട്ടം കിട്ടി.അച്ഛാമ്മ ആദ്യം എനിക്കു തന്നില്ല,പിന്നെ ഞാന്‍ തല്ലുകൂടി മേടിച്ചു. എല്ലാം കൂടി എട്ടെണ്ണം നീറിക്കോട് നിന്നും കിട്ടി....ആറെണ്ണം തുരുത്തിപ്പുറത്തു നിന്നും കിട്ടിയിട്ടുണ്ട്. അമ്മ പറഞ്ഞതാണ് ഇത്. മുഴുവനും കൂടി ഞാന്‍ ആരു കാണാത്ത ഒരു സ്ഥലത്ത് വെച്ചിട്ടുണ്ട്. നമ്മുടെ അലമാരിയില്‍ താഴെ,എന്റെ കുഞ്ഞുടുപ്പിന്റെ എല്ലാം അടിയില്‍ വെച്ചിട്ടുണ്ട്...അമ്മയോട് മാത്രം ഞാന്‍ സ്ഥലം പറഞ്ഞുകൊടുത്തിട്ടുണ്ട്. അല്ലെങ്കില്‍ എവിടെയാ വച്ചതെന്ന് ഞാന്‍ മറന്നുപോകും. നമ്മുടെ പുതിയ വീടു പണിയുമ്പോള്‍ , എ.സി.വെക്കണ്ടേ... അതിനാണ് ഈ പൈസ മുഴുവനും....നമ്മുടെ മുറി മുഴുവന്‍ തണുപ്പുകിട്ടുന്ന എ.സി.മേടിക്കാന്‍ ഈ പൈസ മതിയാകുമോ അച്ഛാ....ഞാന്‍ ചോദിച്ചപ്പോള്‍ എന്റെ മോനേ നിന്നെക്കൊണ്ടു ഞാന്‍ തോറ്റെടാ....എന്നു പറഞ്ഞ് എല്ലാവരും കൂടി ചിരിച്ചു. ശരിക്കും ഇത്രയും പൈസ മതിയാകുമോ അച്ഛാ....

അച്ഛനവിടെ ചോറു തിന്നോ എന്നു ചോദിക്കാന്‍ അമ്മാമ്മ പറയുന്നു...ചോറു കഴിച്ചോ ? ഇവിടെ എല്ലാവരും ചോറു തിന്നു കഴിഞ്ഞു. മാമനും,അമ്മായിയും പൊന്നുവും എല്ലാം പൊന്നുവിന്റെ അമ്മയുടെ വീട്ടില്‍ പോയി...ഇനി കുറെ ദിവസം കഴിഞ്ഞേ വരു..അപ്പുചേട്ടനും പോകാന്‍ പോകുകയാണ്...പക്ഷെ നാളെ വരും...കൂടാതെ വല്ല്യപ്പുച്ചേട്ടനും നാളെ എത്തും....നാളെ മുതലുള്ള ബഹളങ്ങള്‍ അച്ചാച്ചന്‍ അറിയുമോ എന്തോ ? ഈ ചന്ദ്രയാന്‍ വന്നതില്‍ പിന്നെ എന്റെ കുറുമ്പുകള്‍ എല്ലാവരും അപ്പഴപ്പോളറിയും. മതി...മതി...എന്ന് അമ്മ പറയുന്നു...കൊറേ നേരമായല്ലേ ഈ കിലുക്കല്‍ തുടങ്ങിയിട്ട് എന്ന് ?
ഇനി പിന്നെ വിളിക്കാം കേട്ടോ അച്ചാ.....ബാക്കി വിശേഷങ്ങള്‍ ഇനി വിളിക്കുമ്പോള്‍ പറയാം.

Monday, April 13, 2009

എനിക്കു പ്രിയപ്പെട്ട മൂന്നു ഗാനങ്ങള്‍

എനിക്കു പ്രിയപ്പെട്ട മൂന്നു ഗാനങ്ങള്‍ എന്ന തലക്കെട്ട് ഇതിനു ചേരുന്ന ഒന്നല്ല,കാരണം എനിക്കു പ്രിയപ്പെട്ടതായി അനേകം ഗാനങ്ങളുണ്ട്. സംഗീതം ഇഷ്ടപെടുന്ന സ്നേഹം മനസ്സില്‍ സൂക്ഷിക്കുന്ന എല്ലാവര്‍ക്കും അവരുടെ പ്രിയപ്പെട്ടതായി കുറെ ഗാനങ്ങളുണ്ടായിരിക്കും. എന്നാല്‍ ചില ഗാനങ്ങള്‍,ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍
നിങ്ങള്‍ക്ക് വളരെ പ്രിയപ്പെട്ടതായി തോന്നും. ചിലപ്പോള്‍ അത് നിങ്ങള്‍ വളരെ കാലത്തിനു ശേഷം കണ്ടു മുട്ടുന്ന സുഹൃത്തിനെ കാണുമ്പോള്‍ എവിടെ നിന്നെങ്കിലും ഒഴുകി വരുന്നതാകാം. അല്ലെങ്കില്‍ നിങ്ങളുടെ കാമുകിയോ,ഭാര്യോ അരികിലുള്ളപ്പോള്‍ മ്യൂസിക്ക് സിസ്റ്റത്തില്‍ പാടുന്നതാകാം. ഇനിയതല്ലെങ്കില്‍ നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ ആരെങ്കിലും പാടുന്നതാകാം. ശരിക്കും ഇതാണ് കാര്യം,നിങ്ങള്‍ തീരുമാനിക്കു തലക്കെട്ട് ഇതു മതിയോ എന്ന്. ഞാന്‍ ആദ്യമേ പറഞ്ഞുവല്ലോ ... എനിക്കിഷ്ടപ്പെട്ട അനേകം ഗാനങ്ങളുണ്ട് എന്ന് അതില്‍ ചില പ്രത്യേക സന്ദര്‍ഭത്തില്‍ ഞാന്‍ കേട്ട,എന്റെ മനസ്സിനെയാകെ ഒരു തൂവല്‍ പോലെ പറത്തിവിട്ട ചില ഗാനങ്ങളുണ്ട്. ആ ഗാനങ്ങളും, അവ ഞാന്‍ കേട്ട സന്ദര്‍ഭങ്ങളും.

ഒന്ന്. ഹരിവരാസനം
സ്ഥലം. ശബരിമല
സമയം ഏകദേശം പതിനൊന്നുമണി രാത്രി
തീയതി. രണ്ടായിരത്തി ഏഴ് ഡിസംബറിലെ ഏതോ ഒരു ദിവസം.

ഹരിവരാസനം കേള്‍ക്കാത്തവരായി ആരു തന്നെ ഉണ്ടായിരിക്കില്ല. കാനനവാസനായ അയ്യപ്പഭഗവാന്റെ പള്ളിയുറക്കത്തിനായി സേവകര്‍ പാടുന്നതാണ് ഹരിവരാസനം. ശബരിമലയില്‍ ഒത്തിരി തവണ പോയിട്ടുണ്ടെങ്കിലും,രാത്രി തങ്ങുന്നത് ആദ്യമായാണ്. അപ്പോഴാണ് ഏകദേശം പതിനൊന്നുമ​ണിയോടെ ദൂരെ നിന്നും ഒരു മന്ത്രോച്ചാരണം പോലെ ഗന്ധര്‍വശബ്ദം ഒഴുകി വരുന്നത്. ഹരിവരാസനം എന്നു തു‌ടങ്ങുന്ന ആ മനോഹരമായ ഉറക്കുപാട്ട്. കലിയുഗവരതനായ അയ്യപ്പന്‍ തന്റെ ഭക്തര്‍ക്ക് ദര്‍ശനം നല്കിയ ശേഷം പള്ളിയുറക്കത്തിനു പോകുന്നു. ആ ഗാനാര്‍ച്ചനയില്‍ പ്രകൃതിയും,സകലചരാചരങ്ങളും ആ ഉറക്കുപാട്ട് മൌനമായി മൂളുന്ന പോലെ എനിക്കു തോന്നി. എന്റെ മനസ്സില്‍ അതിനുമുമ്പൊരിക്കലുമില്ലാത്ത വിധം ഒരു തരം അനുഭൂതി വന്നു നിറയാന്‍ തുടങ്ങി. ഞാന്‍ അറിയാതെ എന്റെ കണ്ണു നിറഞ്ഞു പോയി. ദൂരെ വിണ്ണില്‍ ചന്ദ്രലേഖ പോലും
ആ പാട്ടിനു ശാന്തമായി കാതോര്‍ക്കുന്ന പോലെ തോന്നി. കമ്പക്കുടി കുളത്തൂര്‍ സുന്ദരേശയ്യരാണു ഹരിവരാസനത്തിന്റെ രചയിതാവ്. ഇനി ശബരിമലയില്‍ അയ്യപ്പസ്വാമിയെ ദര്‍ശിക്കുവാനായി പോകുന്നവരോട് ഒരപേക്ഷ ദയവായി രാത്രി ഹരിവരാസനം കൂടി കേട്ട ശേഷം മാത്രമേ മലയിറങ്ങാവു.

രണ്ട്. കണ്ണൈ കലമാനേ (മൂന്നാംപിറൈ എന്ന ചിത്രത്തിലെ ഗാനം)
സ്ഥലം . മൂന്നാറിലെ മാര്‍ത്തോമ്മാ കോട്ടേജ്.
സമയം. പാതിരാത്രിയില്‍ എപ്പഴോ ..
തീയതി. ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റി ആറ്,ഡിസംബര്‍ മൂന്ന്.

കോളേജില്‍ നിന്നും അവസാനവര്‍ഷ വിദ്യാര്‍ത്ഥികളുടെ വിനോദയാത്രയുടെ ഭാഗമായാണ് മൂന്നാറിലെത്തിയത്. മാര്‍ത്തോമ്മാ കോട്ടേജിലാണ് താമസം. നല്ല തണുപ്പ്. നീല നിലാവുള്ള രാത്രി. എല്ലാവരും യാത്രയുടെ ക്ഷീണത്തില്‍ ഉറക്കത്തിലായി തുടങ്ങി,സമയം പാതിരാത്രി ആയി കാണും. ഉറങ്ങാതെ ആ രാത്രി വെളുപ്പിക്കാനുള്ള മരുന്നുമായി ഞങ്ങള്‍ ചിലര്‍ മാത്രം. തീയും കൂട്ടി,വര്‍ത്തമാനവും പറഞ്ഞിരിക്കുന്നു. ഞങ്ങളിരിക്കുന്നതിന്റെ ഏതാണ്ട് പത്തമ്പതടി അപ്പുറത്തേക്ക് ഒരു താഴ്ചയാണ്,ഒരു താഴ്വര.താഴെ ചെറിയ ചെറിയ കുടിലുകള്‍ മാത്രം. അങ്ങിങ്ങു വെളിച്ചം കാണാം, അവിടെ ഒരു വീടിന്റെ മുറ്റത്ത് ആരോ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്,കുട്ടിയെ ഉറക്കാനായിരിക്കണം. അത് ഒരു സ്ത്രീയായിരിക്കണം. മറ്റേതോ ഒരു വീട്ടിലെ റേഡിയോയില്‍ നിന്നോ മറ്റോ കണ്ണൈ കലൈമാനേ എന്ന മനോഹരമായ ഉറക്കുപാട്ട് ഒഴുകി എത്തുന്നു. മൂന്നാംപിറൈ എന്ന ചിത്രത്തില്‍ ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയെ ഉറക്കാന്‍ നായകന്‍ പാടുന്ന പാട്ട്. ഞാന്‍ ദൂരേക്ക് നോക്കി,എവിടെയെക്കെയോ വെളിച്ചങ്ങള്‍ യാത്ര നടത്തുന്നു മിന്നല്‍ പിണര്‍ പോലെ.....കാറ്റ് നിശ്ചലമായിരിക്കുന്നു,ആ കുട്ടിയു‌ടെ ഉറക്കത്തെ ശല്ല്യപ്പെടുത്താതിരിക്കുവാന്‍ എന്ന പോലെ. പ്രകൃതിയും ഞാനും മാത്രം ആയിപോയി എന്നൊരു തോന്നല്‍. എന്നില്‍ നിന്നും ഏതോ ഒരുദൃശ്യ തരംഗങ്ങള്‍ പുറത്തേക്ക് പ്രവഹിക്കുന്ന പോലെ ഒരു തോന്നല്‍.

മൂന്ന്.അല്ലയിളം പൂവോ,ഇല്ലിമുളം കാടോ..
സ്ഥലം.ടാജ്മഹാള്‍
സമയം . ഏകദേശം എട്ട് മണി
തീയതി.രണ്ടായിരത്തിഒമ്പത് ഫെബ്രുവരി ഒന്ന്.

ഡെല്‍ഹിയില്‍ എന്റെ സുഹൃത്തും അതിലുപരി എന്റെ അനുജനെപ്പോലെയുമായ നിഷാദിന്റെ കൂടെ യാണ് ഞാന്‍ ടാജ് മഹാള്‍ സന്ദര്‍ശിക്കവാനായി പോയത്. ഒന്നാംതീയതി ഏഴുമണിക്ക് നിസ്സാമുദ്ദീനില്‍ നിന്നും പുറപ്പെടുന്ന ഒരു ട്രെയിനില്‍ ഞങ്ങള്‍ നേരത്തെ തന്നെ രണ്ട് സീറ്റുകള്‍ റിസര്‍വ്വ് ചെയ്തിരുന്നു. ആഗ്ര കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഏതാണ്ട് ഉച്ചയോടെ എത്തി,അവിടെ നിന്നും ഒരു ഓട്ടോറിക്ഷ പിടിച്ച്,പ്രണയത്തിന്റെ ആ അനശ്വര പ്രതീകം കാണുവാനായി പോയി. നിങ്ങള്‍ ഒരിക്കലും പ്രണയിച്ചിട്ടില്ലെങ്കില്‍ ടാജ്മഹാള്‍ വെറും ഒരു മനോഹരമായ സൃഷ്ടി എന്നതിലപ്പുറമൊന്നുമില്ല. ഒരു പക്ഷേ നിങ്ങള്‍ ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുള്ളവനോ...അതോ ഇപ്പോഴും പ്രണയത്തിന്റെ നീല തടാകത്തില്‍ നീന്തി തുടിക്കുന്നവനോ ആണെങ്കില്‍ ഞാന്‍ പറഞ്ഞതിനപ്പുറം ഏന്തെങ്കിലുമൊക്കെ ഉണ്ടാകും. ക്ഷമിക്കുക ഞാന്‍ പ്രേമിച്ചിട്ടില്ല. ഞാനറിയാതെ എന്നെ പ്രണയിച്ചിട്ടുള്ള പെണ്‍കുട്ടികള്‍ ഏന്നോട് പൊറുക്കുക. നീല രാവില്‍ ടാജ്കാണണം എന്നത് എന്റെ ഒരാഗ്രഹമായിരുന്നു. വെല്ലപ്പോഴുമല്ലെ ഇവിടെ വരുകയുള്ളു,എന്നുള്ളതുകൊണ്ട നിഷാദും സമ്മതം മൂളി. ഏകേശം ഏട്ടുമണിയോടടുത്ത് കാണും. നീലമഴയില്‍ കുളിച്ചുനില്‍ക്കുകയാണ് ആ വെണ്ണക്കല്‍ ശില്പം. പുറകില്‍ ഷാജഹാന്റെയും മുംതാസിന്റെയും പ്രണയകേളികള്‍ കണ്ട യമുന , ഇന്നു കൂടുതല്‍ സുന്ദരിയായി ഒഴുകുന്നു. എന്റെ പോര്‍ട്ടബിള്‍ എം.പി.ത്രീ പ്ലെയറില്‍ നിന്നും അല്ലിയിളം പൂവോ ഇല്ലിമുളം കാടോ എന്ന ഗാനം ഒഴുകിവരുന്നു. ഞാന്‍ തോളത്തിട്ട് ഈ പാട്ട് മൂളിയാല്‍ മാത്രമേ എന്റെ മോന്‍ ഉറങ്ങാറുള്ളു. എനിക്ക് വളരെ പ്രിയപ്പെട്ട ഗാനം കൂടിയാണ് ആ സമയത്ത് ഞാന്‍ മോനെ ഓര്‍ത്തുപോയി മൈലുകള്‍ക്കപ്പുറത്ത് അവന്‍ ചിലപ്പോള്‍ ഉറക്കം പിടിച്ചിട്ടുണ്ടാകും. അത്തരം ഓര്‍മ്മകളും,ടാജിന്റെ അപൂര്‍വ്വസൌന്ദര്യവും കൂടിചേര്‍ന്നപ്പോള്‍ ആ പാട്ട് എനിക്ക് ഏറെ പ്രിയപ്പെട്ടതായി

ഞാനിതെഴുതുമ്പോള്‍ അവന്‍ ഏതാണ്ട് രണ്ടായിരം മൈലുകള്‍ക്കപ്പുറത്ത് ഉറക്കുപാട്ടുപാടാന്‍ ഞാനില്ലാതെ വാശിപിടിച്ച് അമ്മയോട് തല്ലുപിടിച്ച് ,മാസങ്ങള്‍ക്കുശേഷം കൈനിറയെ കളിപ്പാട്ടവുമായി വിമാനത്തില്‍ വരുന്ന അച്ഛനെയോര്‍ത്ത് വിഷു ആഘോഷങ്ങളും,വിഷുകൈനീട്ടങ്ങളും,വിഷുക്കണിയും എല്ലാം ഓര്‍ത്ത് ഉറക്കം പിടിച്ചിട്ടുണ്ടാകും. അവനെയുറക്കാറുള്ള മറ്റൊരുപാട്ടിന്റെ ചില വരികള്‍ കൂടി ഓര്‍ത്തുകൊണ്ട് അവസാനിപ്പിക്കുന്നു.

ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ എന്നോമലുറക്കമായി ഉണര്‍ത്തരുതേ..
ഒന്നിനി തിരി താഴ്ത്തു ശാരദനിലാവേ ഈ കണ്ണിലെ കിനാവുകള്‍ കെടുത്തരുതേ...

Sunday, April 12, 2009

എന്റെ ചേട്ടാ .... മലയാളിയായിരുന്നോ ? ....

ലോകത്തിന്റെ ഏതു കോണില്‍ പോയാലും അവിടെയെല്ലാം മലയാളിയുണ്ട്. കുറെ നാളുകള്‍ക്കു മുമ്പ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്ന ഒരു ചിത്രം ഓര്‍മ്മ വരുന്നു. അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികള്‍ ആദ്യമായി ചന്ദ്രനില്‍ ഇറങ്ങുന്ന സമയം അവിടെ ചായക്കട നടത്തുന്ന മലയാളിയായ വാസുചേട്ടന്റെ ചിത്രം. പൊറ്റെക്കാടിന്റെ യാത്രാവിവരണത്തിലെ ഒരേടില്‍,അദ്ദേഹം ബാലിദ്വീപുകള്‍ സന്ദര്‍ശിക്കുമ്പോഴാണ് എന്നു തോന്നുന്നു, ആദിവാസികള്‍ മാത്രം താമസിക്കുന്ന ഒരു ചെറിയ ദ്വീപു കാണാന്‍ പോകുകയും അവിടെയുള്ള ഏക കട നടത്തുന്ന കോഴിക്കോടുകാരനായ ഒരു മലയാളിയെ അദ്ഭുതത്തോടെ പരിചയപ്പെടുന്ന കഥ പറയുന്നുണ്ട്. അങ്ങിനെ മലയാളിയും,മലയാളവും ഇല്ലാത്ത നാടില്ല.
എനിക്കുണ്ടായ അനുഭവം മറ്റൊന്നാണ്.

സ്ഥലം , സൌദി അറേബ്യയിലെ റിയാദിലെ,പ്രശസ്തമായ ഗ്രനേഡസെന്റര്‍ ഷോപ്പിംഗ് മാളിലെ ഫുഡ് കോര്‍ട്ട്. ഇവിടെ ലോകോത്തര ബ്രാന്‍ഡുകള്‍ എല്ലാം കിട്ടും. മക്ഡൊണാള്‍ഡ്,ഡൊമിനോസ്സ്,പിസ്സാഹട്ട് എല്ലാം ..... ഇവിടേക്കാണ് ഞങ്ങള്‍ നാലു മലയാളി സുഹൃത്തുക്കള്‍ ഒരു വ്യാഴാഴ്ച വൈകുന്നേരം ഭക്ഷണം കഴിക്കാനായി ചെല്ലുന്നത്. എല്ലാ കടകളിലും കയറിയിറങ്ങി അവസാനം മക്ഡൊണാള്‍ഡ്സില്‍ എത്തിചേര്‍ന്നു. അപ്പോഴേക്കും കൂടെയുള്ള ആനന്ദിനൊഴിച്ച് ബാക്കിയെല്ലാവര്‍ക്കും വേണ്ട ഭക്ഷണം മറ്റു കടകളില്‍ നിന്നും വാങ്ങിയിരുന്നു. ആനന്ദ് മെനു എല്ലാം നോക്കിയശേഷം മെനുവില്‍ ഇല്ലാത്ത എന്നാല്‍ അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഒന്ന് ചൂണ്ടികാണിച്ചുകൊണ്ട് ഓര്‍ഡര്‍ ചെയ്തു. വേഗം കടയിലെ പയ്യന്‍ അറബിയില്‍ എന്തോ പറഞ്ഞു .....
ആര്‍ക്കും മനസ്സിലായില്ല,ആനന്ദ് ഇവിടെ ഒരു വര്‍ഷമായ ആളാണ്,ഞങ്ങളെല്ലാവരും പുതിയ ആളുകളും. അതുകൊണ്ട് ആനന്ദ് കയ്യിലുള്ള അറബി ഭാഷ കൊണ്ട് പയ്യനെ മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നു,അവനൊട്ട് മനസ്സിലാവുന്നുമില്ല...സഹികെട്ട് അവന്‍ ചോദിച്ചു.

പയ്യന്‍ - Where u from ?

ആനന്ദ് - India

പയ്യന്‍- Where in India ?

ആനന്ദ് - Kerala

എന്റെ ചേട്ടാ.....മലയാളിയായിരുന്നോ .... ഇത്രയും പറഞ്ഞത് വെറുതെയായല്ലോ ?
ഞങ്ങളെല്ലാവരും പൊട്ടിച്ചിരിച്ചുപോയി.....

ശരിക്കും മലയാളിയല്ലേ ലോക പൌരന്‍. ഇവനെ എവിടെ ചെന്നാലും കാണാന്‍ പറ്റും,എല്ലായിടത്തും മലയാളിയുടെ സാന്ന്യദ്ധ്യമുണ്ട്.

മലയാള നാട് ....മലയാളം .... മലയാളി.....

മലയാളത്തെയും...മലയാളിയെയും...മലയാളനാടിനെയും ഓര്ത്തുകൊണ്ട് സ്നേഹത്തിന്റെ, വിശുദ്ധിയുടെ, നന്മയുടെ,പവിത്രതയുടെ ഒരായിരം വിഷു ആശംസകള്

Thursday, April 9, 2009

വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍

വര്‍ഷം എത്ര കഴിഞ്ഞാലും, ഋതുക്കള്‍ മാറി വന്നാലും, നമ്മളെ വിട്ടുപിരിയാത്ത ചില ഓര്‍മ്മകള്‍ ഉണ്ടായിരിക്കും. കാലം ഏതു മുറിവും ഉണക്കും എന്ന് പറയാറുണ്ടെങ്കിലും, ജീവന്‍ ഉടലില്‍ നിന്നും വിട്ടു പിരിയുന്നതു വരെ വിടാതെ പിന്തുടരുന്ന ചില വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ ചിലര്‍ക്കെങ്കിലും ഉണ്ടായിരിക്കും. അത് ഒരു പക്ഷേ നാം ഇടപെട്ട ഒരു സംഭവമായിരിക്കും,കണ്ടുനിന്ന ഒന്നായിരിക്കും. ചിലപ്പോള്‍ നമുക്കു വേണ്ടപ്പെട്ട ആര്‍ക്കെങ്കിലും സംഭവിച്ചതായിരിക്കും.
പക്ഷെ ഇതു സംഭവിച്ചത് എന്റെ കലാലയ ജീവിതത്തിനിടയിലാണ്. ആയിരത്തിതൊള്ളായിരത്തിതൊണ്ണൂറ്റിരണ്ട്,പ്രീഡിഗ്രി രണ്ടാം വര്‍ഷം. ഞാന്‍ പഠിച്ച കോളേജ് മഹാരാജാസ് പോലെയോ,യു.സി.പോലെയോ വലുതായ ഒന്നല്ലായിരുന്നെങ്കിലും ചെറുതുമല്ലായിരുന്നു. എസ്.എന്‍.എം കോളേജ് മാല്ല്യങ്കര. മഹാത്മാവിന്റെ പേരിലുള്ള യൂണിവേഴ്സിറ്റിയുടെ എറണാകുളം ജില്ലയിലെ അവസാനത്തെ കോളേജ്. ചുറ്റുപാടും ചകിരിപാടം കൊണ്ടു പൊതിഞ്ഞ കോളേജ്. ഉള്ളതുകൊണ്ട് ഓണം എന്ന പോലെ നിലവിലുള്ള അടിസ്ഥാനസൌകര്യംകൊണ്ട് അടിച്ചുപൊളിച്ചു ജീവിച്ചുപോകുന്നു. അല്ലെങ്കില്‍ തന്നെ സെക്കന്റ് ഗ്രൂപ്പ്,ബി ബാച്ച് എന്നാല്‍ തല്ലിപ്പൊളികളെ മാത്രം തിരഞ്ഞെടുത്ത് രൂപികരിച്ച ഒന്നാണെന്ന സംസാരം തന്നെ ഉണ്ടായിരുന്നു. പഠനം ഒഴിച്ച് ബാക്കിയെല്ലാം നടക്കുന്നു. എ.എ.എസ്.എഫ് എന്ന സംഘടനയുടെ പിന്‍ബലം കൂടിയുള്ളതുകൊണ്ട് സമരവും,ക്ലാസ്സ് കട്ട് ചെയ്യലും എല്ലാം ഭംഗിയായി നടക്കുന്നു. അങ്ങിനെയിരിക്കുമ്പോഴാണ് രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളുടെ സ്വപ്നസാഫല്യമായ ദിവസമായ ഒന്നാം വര്‍ഷ കുട്ടികള്‍‌ ചേരാനെത്തുന്ന ദിവസം. ജൂലായിലെ ഏതോ ഒരു മഴ ഒഴിഞ്ഞ ദിവസം. പട്ടുപാവാടയും,ബ്ലൌസും അണിഞ്ഞ കുട്ടികള്‍ ആണ് ഏറെയും ഇന്നത്തെ പോലെയുള്ള ജീന്‍സും,മറ്റു മാറാപ്പുകളൊന്നും പ്രാബല്യത്തില്‍ വന്നിട്ടില്ല. തരുണീമണികള്‍ എത്തി തുടങ്ങുന്നു. സന്നദ്ധപ്രവര്‍ത്തര്‍ എന്ന പേരില്‍ ഞങ്ങള്‍ ചിലര്‍ സഹായഹസ്തവുമായി പാറി നടക്കുന്നു. ക്ലാസ് അറിയാത്തവര്‍ക്ക് അത് കാണിച്ചുകൊടുക്കുന്നു. പുറകെ ചോദിച്ചു വരുന്ന ആണ്‍ പിള്ളാരെ പോയി എവിടെയെങ്കിലും അന്വേഷിക്കടായെന്നു പറഞ്ഞ് ഓടിക്കുന്നു. ക്ലാസ് തുടങ്ങുന്നതിനു തൊട്ടുമുമ്പ് എല്ലായിടത്തും കയറി പരിചയപ്പെടല്‍ എന്ന ഒരു ചടങ്ങു തുടങ്ങി. അന്നു കൂടെയുണ്ടായിരുന്ന സഹപാഠികളുടെ ആരുടെയും പേര് ഇന്നെനിക്കോര്‍മ്മയില്ല. പഴയലൈബ്രറിയോടത്തുകിടക്കുന്ന,തീവണ്ടി എന്നു ചുരുക്കപേരില്‍ അറിയപ്പെടുന്ന മൂന്നാംഗ്രൂപ്പുകാരുടെ ക്ലാസ്സിലേക്കാണ് ഞാനടങ്ങുന്ന സംഘം കയറുന്നത്. പെണ്‍കുട്ടികളുടെ മുന്‍നിരയില്‍ തന്നെ പേരു ചോദിക്കല്‍ ആരംഭിച്ചു....ഇപ്പോള്‍ ഓര്‍ക്കുന്നു,സുധീര്‍ അവനാണ് പേരുചോദിക്കുന്നു. സ്ഥലം ഓരോന്നു ചോദിക്കുന്നു. മറ്റെന്തെക്കെയോ ചോദിക്കുന്നു.
അപ്പോഴാണ് മുന്‍നിരയില്‍ ബെഞ്ചിന്റെ അറ്റത്തായിരുന്നിരുന്ന ഒരു കുട്ടി തന്റെ പേര് പറഞ്ഞത് രമ. പെട്ടെന്നാണ് ആ സൈഡില്‍ ചാരിവെച്ചിരുന്ന ഒരു സാമാന്യം വലിയ വടി എന്റെ ശ്രദ്ധയില്‍പെട്ടത്.
ഉടനെ ഞാനത് വലിച്ചെടുത്ത് ആ കുട്ടിയോട് ചോദിച്ചു , ഒടിക്കാനുള്ള ആംഗ്യത്തില്‍ ....

മോളെ എന്തിനാണീ വടി,ആരെയെങ്കിലും തല്ലാനാണോ ? .....

പെട്ടെന്നാണ് ആ കുട്ടി എന്നോട് പറഞ്ഞത്,വളരെ പതുക്കെ,നിസ്സഹായാവസ്ഥയില്‍,നെഞ്ചില്‍ നീറ്റലോടെ.കണ്ണില്‍ അരുതെയെന്ന കരച്ചിലോടെ

അയ്യോ ചേട്ടാ ... വടി എടുക്കെല്ലെ .... അത് എനിക്കു നടക്കാനുള്ളതാണ്....

പിന്നില്‍ നിന്ന് കൂടം കൊണ്ട് ഇടിച്ചപോലെ യാണ് എനിക്കുതോന്നിയത്. എന്റെ കൂടെ നിന്നവരുടെയാരുടെയും മുഖത്ത് ഒരു തുള്ളി ചോരയില്ല. ഒരു നിരാലംബയായ പെണ്‍കുട്ടിയെ ഞാന്‍ അവളുടെ ബലഹീനത അറിഞ്ഞുകൊണ്ടു തന്നെ വേദനിപ്പിച്ചിരിക്കുന്നു. ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന ലോകത്തിലും...എന്തെങ്കിലും പറഞ്ഞൊപ്പിച്ച് രക്ഷപ്പെടാനായി ഞാന്‍ പറഞ്ഞു.

സോറി..രമ ... ഞാന്‍ അറിഞ്ഞില്ല.

അവള്‍ എന്നോട് പറഞ്ഞു ....

സാരമില്ല ചേട്ടാ.... അറിയാതെയല്ലെ....

അതിനുശേഷം ഏതാണ്ട് പതിനേഴ് കൊല്ലങ്ങള്‍ കടന്നു പോയിരിക്കുന്നു. പിന്നീട്,എന്നെ വേദനിപ്പിച്ച,ഹൃദയം നുറുങ്ങിപോകുന്ന,താങ്ങാന്‍ പറ്റാത്ത് പല സംഭവങ്ങളുണ്ടായി. പക്ഷെ ഇപ്പോഴും ആ പഴയ സംഭവം ഓര്‍ക്കുമ്പോള്‍ ഞാന്‍ തല കുടഞ്ഞുപോകും,എന്റെ മനസ്സിലെവിടെയോ ഉറങ്ങാത്ത ഒരു മുറിപാട്. ഇതെഴുതുമ്പോഴും എരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു കനലായി ആ സംഭവം ഉണ്ട്.
രമ ഇത് വായിക്കുമോ എന്നെനിക്കറിയല്ല....ഇത് വായിക്കുന്ന ആ സംഭവം ഓര്‍ക്കുന്ന ഏതെങ്കിലും പഴയ കൂട്ടുകാര്‍,അവളെ കാണുമെങ്കില്‍ രമയോട് പറയണം അവളുടെ മുന്നില്‍ വെയ്ക്കാന്‍,ഒരു പുഷ്പാഞ്ജലി പോലെ അര്‍പ്പിക്കുവാന്‍, ആ പഴയ വേദനിപ്പിക്കുന്ന കുസൃതിക്കു പകരമായി എണ്ണമില്ലാത്ത സ്നേഹപൂക്കുടകള്‍ കാത്തു സൂക്ഷിക്കുന്നുണ്ടെന്ന്. എപ്പാഴെങ്കിലും ഒരുക്കില്‍ കാണുമ്പോള്‍ നല്കാന്.

Tuesday, April 7, 2009

കണ്ണേ മടങ്ങുക...മനസ്സേ ലജ്ജിക്കുക....

ഭദ്രേ മയങ്ങുക,ശാന്തമായ് ഉറങ്ങുക, കണ്ണിമയ്ക്കാതെ ഇടവേളയില്‍
നിന്റെ നിദ്രക്കു ഞാന്‍ കാവലിരിക്കാം
(.എന്‍.വി- ശാര്‍ങ്ഗപക്ഷികള്‍)

പോയ മാസം നടുക്കമുണര്‍ത്തുന്ന ഒരു വാര്‍ത്ത മാതൃഭൂമി ദിനപത്രത്തിന്റെ ഉള്‍താളുകളില്‍ ഇടം പിടിച്ചിരുന്നു. വൃദ്ധദമ്പതികളെ മക്കള്‍ വഴിയിലുപേക്ഷിച്ചു ക‌ടന്നു കളഞ്ഞു. ഇരുട്ടിന്റെ മറവിലാണ് ആ സര്‍പ്പസന്തതികള്‍ ഈ കൊടും ക്രൂര കൃത്യം ചെയ്തത്. കൈവളരുന്നോ കാല്‍ വളരുന്നോ എന്നു നോക്കി കണ്ണുംനട്ടായിരിക്കില്ലേ ആ അച്ചനമ്മമാര്‍ സ്വന്തം മക്കളെ നോക്കിയിരിക്കുക.ഒന്നു തുമ്മിയാല്‍,ഉറക്കത്തില്‍ ഒന്നുറക്കെ കരഞ്ഞാല്‍,ഒരു വേദന വന്നാല്‍ തന്റെ പിഞ്ചുകുഞ്ഞിനേക്കാള്‍ നോവുന്നത്,അവരുടെമാതാപിതാക്കളുടെ നെഞ്ചകം ആയിരിക്കും. വലുതായി വരുന്തോറും ആ ആധി കൂടി വരുന്നു. സ്കൂളില്‍ നിന്നും വരാന്‍ വൈകിയാല്‍, ഒരു തലവേദന വന്നാല്‍ നമുക്കറിയില്ലായിരിക്കും ആ മനസ്സുകള്‍ എത്ര വേദനിക്കുന്നുണ്ടായിരിക്കും. നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകുമോഒരു ദൂരയാത്രക്കു വട്ടം കൂട്ടുമ്പോള്‍,ആ മനസ്സുകളില്‍ വളരുന്ന ചോദ്യങ്ങള്‍ എത്രയായിരിക്കും. എന്റെ കുഞ്ഞ് എവിടെയായിരിക്കുമോ ? അവന്‍ കൃത്യമായി എത്തിച്ചേര്‍ന്നോ ? നല്ല ഭക്ഷണം കിട്ടിക്കാണുമോ ? ഉറങ്ങാന്‍ നല്ല മെത്ത കിട്ടിക്കാണുമോ ?
തന്റെ കുട്ടിക്ക് നല്ല വിദ്യാഭ്യാസം ലഭിക്കാന്‍ ,നല്ല ഭക്ഷണം കൊടുക്കാന്‍ ,തങ്ങളുടെ സുഖസൌകര്യങ്ങള്‍ കൂടിയാണ് ഈ മാതാപിതാക്കള്‍ വേണ്ടെന്നു വെയ്ക്കുന്നത്. കാരണം തനിക്ക് ലഭിക്കാഞ്ഞത് തന്റെ കുട്ടിക്കെങ്കിലും ലഭിക്കണം. വിദ്യാഭ്യാസത്തിനുശേഷം നല്ല ജോലി ലഭിക്കാന്‍ തന്നാലാവുന്നത് അവര്‍ ചെയ്യുന്നു. മക്കള്‍ ഒരു നിലയിലായാല്‍ വിശ്രമിക്കാം‌ എന്നു കരുതുന്ന പാവങ്ങള്‍,മക്കളുടെ മനസ്സ് മാറുന്നത് അറിയുന്നില്ല.അവന്‍ അവളഅ‍ കൂടുതല്‍ സുഖങ്ങളിലേക്ക് പ്രയാണം ചെയ്യാന്‍ തുടങ്ങുന്നു പത്തിരുപത്തിരണ്ടു കൊല്ലം പാലൂട്ടി,സ്നേഹിച്ചു വളര്‍ത്തിയ തങ്ങളുടെ മക്കള്‍ ഇന്നലെയോ അതോ ഏതാനും നാളുകള്‍ക്കു മുമ്പോ പരിചയപ്പെട്ട ഒരാളുടെ കൂടെ എല്ലാം വലിച്ചെറിഞ്ഞു പോകുന്നു. പ്രേമത്തെ വാനോളം വാഴ്ത്താം. പ്രേമിക്കുന്നവര്‍ക്കു കണ്ണില്ല, എന്നൊക്കെ പറയാം
പക്ഷെ അത്തരം അവസരങ്ങളില്‍ ചോര പൊടിയുന്ന,നിലക്കാത്ത രക്തംപ്രവാഹമുള്ള കുറെ ഹൃദയങ്ങളോട് കൂടി നിങ്ങള്‍ ഈ പ്രേമിക്കുന്ന സാഹസികര്‍,പമ്പര വിഡ്ഡികള്‍,സ്വന്തം അച്ചനെയും അമ്മയെയും വഞ്ചിക്കുന്ന ദുഷ്ടന്‍മാര്‍ സമാധാനം പറയണം. അവരുടെ ശാപങ്ങള്‍ക്കുനേരെ, നിങ്ങള്‍ എന്തു പരിചയാണ് തയ്യാറാക്കുന്നത്. അവരുടെ കണ്ണു നീരിലെ വറ്റിക്കാന്‍ നിങ്ങളുടെ കയ്യില്‍ ഏതു പ്രേമഗീതികളാണ് ഉള്ളത് ? ആ കണ്ണു നീര്‍തുള്ളികളുടെ ലാവാപ്രവാഹത്തില്‍ കുഞ്ഞുങ്ങളെ , നിങ്ങളുടെ പ്രണയനിലാവ് ഉറഞ്ഞുപോകുകയെ ഉള്ളു. പ്രേമം എന്നത് ഒരു ഒഴിവാക്കേണ്ട വികാരം ആയി സമാധാനപ്രേമി കരുതുന്നില്ല. പക്ഷെ സ്വന്തം അച്ചനെയും അമ്മയെയും കരയിച്ചിട്ടുള്ള പ്രേമം നിങ്ങള്‍ക്ക് എന്ത് സന്തോഷമാണ് നേടിത്തരുന്നത് ? നൈമിഷിക സുഖം മാത്രം.
ക്ഷമിക്കണം, പറഞ്ഞു തുടങ്ങിയത് മറ്റൊരു വിഷയം ആയിരുന്നെങ്കിലും, മാതാപിതാക്കളെ തള്ളിപറഞ്ഞ് പ്രേമിക്കുന്നവന്റെ കൂടെ ഒളിച്ചോടി പോയി, അച്ചനമ്മമാരെ സമൂഹത്തില്‍ നാണം കെടുത്തി ഒരു പുതിയ പ്രേമ കാവ്യം രചിച്ച ഒരു സഹപ്രവര്‍ത്തകയെ ഇപ്പോള്‍ ഓര്‍മ്മിച്ചു പോയി.

മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ ശപിക്കാറില്ല,ഇനി അങ്ങിനെയൊന്ന് സംഭവിച്ചുപോയാല്‍,
നിങ്ങളു‌‌ടെ ജീവിതം,സുഖസൌകര്യങ്ങള്‍,സന്തോഷം​,സമാധാനം
ഇവയെല്ലാം ....ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴും.
പശ്ചാത്തപിക്കാനോ,മാപ്പുപറയാനോ സമയം ശേഷിച്ചെന്നും വരില്ല.

Monday, April 6, 2009

എന്റെ ഗ്രാമം - എന്തിഷ്ടമാണെനിക്കെന്നോ ?

ആലുവക്കും പറവൂരിനും ഇടയിലുള്ള സ്ഥിതി ചെയ്യുന്ന നീറിക്കോട് എന്ന ഗ്രാമം. എന്റെ ഗ്രാമം,എനിക്കേറെ പ്രിയപ്പെട്ട എന്റെ നാട്. അതെല്ലാവര്‍ക്കും അങ്ങിനെ തന്നെയായിരിക്കും. എന്നാല്‍ മറ്റാരേക്കാളും എനിക്ക് എന്റെ നാട് പ്രിയപ്പെട്ടതാണ്. തട്ടാംപടി എന്ന സ്റ്റോപ്പില്‍ ബസ്സിറങ്ങി തെക്കു വശത്തുള്ള ചെറിയ ഇടവഴിയിലൂടെ നടന്നു തുടങ്ങിയാല്‍,പിന്നങ്ങോട്ട് കണ്‍കുളിര്‍ക്കുന്ന കാഴ്ചകളും മനസ്സു നിറയെ സന്തോഷവും ആണ് എനിക്ക്. ഞാന്‍ എത്ര ദൂരയാത്ര കഴിഞ്ഞാണ് വരുന്നതെങ്കിലും എന്റെ യാത്രാക്ഷീണമെല്ലാം ദൂരെ പോകുന്ന കാഴ്ചകളാണ് പിന്നീടങ്ങോട്ട്.
കണ്ണെത്താദൂരം പരന്നുകിടക്കുന്ന പാടശേഖരം. ആരോ ഉണക്കാനിട്ട പച്ചപുതപ്പുപോലെ ,വെയിലില്‍ തിളങ്ങുന്നു. ഇനിയങ്ങോട്ട് ഏകദേശം അരകിലോമീറ്ററോളം ഈ പാടം തന്നെയാണ്. പാടത്തിനരികിലുള്ള ഓല മേഞ്ഞ ചില പുരകളുംഒന്നിടവിട്ട് പുതിയ രീതിയിലുള്ള,നാട്ടു ഭാഷയില്‍ പറഞ്ഞാല്‍ വാര്‍ക്കപുരകളും കാണാം. നെല്‍ക്കതിരിനിടയില്‍ ചില വെണ്‍ കൊറ്റികള്‍,അവയെ ഓടിച്ചു കളയാനെത്തുന്ന ചില കുട്ടികളും,കല്ലെറിഞ്ഞ പിടിക്കാന്‍ ശ്രമിക്കുന്ന ചില വിരുതന്‍മാരും. ഇവരെയെല്ലാം പറ്റിച്ച് വീണ്ടും കതിരു കൊത്താനിരിക്കുന്ന കൊക്കുകളും. ഈ കാഴ്ചയില്‍ നിന്നും കണ്ണെടുക്കാന്‍ എനിക്കു കഴിയാറില്ല. ആരോ വരച്ച ഒരൊന്നാന്തരം ലാന്‍ഡ്സ്കേപ് പിക്ചര്‍ പോലെയാണ് ഈ കാഴ്ച. ഈ പാടത്തിനൊരരുകിലൂടെയായി മറ്റൊരു പഞ്ചായത്ത് റോഡ് കൂടെ കടന്നു പോകുന്നുണ്ട്. പാടത്തിനരുകായി ഒരതിര്‍ത്തിപോലെ സഞ്ചരിച്ചശേഷം,ഒന്നു വളഞ്ഞുചുറ്റി ഒരു ഭീമന്‍ ഉരഗത്തെപ്പോലെ ആ റോഡ് പോകുന്നു. കുറച്ചു ദൂരം കഴിഞ്ഞാല്‍ ആ വഴി കണ്ണില്‍ നിന്നും മറയുന്നു. ഇപ്പോള്‍ നമ്മുടെ ഇടതുവശത്തായി പാടശേഖരം അവസാനിക്കുന്നു.

കുറെ ദൂരം കൂടി കഴിഞ്ഞാല്‍ ആരും മോഹിക്കുന്ന താന്തോണി പുഴ നമുക്കു കൂട്ടായി എത്തുന്നു. എന്റെ സ്കൂള്‍ കാലഘട്ടത്തില്‍ നീറിക്കോട്,കരുമാല്ലുര്‍ പഞ്ചായത്തുകളെ വേര്‍തിരിക്കുന്ന ഈ പുഴയെ കുറുകെ കടക്കുവാനായി ഉണ്ടായിരുന്നത് ഒരു മരപ്പാലമായിരുന്നു ഞാന്‍ എപ്പോഴും ഭയാശങ്കകളോടെയാണ് ആ പാലം കടന്നുകൊണ്ടിരുന്നത്. വെറുതെ പേടിക്കാനായി മാത്രം ഒരു പേടി. പുഴയോട് സല്ലപിച്ച ഇത്തിരി നേരം നടന്നുകഴിഞ്ഞാല്‍ എത്തിച്ചേരുന്നത് കൈപ്പെട്ടി ഭഗവതി ക്ഷേത്രം മുറ്റത്തേക്കാണ്. പുഴ,അമ്പലം,പാടങ്ങള്‍ .... നിങ്ങള്‍ എങ്ങിനെ പ്രണയിക്കാതിരിക്കും. വായിച്ച പുസ്തകങ്ങളിലും,കണ്ട സിനിമകളിലും പ്രേമം ആരംഭിക്കുന്നതു തന്നെ ഇത്തരം രംഗങ്ങളില്‍ നിന്നാണല്ലോ. എന്റെ ഗ്രാമം എന്ന മനോഹരമായ സിനിമയിലെ ചില രംഗങ്ങള്‍ ചിത്രീകരിച്ച് ഈ സുന്ദരമായ ഭൂമിയില്‍ വെച്ചാണ്. കൈപ്പെട്ടി ക്ഷേത്ര പരിസരത്തു നിന്നും വീണ്ടും നമ്മള്‍ നേരത്തെ കൈവിട്ടുപോയ പച്ചപ്പ് നമ്മളെ തേടിയെത്തുന്നു. ക്ഷേത്രപരിസരത്തിനും ശാന്തിയും ഒരു സമാധാന അന്തരീക്ഷവും നല്കാനായി ആ നെല്‍ക്കതിരുകള്‍ അനങ്ങാതെ നിന്നു,അമ്പലത്തില്‍ നിന്നും ഒഴുകി വരുന്ന അഗ്രേപശ്യാമി കേട്ടു നില്‍ക്കുന്നു. വൈകീട്ടുള്ള ദീപാരാധനക്ക് ഒരു പുഷ്പാഞ്ജലി നേരുകയാണോ എന്നു തോന്നു നെല്‍ക്കതിരുകളുടെ ആ നില്‍പു കണ്ടാന്‍. സത്യന്‍ അന്തിക്കാടിന്റെയോ,പത്മരാജന്റെയോ സിനിമകളിലെ പതിവായി കാമുകനെ കാണാന്‍ അമ്പലം ചുറ്റുന്ന സെറ്റുടുത്ത സുന്ദരിയെപോലെ. ഇവിടെ എവിടെയോ എന്റെ യൌവനത്തില്‍ ഞാന്‍ പ്രണയിക്കണം എന്നു തീരുമാനിച്ചുറച്ച ഒരു സുന്ദരി ഉണ്ടായിരുന്നിരിക്കണം. അവള്‍ ഒരു മനോഹരമായ ഞാന്‍ കാണാത്ത ഒരു ചിത്രം പോലെയോ.... ഞാന്‍ കേള്‍ക്കാത്ത ഒരു ഗാനം പോലെയോ.... ഒരു സുന്ദരിയായിരുന്നു. എന്റെ സ്വപ്നങ്ങളില്‍ അവള്‍ ഒരു സുന്ദരിയായിരുന്നു. പക്ഷെ എന്റെ ജീവിതത്തിലെവിടെയും വെച്ച് ഞാന്‍ ആ പെണ്‍കുട്ടിയെ കണ്ടിട്ടില്ല. പറഞ്ഞു വന്ന വിഷയത്തില്‍ നിന്നു കുറച്ചു വ്യതിചലിച്ചുപോയി,പക്ഷെ സന്ദര്‍ഭം പറഞ്ഞപ്പോള്‍ പറഞ്ഞുവെന്നേയുള്ളു.

Sunday, April 5, 2009

വിഷുപുലരി

വീണ്ടും ഒരു മേടപുലരി വന്നെത്തി. ഞാനില്ലാത്ത നാട്ടിലെ ആദ്യത്തെ വിഷുക്കാലം. നാട്ടിലെ വിഷുക്കാലം എന്നും സന്തോഷം തരുന്ന ഒന്നാണ്. പൂത്തുനില്‍ക്കുന്ന കണിക്കൊന്നകളും,ഉല്ലാസപൂത്തിരി വിതറുന്ന പ്രഭാതങ്ങളും ആര്‍ത്തുല്ലസിക്കുന്ന പുഴയും,പൂങ്കാറ്റും എല്ലാം വിഷുക്കാലത്തിന്റെ പ്രത്യേകതയാണല്ലോ ? ആദ്യമായാണ് ഒരു വിഷുക്കാലത്തില്‍ നാട്ടില്‍ നിന്നും അകലെയായിപോകുന്നത്. ഈ വിഷുവിനും എല്ലാം അതുപോലെ തന്നെയുണ്ടാകും. ഞാന്‍ മാത്രം ആ ആഘോഷങ്ങളില്‍ പങ്കുകൊള്ളാതെ ദൂരെ...ദൂരെ ഒരു മണലാരണ്യത്തിനു നടുവില്‍ നാട്ടിലെ ഓര്‍മ്മകളുമായി എന്റെ ഗ്രാമത്തിലെ വിഷു ആഘോഷങ്ങളുടെ സ്മരണകളുമായി അടുത്ത അവധിയും എണ്ണി കാത്തിരിക്കുന്നു.

വീട്ടിലേക്കല്ലോ വിളിക്കുന്നു കാട്ടുകിളിയും തുമ്പിയും കടത്തുവള്ളങ്ങളും
വീട്ടില്‍നിന്നല്ലോ ഇറങ്ങി നടക്കുന്നു ചിങ്ങനിലാവും കരച്ചിലും
(വീട്ടിലേക്കുള്ള വഴി - വിനയചന്ദ്രന്‍)


ഏതു ധൂസര സന്ദര്‍ഭത്തില്‍ ജനിച്ചാലും ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാവണമീ ഗ്രാമത്തിന്‍ മമതയും,മണവും ........
ഇത്തിരി കൊന്നപ്പൂവും

(വൈലോപ്പിള്ളി)

Sunday, March 29, 2009

തിരഞ്ഞെടുപ്പ്. ഒരു തിരഞ്ഞുനോട്ടം

വീണ്ടും തിരഞ്ഞെടുപ്പ് അടുക്കുന്നു. രാഷ്ട്രീയക്കാരുടെ നെട്ടോട്ടം തുടങ്ങി. സീറ്റ് കയ്യിലുള്ളവര്‍ക്ക് അത് നഷ്ടപെടാതിരിക്കാനും, ഇല്ലാത്തവര്‍ക്ക് അത് കയ്യിലാക്കാനും ഉള്ള കളികള്‍ക്കായി കരുക്കള്‍ നീക്കി തുടങ്ങി. ഈ കാലയളവിലെങ്കിലും ഈ ആളുകള്‍ സമ്മതീദായകരായ പൊതുജനങ്ങളെ ഓര്‍ക്കുമല്ലോ. അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഒരിക്കലാണ് നമ്മള്‍ രാജകീയ പദവി ഉള്ളവരാണ്എന്നുള്ള ഒരു തിരിച്ചറിവ് എങ്കിലും ഉണ്ടാകുന്നത്. അതു വരെ രാഷ്ട്രീയക്കാരുടെ കുതികാല്‍ വെട്ടലിനെ പഴിച്ചും,നമ്മുടെ ദൌര്‍ഭാഗ്യത്തെമാറോടണച്ചും,അടുത്ത സര്‍ക്കാര്‍ വരുമ്പോള്‍ ഉണ്ടാവും എന്നു പ്രതീക്ഷിക്കപ്പെടുന്ന പാലൊഴുകുന്ന തോടിനെ പറ്റി ചിന്തിച്ചും
സമയം പോക്കുന്നു. തിരഞ്ഞെടുപ്പാകുമ്പോള്‍ ചൂടുപിടിക്കുന്ന അന്തരീക്ഷത്തിലെ വാഗ്വാദങ്ങളിലേക്കും നമ്മള്‍ എടുത്തെറിയപ്പെടുന്നു. ഇപ്പോഴത്തെ തിരഞ്ഞെടുപ്പിലെങ്കിലും നാം നമ്മു‌ടെ നേതാക്കളോട് ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. നാം പലപ്പോഴും ചോദിക്കുവാന്‍ ആലോചിക്കുകയും,സമയം വരുമ്പോള്‍ മനപൂര്‍വ്വം മറക്കുകയും ചെയ്യുന്ന ചില ചോദ്യങ്ങള്‍. ഞാന്‍ തിരഞ്ഞെടുത്ത് ലോകസഭയിലേക്കോ,നിയമസഭയിലേക്കോ അയക്കുന്ന ആള്‍ എന്റെ നാടിനു വേണ്ടി എന്തു ചെയ്തു. പലപ്പോഴും ലോകസഭയിലെ ചില സംഭവങ്ങള്‍,പത്രത്തിലൂടെ അറിയുന്നത് നമ്മളെ ഇരുത്തി ചിന്തിപ്പിക്കാറുണ്ട്. കേരളത്തിലെ ചില പ്രശ്നങ്ങളില്‍ ഒറ്റക്കെട്ടായി നിന്നു പൊരുതേണ്ട എം.പിമാര്‍ അത് ചെയ്യാതെ ഉത്തരദേശത്തില്‍ നിന്നും , ദക്ഷിണദേശത്തില്‍ നിന്നും വരുന്ന ചില മിടുക്കന്‍മാരായ ആളുകളുടെ പ്രകടനം നോക്കി കൈമെയ് മറന്നു നിന്നു പോകാറാണ് പതിവ്.എല്ലാ റെയില്‍വേ ബഡ്ജറ്റിനു ശേഷവും നമുക്ക് വായിക്കാന്‍ കഴിയുന്ന ഒരു സ്ഥിരം വാര്‍ത്തയാണ്, കേരളത്തിനു പദ്ധതി വിഹിതമില്ല. പകരം വിലപേശാന്‍ കഴിയുന്ന ചില സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ തീവണ്ടികള്‍,പാത ഇരട്ടിപ്പിക്കലുകള്‍,വൈദ്യൂതീകരണം എന്നിവ. കേരളത്തിനു വേണ്ടി സംസാരിക്കാന്‍ ആരാണിവിടെ ? രാജധാനി എക്സ്പ്രസ്സ് മാത്രമല്ല ഇതില്‍ കൂടെ ഓടേണ്ടത് .... സാധാരണക്കാരായ ജനങ്ങള്‍ക്കും ഇതിലൂടെ സഞ്ചരിക്കേണം. അവസാനം ഈ ജനനേതാക്കളും പരസ്പരം പഴിചാരും. എല്ലാ ദിവസവും കൊച്ചിയില്‍ നിന്നും ബാംഗ്ളുരീലേക്ക് ധാരാളം സുഖവാസബസ്സുകള്‍ പോകാറുണ്ട് ശരാശരി യാത്രക്കൂലി എഴുന്നുറു രൂപ വരും. ട്രെയിനിന്റെ അഭാവം മൂലം ആളുകള്‍ ഈ കൊള്ളക്കൂലി കൊടുത്ത് യാത്ര ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. ആ പീക്ക് സമയത്ത് ഒരു ട്രെയിന്‍ കൂടി അനുവദിച്ചാല്‍ ഇ‌ടത്തരം കൂലി കൊടുത്ത് സാധാരണക്കാരന്‍ യാത്ര ചെയ്യാന്‍ പറ്റില്ലേ ? ‌
ഇത് ഒരു ചെറിയ സംഭവം മാത്രം കേരളത്തിനു ലഭിക്കേണ്ട മറ്റു പല ആനുകൂല്യങ്ങളും ചോദിച്ചു വാങ്ങാതെ പൂരം കാണാന്‍ പോയതുപോലെ തിരിച്ചു വരുന്ന ഇത്തരം ആളുകളെ നാം എന്തിനാണ് നമ്മുടെ നികുതി കൊടുത്തു പോറ്റുന്നത് ? ഇവരുടെ ആനുകൂല്ല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള കാര്യം വരുമ്പോള്‍ മാത്രം ഉയരുന്ന ഈ കൈകള്‍ക്കുവേണ്ടി എന്തിനാണ് നാം കഷ്ടപെടുന്നത് ? കഴിഞ്ഞ ലോകസഭയുടെ സമ്മേളനകാലയളവില്‍ ഭാഷ അറിയാത്തതുകൊണ്ട് മാത്രം വാ തുറക്കാതിരുന്ന ഒരു എം.പിയെക്കുറിച്ച് നാം കേട്ടിട്ടുണ്ട്.ഇത് ലജ്ജാകരമാണ്. അതുപോലെ ഇവര്‍ക്ക് സ്വന്തം മണ്ഡലത്തില്‍ ചിലവഴിക്കേണ്ട തുകയെപ്പറ്റി,ആരും തന്നെ ആ ഫണ്ട് ഉപയോഗിക്കാതെ വെറുതെ കളുയുന്നതായി പത്രങ്ങളില്‍ വായിക്കാറുണ്ട്. പരിഹരിക്കേണ്ടതായ ഒരു നൂറുകൂട്ടം പ്രശ്നങ്ങള്‍ തിരിഞ്ഞുനോക്കാതെ കിടക്കുമ്പോഴാണ് ഒരു പ്ലാനിംഗുമില്ലാതെ കോടികള്‍ ഈ മിടുക്കന്മാര്‍ പാഴാക്കികളയുന്നത്.