Wednesday, February 16, 2011

ജൻമദിനം.

സൂര്യനു ചുറ്റും മുപ്പത്തി ആറു തവണ വലംവെച്ചുകഴിഞ്ഞു...
യാത്രയിൽ പാതിയിലേറെ വഴി പിന്നിട്ടു
വസന്തവും , ശിശിരവും , വേനലും , വർഷവും കടന്നുപോയി ,
മേടക്കാറ്റും , ചിങ്ങവെയിലും എന്നെ തലോടിപറന്നു ,
കടന്ന വഴിയിൽ കാലിടറിയപ്പോഴൊക്കെ വീഴാതെ താങ്ങിയ കുറെ
കൈകൾ ഉണ്ട് , ഇരുട്ട് വീണപ്പോൾ ദീപം കാണിച്ചവരും ,
എന്റെ കണ്ണീരിനു കൂട്ടായി വിരലിലെണ്ണാവുന്നവരായിരുന്നെങ്കിൽ
കൂടെ ചിരിക്കാനായി ഞാൻ എല്ലാവരെയും കണ്ടിരുന്നു..
എന്റെ പുറകിൽ , എന്റെ കാലടിപാടുകൾ മാത്രമേ
എനിക്കു കാണാനാകുന്നുള്ളു...
കൂടെയുണ്ടായിരുന്നു എന്നു ഞാൻ വിശ്വസിച്ചവർ
എവിടെയോ എന്നെ ഉപേക്ഷിച്ചു പോയിരിക്കാം ,
ദൂരെ ഈ നീലാകാശം അവസാനിക്കുന്നതെവിടെയാണ്..
അവിടേക്ക് കാണുന്ന ഈ ഒറ്റയടിപ്പാത എത്ര നാഴിക
ഞാൻ പിന്നിട്ടാൽ അവസാനിക്കുമായിരിക്കും..
പറക്കമുറ്റാത്ത കിളികളാണ് കൂടെ , അവറ്റക്ക്
സ്വന്തമായി പറക്കാനോ , ആഹാരത്തിനോ കഴിയുന്നതുവരേക്കും
എന്റെ കാലുകൾക്ക് നീ തളർച്ച വരുത്തരുതേ ,
അതു വരേക്കും എന്റെ കാഴ്ച നീ തടയരുതേ...

No comments: