Saturday, October 22, 2011

സ്നേഹപൂർവ്വം ഊർമ്മിള ,

എത്ര വസന്തങ്ങൾ പോയ് മറഞ്ഞു ,
എന്റെ ചേലതുമ്പിൽ ഋതുക്കൾ കോറിയിട്ടു പോയതെന്തേ ,
വിഷാദത്തിന്റെയും , വിരഹത്തിന്റെയും നിഴൽ ചിത്രങ്ങളല്ലേ ,
രാമന്റെ അയനത്തിനായി നീയെന്നെ പിരിഞ്ഞു ,
മധുവിധു പോലും തീരും മുമ്പെ എന്നെ തനിച്ചാക്കി ,
എന്റെ കൺകോണിൽ നിന്നടർന്ന നീർതുള്ളികൾ കണ്ടുവോ സഖേ ,
നിന്റെ സാമീപ്യത്തിന്റെ കൊതി തീരും മുമ്പേ ,
വിധി കൊണ്ടുപോയ് എന്നരികിൽ നിന്നും നിന്നെ.
എന്റ യൌവ്വനം , എന്റ പോലും കുറ്റം കൊണ്ടല്ലാതെ
ഞാൻ ത്യജിക്കേണ്ടി വന്നു , മറക്കേണ്ടി വന്നു.
എന്റെ ജനാലക്കരികിലെ , നീർമാതളവും അതിലെ
പ്രാവിൻ പറ്റവും , എന്റെ സങ്കടങ്ങൾക്കറുതിയായില്ല ,
രാത്രിയിൽ പോയ് മറയുന്ന തിങ്കളും,
രാവിനെ മായ്ച്ചു വന്നെത്തുന്ന കതിരോനും ,
നിന്നോട് എന്റെ നൊമ്പരങ്ങൾ ചൊല്ലിയില്ലേ പ്രിയാ..
ബാക്കിവെച്ചില്ല നീ ഒരു നിശ്വാസം പോലും എനിക്കായ് ,
തന്നില്ല നീ നിന്റെ ബീജങ്ങൾ എന്നിലേക്കായ് , ഓമനിക്കാനായി.
ഭ്രാതൃസ്നേഹത്തിൽ നീയും മറന്നു നിന്റെ യൌവ്വനവും ,
നിന്റെ യൌവ്വനത്തിൽ ഒരു നിഴലായി വന്ന ഊർമ്മിയേയും ,
ഇല്ലേ , തനിച്ചാക്കി നീ പോയില്ലേ കാനനത്തിൽ
നിന്റെ നിശ്വാസം പോലെ വന്ന ഈ പാവം പെണ്ണിനെ..

No comments: