Saturday, November 19, 2011

കുന്തിദേവിയുടെ ദീർഘമൗനങ്ങൾ

ആ സ്ത്രീയാണ് ഈ നാശങ്ങൾക്കെല്ലാം കാരണം - യുധിഷ്ഠിരൻ (രണ്ടാമൂഴം).

യുദ്ധാനന്തരം , മൂത്ത സഹോദരനായ കർണ്ണനു ബലിയി‌ടുമ്പോൾ ദുഖം സഹിക്കാനാവാതെ സ്വന്തം അമ്മയെക്കുറിച്ച് യുധിഷ്ഠിരൻ പറഞ്ഞ വാക്കുകളാണിവ. ഇതിൽ നിന്നും നമുക്കിറിയാം , കുന്തിയുടെ ഒരു ദീർഘമൗനത്തിനുണ്ടായ കാലത്തിന്റെ മറുപ‌ടിയാണ് യുധിഷ്ഠിരനിലൂടെ പുറത്തു വന്നത്. പതിനെട്ട് അക്ഷൗഹിണികൾ പങ്കെടുത്ത , ആ യുദ്ധം ഒഴിവാക്കാൻ കഴിയാവുന്നതായി ഒരാളെ ഉണ്ടായിരുന്നുള്ളു അത് കുന്തിയാണ് എന്ന് മഹാഭാരതത്തിലെ , കൃഷ്ണദൈ്വപായനൻ പൂരിപ്പിക്കാതെ വിട്ടുപോയ ചില മൗനങ്ങൾ നമ്മോട് പറയുന്നു.
മഹാഭാരതത്തിലെ ചില മൗനങ്ങൾ ആണ് പിന്നീട് പ്രശസ്തമായ ചില കൃതികളായി മാറിയത്. എം.ടി.വാസുദേവൻ നായരുടെ രണ്ടാമൂഴം , ഭീമന്റെ വീക്ഷണകോണീലൂടെയുള്ള ഒരു നോക്കി കാണലായിരുന്നു അത്. പിന്നീട് വന്ന , ബാലകൃഷ്ണന്റെ ഇനി ഞാൻ ഉറങ്ങട്ടെയും, ശിവാജി സാവന്തിന്റെ മൃത്യുഞ്ജയ എന്ന നോവലുകളും പക്ഷെ കർണ്ണന്റെ വീക്ഷണകോണാണ് ഉപയോഗിച്ചത്. മൃത്യൂഞ്ജയ പക്ഷെ , ഒരു ആത്മകഥാ രൂപത്തിലാണ് എഴുതിവന്നത്. മരണശയ്യയ്യിലായ കർണ്ണൻ തന്റെ ജീവിതം ഓർത്തെടുക്കുന്നതാണ് ഇതിലെ ഇതിവൃത്തം. മഹാഭാരതവും , മറ്റു പിൻതുടർച്ചാ പഠനങ്ങളും , കൃതികളും മറ്റു വിട്ടു കളഞ്ഞ വൃഷാലി എന്ന കർണ്ണന്റെ പ്രിയസഖിയെക്കൂടി മൃത്യൂഞ്ജയ കഥാപാത്രങ്ങളാക്കുന്നു.
ഇതിൽ രണ്ടാമൂഴത്തിലൊഴികെ പാണ്ഡവരുടെ ജനനത്തെക്കുറിച്ച് ഭാരതം അങ്ങിനെ തന്നെ പകർത്തുകയാണ് മറ്റുള്ളവർ ചെയ്തത്. എന്നാൽ രണ്ടാമൂഴത്തിന്റെ അനുബന്ധത്തിൽ വ്യക്തമായി രേഖപ്പെടുത്തി വെക്കുന്നു , വിദുരരാണ് യുധിഷ്ഠിരന്റെ പിതാവ് എന്ന്. തന്റെ പിതാവ് ആരെന്ന ചോദ്യത്തിന് ശക്തനായ ഒരു മകനുവേണ്ടി കാട്ടിൽ നിന്നു കയറി വന്ന കൊടുങ്കാറ്റുപോലുള്ള ഒരു കാട്ടാളൻ എന്ന് കുന്തിദേവി ഭീമനു മറുപടി നൽകുന്നുണ്ട്. ഒരു വേള യുദ്ധാനന്തരം ഭീമൻ രാജാവകട്ടെ എന്ന തീരുമാനത്തിൽ നിന്നും ഇരുട്ടിവെളുക്കുമ്പോഴേക്കും യുധിഷ്ഠിരൻ തന്നെ ചെങ്കോലേന്തട്ടെ എന്നതിലേക്ക് എത്തിച്ചേരുന്നത് , ആ രാത്രിയിൽ വിദുരരുടെ സമ്മർദ്ദപ്രകാരം കുന്തിദേവി ഭീമനെ കണ്ട് നീ രാജാവാകാൻ യോഗ്യനല്ല എന്നും അത് യുധിഷ്ഠിരൻ തന്നെയാകണം എന്നും മറ്റും പറയുന്നുണ്ട്. കൊട്ടാരത്തിൽ ഒരു വിധേയനെപോല ജീവിച്ച വിദുരർക്ക് ഒടുവിൽ തന്റെ മകനെങ്കിലും രാജാവായി കാണണം എന്ന ആഗ്രത്തോടെ ആയിരുന്നു എന്നും രണ്ടാമൂഴം പറഞ്ഞുവെക്കുന്നു. രണ്ടാമൂഴത്തിലെ ഈ ചില സന്ദർഭങ്ങളൊഴിച്ചാൽ കുന്തീദേവിയോളം മൗനം ഭജിച്ച മറ്റു കഥാപാത്രങ്ങളില്ല തന്നെ.
ദുർവാസാവിൽ നിന്നും ലഭിച്ച ആ മന്ത്രത്താൽ സൂര്യഭഗവാനെ പ്രാർത്ഥിച്ച് കിട്ടിയ മകനാണ് കർണ്ണൻ എന്നാണ് ഭാരതവും , പിന്നീടുവന്ന പിൻതുടർച്ചകളും മലയാളിക്കു പറഞ്ഞുതന്നത്. എന്നാൽ കൃഷ്ണദൈ്വപാനൻ ഇതുപോലൊരു കഥ പറഞ്ഞുവെക്കുമോ എന്നേ സംശയമുള്ളു. വിവാഹശേഷം , ഒരു നായാട്ടിനിടക്ക് കാട്ടിലെ മുനിയിൽ നിന്നും ശാപം കിട്ടിയ പാണ്ഡു പിന്നീടങ്ങോട്ട് സ്ത്രീബന്ധം പാടില്ലാതെ ജീവിതം തുടർന്നു. ഇവിടെയും മക്കളുണ്ടാവാൻ കുന്തിദേവിക്ക് സഹായമായത് പഴയ ദുർവാസാവിന്റെ മന്ത്രം തന്നെയാണ്. മൂന്നു മക്കൾക്ക് ശേഷം ആ മന്ത്രം കുന്തിദേവി , മാദ്രിക്ക് കൈമാറുന്നതോടെ ദേവിക്ക് പിന്നീട് ആ മന്ത്രം ഉപയോഗിക്കാൻ കഴിയാതെ വരുന്നു. നകുലനും , സഹദേവനും പിന്നീട് ജനിക്കുന്നു. ദുര്യോധനൻ പാണ്ഡവരെ അപമാനിക്കുമ്പോഴെല്ലാം ഉപയോഗിച്ചിരുന്ന ഒരു വാക്കാണ് അവരുടെ പിതൃത്വം. ഷണ്ഡൻ പാണ്ഡുവിനെങ്ങിനെ മക്കളുണ്ടായി. ഇത്തരം കുത്തുവാക്കുകളിൽ പെട്ട് പിടയുമ്പോഴും കുന്തിദേവിക്ക് മാനം കാക്കാൻ ഈ മന്ത്രം തുണക്കെത്തിയില്ല.
യുദ്ധത്തിനുമുമ്പ് , കൃഷ്ണനും , കുന്തീദേവി തന്നെയും കർണ്ണനോടു താനാരെന്ന സത്യം സ്വകാര്യമായി പറയുന്നുണ്ട്. യുദ്ധത്തിൽ നിന്നു പിൻമാറാനായി. കൃഷ്ണൻ ദ്രൗപദിയുടെ ആദ്യ ഊഴം തന്നെ വാഗ്ദാനം ചെയ്യുന്നുമുണ്ട്. എന്നിരിക്കിലും കൊടുത്തുപോയ വാക്കിനുവേണ്ട് കർണ്ണൻ തന്റെ അമ്മയെപോലും നിരാശയാക്കി തിരിച്ചയക്കുന്നു. എന്നാൽ മാനാഭിമാനം മറന്ന് കുന്തി ഈ വാചകങ്ങൾ പാണ്ഡവരോട് പറഞ്ഞിരുന്നെങ്കിലോ ?. രാജ്യവും , സ്വത്തും ഒന്നും വേണ്ടാ എന്നു വെച്ച് തങ്ങളുടെ മൂത്ത സഹോദരനായി കർണ്ണനെ സ്വീകരിച്ചാനയിച്ചേനെ. ആ യുദ്ധം ഒഴിവാക്കാൻ കഴിയാവുന്നതായി കുന്തി ദേവി മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷെ സമൂഹത്തിലുള്ള അവരുടെ പേടി അതവരെക്കൊണ്ട് പറയിച്ചില്ല. ആ പേടിയും , പാണ്ഡവരുടെ ജനനത്തെക്കുറിച്ചുള്ള മറ്റൊരു ദീർഘമൗനമായി വായനക്കാർക്കുമുമ്പിൽ അവശേഷിക്കുകയാണ്.
കർണ്ണനും വേണമെങ്കിൽ യുദ്ധം ഒഴിവാക്കാമായിരുന്നു. കാരണം , ദുര്യോധനൻ കുരുക്ഷേത്ര യുദ്ധത്തിനു പാണ്ഡവരെ വെല്ലുവിളിക്കുന്നത് , ദ്രോണരെയോ , ഭീഷ്മരെയോ കണ്ടല്ല മറിച്ച് കവചകുണ്ഡലങ്ങൾ സ്വന്തമായിരുന്ന , മഹാമേരു ആയ കർണ്ണന്റെ കരുത്തിൽ വിശ്വസിച്ചാണ്. ആ സൗഹൃദത്തെ മുറുക്കെപിടിക്കാൻ , കൊടുത്ത വാക്കുപാലിക്കാൻ രക്തബന്ധങ്ങളെപോലും കർണ്ണൻ പുല്ലുപോലെ വലിച്ചെറിയുന്നു. ചതിയിലൂടെ കവചകുണ്ഡലങ്ങൾ സ്വന്തമാക്കിയ ഇന്ദനോടുപോലും , കർണ്ണനു ദേഷ്യമില്ല. ശ്രീകൃഷ്ണഭഗവാനോടുപോലും അടുത്ത ജന്മത്തിൽ കാണാം എന്നു പറഞ്ഞു യാത്രയാക്കുന്നു. എന്നിരിക്കിലും , ഭർത്താവ് മരിച്ചശേഷം , കുട്ടികളെ വളർത്തിവലുതാക്കി നഷ്ടപ്പെട്ട ജീവിതം തിരിച്ചു പിടിച്ച കുന്തിയുടെ ഒരു മനോഭാവം പ്രകീർത്തിക്കേണ്ടതു തന്നെയാണ്.

No comments: